അമ്മക്കൊപ്പം പൊള്ളലേറ്റ പെൺകുട്ടി മരിച്ചു

കോഴഞ്ചേരി: ആറന്മുളയില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ അമ്മക്കൊപ്പം പൊള്ളലേറ്റ നാലു വയസ്സുകാരി മരിച്ചു. മാതാവ് ഗുരുതര പൊള്ളലോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്​. ആറന്മുള കോഴിപ്പാലം പടിഞ്ഞാറേ മേലേടത്ത് അരുണിന്‍റെയും(35) ശ്യാമയുടെയും (28) മകള്‍ ആദിശ്രീയാണ് (നാല്​) മരിച്ചത്. അരുണും ശ്യാമയും ബധിരരും മൂകരുമാണ്. തിരുവന്തപുരത്തെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 60 ശതമാനത്തിലധികം പൊള്ളലേറ്റ മാതാവ് ശ്യാമയുടെ നിലയും ഗുരുതരമാണ്. ഒരാഴ്ച മുമ്പായിരുന്നു സംഭവം. സംസാരശേഷി ഉണ്ടായിരുന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യ ശ്രമമാണോയെന്നും അന്വേഷിക്കുന്നതിനിടയിലാണ് ഇപ്പോള്‍ കുട്ടിയുടെ മരണം. പുലര്‍ച്ച മൂന്നിനാണ് ഇരുനില വീടിന്‍റെ മുകളിലെ മുറിയിൽ തീ പടര്‍ന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ മുറിയിലാണ് ശ്യാമയും മകളും കിടന്നിരുന്നത്. മുറി ഉള്ളില്‍നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തീപടര്‍ന്നത് കണ്ട് അടുത്ത മുറിയിലുണ്ടായിരുന്ന ഭര്‍ത്താവ് അരുണും അച്ഛനും അമ്മയും വാതില്‍ ചവിട്ടിത്തുറന്ന് ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ അരുണിനും പൊള്ളലേറ്റു. പൊള്ളലേറ്റവരെ അരുണിന്‍റെ പിതാവ് വിശ്വനാഥനും മാതാവ് രുക്മിണിയും ചേര്‍ന്ന് ആദ്യം കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി മജിസ്‌ട്രേറ്റ്​ ആദിശ്രീയുടെ മൊഴി രേഖപ്പെടുത്തുകയും ശ്യാമയില്‍നിന്ന് ലഭ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. സംഭവം നടക്കുന്നതിന് തലേന്ന് രാത്രി മകള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി അരുണും ശ്യാമയുമായി വഴക്ക് നടന്നിരുന്നു. കുട്ടി മൊബൈല്‍ ഗെയിം കളിക്കുന്നത് അരുണ്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് മകളെയും കൂട്ടി ശ്യാമ മറ്റൊരു മുറിയില്‍ കതകടച്ച് കിടക്കുകയായിരുന്നു. തീപിടിച്ച മുറിയില്‍ മണ്ണെണ്ണയുടെ സാന്നിധ്യം ഫോറന്‍സിക് സംഘം കണ്ടെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.