ചാരുംമൂട്: ആദിക്കാട്ടുകുളങ്ങരയിലെ ആധുനിക മത്സ്യമാർക്കറ്റ് തുറക്കണമെന്ന ആവശ്യം ശക്തം. പാലമേൽ പഞ്ചായത്തിൽ കെ.പി. റോഡരികിൽ തീരദേശ വികസന കോർപറേഷൻ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ആധുനിക മത്സ്യച്ചന്ത ആഗസ്റ്റിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ് ഉദ്ഘാടനം നിർവഹിച്ചത്. കൊട്ടിഗ്ഘോഷിച്ച ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും മാർക്കറ്റ് തുറക്കാനുള്ള നടപടി അധികാരികളുടെ ഭാഗത്തുനിന്നുണ്ടായില്ല. 2013 നവംബറിലാണ് സംസ്ഥാന തീരദേശ വികസന കോർപറേഷനും നാഷനൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡും ചേർന്ന് 1.78 കോടി ചെലവഴിച്ച് നിർമാണം ആരംഭിച്ചത്. അന്നത്തെ ഫിഷറീസ് മന്ത്രി കെ. ബാബുവായിരുന്നു നിർമാണോദ്ഘാടനം നിർവഹിച്ചത്. രണ്ട് നിലയിലായുള്ള കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയെങ്കിലും ഉദ്ഘാടനം നടത്താത്തത് വൻപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
മൊത്തവ്യാപാരികൾ കടപ്പുറത്തുനിന്ന് ശേഖരിക്കുന്ന മത്സ്യം സൂക്ഷിക്കാനുള്ള വലിയ ഫ്രീസറുകൾ, ഐസ് പ്ലാന്റ്, തൊഴിലാളികൾക്ക് വിശ്രമമുറികൾ, ആധുനിക മാലിന്യ സംസ്കരണ യൂനിറ്റ്, ശൗചാലയങ്ങൾ, പാർക്കിങ് ഏരിയ എന്നിവയെല്ലാം സജ്ജീകരിച്ച മത്സ്യവിപണന കേന്ദ്രമാണിത്.
എന്നാൽ, മലിനജല സംസ്കരണ കേന്ദ്രവും ഐസ് പ്ലാന്റും സ്ഥാപിച്ചാൽ മാത്രമേ മത്സ്യവിപണന കേന്ദ്രം പൂർണമായും പ്രവർത്തനസജ്ജമാക്കാൻ കഴിയൂ. എന്നാൽ, കരാറുകാരൻ പണിനിർത്തി പോയതിനാലും, പണി നീണ്ടതിനാലും ഇതിനു വേണ്ട ഫണ്ട് എവിടെ നിന്ന് കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് പഞ്ചായത്ത് അധികൃതർ.
കുഴൽ കിണർ നിർമിച്ചെങ്കിലും മോട്ടോർ സ്ഥാപിക്കാത്തതിനാൽ വെള്ളം പമ്പ് ചെയ്യാൻ കഴിയുന്നില്ല. തുടക്കം മുതൽ അഴിമതി ആരോപണങ്ങളും സ്വകാര്യ വ്യക്തിയുടെ കോടതി ഇടപെടലും കാരണം ഇഴഞ്ഞുനീങ്ങിയ നിർമാണം വർഷങ്ങൾ കഴിഞ്ഞാണ് പൂർത്തിയായത്.
ധിറുതി പിടിച്ചാണ് ഉദ്ഘാടനം നടത്തിയതെന്ന ആരോപണവും ശക്തമായിരുന്നു. പാലമേൽ പഞ്ചായത്ത് ഭരണക്കാരുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകണമെന്നാണ് മത്സ്യ വില്പന നടത്തി കുടുംബം പുലർത്തുന്ന ബഹുഭൂരിപക്ഷം വരുന്ന ആദിക്കാട്ടുകുളങ്ങരക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.