ആലപ്പുഴ: പോളിങ് ദിനമായതോടെ മുന്നണികൾ പ്രതീക്ഷക്കപ്പുറം അടിയൊഴുക്ക് ഉണ്ടായേക്കുമോ എന്ന ആശങ്കയിൽ. വിജയ പ്രതീക്ഷ പുലർത്തിയ സ്ഥാനാർഥികൾ പുറമെ കണ്ടതിനപ്പുറം വോട്ടുകൾ മാറിമറിയുമോ എന്ന ആശങ്കയിലേക്ക് പോകുന്നതാണ് നിശ്ശബ്ദ പ്രചാരണ ദിവസമായ വ്യാഴാഴ്ച കണ്ടത്. ആവനാഴിയിലെ അവസാന ആയുധങ്ങളായി പുതിയ ആരോപണങ്ങളും വാഗ്ദാനങ്ങളും ആക്ഷേപങ്ങളും പുറത്തെടുത്ത ദിനമായിരുന്നു വ്യാഴാഴ്ച.
ബി.ജെ.പിയില്‍ ചേരാനിരുന്നത് ഇ.പി. ജയരാജനെന്ന് വെളിപ്പെടുത്തി ശോഭ സുരേന്ദ്രന് വ്യാഴാഴ്ച രംഗത്തെത്തി. നേരത്തെ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായം തേടി പ്രകാശ് ജാവദേക്കര്‍ ഇ.പി ജയരാജനെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ദല്ലാള്‍ നന്ദകുമാറിനെ അറസ്റ്റുചെയ്യണമെന്നും അയാളുടേത് സ്ത്രീക്കെതിരായ വ്യക്തിഹത്യയാണെന്നും ശോഭ സുരേന്ദ്രന് പറയുന്നു. ഇത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. എതിരാളികൾക്ക് മറുപടി പറയാൻ അവസരം ഇല്ലാത്ത അവസാന സമയത്ത് ആരോപണങ്ങൾ ഉന്നയിച്ച് വെട്ടിലാക്കുന്ന തന്ത്രമാണ് ഇതിന് പിന്നിലെന്ന് ഒരു കൂട്ടർ ചൂണ്ടിക്കാട്ടുന്നു.
ഇതെല്ലാം പറയുന്ന ബി.ജെ.പി പരമാവധി വോട്ട് നേടുകയാണ് ലക്ഷ്യമിടുന്നതെങ്കിൽ ഭയപ്പെടാനില്ലെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്. രാഹുൽ ഗാന്ധിയുടെ വലംകൈയായ കെ.സി വേണുഗോപാലിനെ ആലപ്പുഴയുടെ മണ്ണിൽ വെട്ടിനിരത്തുന്നതിനുള്ള അടവ് നയത്തിലേക്ക് ബി.ജെ.പി കടക്കുമോ എന്ന ആശങ്ക യു.ഡി.എഫ് കേന്ദ്രങ്ങൾക്കുണ്ട്. അത്തരം അടിയൊഴുക്കിന് ആർ.എസ്.എസ് ചരട്വലിക്കുമോ എന്നാണ് കോൺഗ്രസ് ആശങ്ക. മുസ്ലിം വോട്ടുകളുടെ കേന്ദ്രീകരണം സാധ്യമായെന്നും അതിലൂടെ വിജയം ഉറപ്പിക്കാമെന്നുമാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്.
സി.പി.എമ്മിലെ പടലപ്പിണക്കം ഏറെ പ്രകടമായുള്ള ആലപ്പുഴയിൽ അതിന്റെ ഭാഗമായുള്ള അടിയൊഴുക്ക് ചിലയിടങ്ങളിൽ ഉണ്ടാകുമോ എന്ന ആശങ്ക അവരെയും അലട്ടുന്നു. സി.പി.എമ്മിന്റെ ചരിത്രത്തിൽ ഏറ്റവുമധികം പാർട്ടിക്കാർ പാർട്ടിക്കെതിരെ തിരിയുന്ന തെരഞ്ഞെടുപ്പാകും ഇതെന്ന് ഒരുവിഭാഗം രാഷ്ട്രീയ നീരിക്ഷകർ വിലയിരുത്തുന്നുണ്ട്. എൻ.ഡി.എ സ്ഥാനാർഥിയായ ശോഭ സുരേന്ദ്രൻ ഈഴവ സ്ഥാനാർഥിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടിരുന്നു. ഇത് ബി.ജെ.പിയുടെ പരമ്പരാഗത വോട്ടു ബാങ്കായ നായർ വിഭാഗത്തിനിടയിൽ ഉണ്ടാക്കുന്ന മനോഭാവം വിപരീതഅടിയൊഴുക്ക് സൃഷ്ടിക്കുമോ എന്ന ഭയം എൻ.ഡി.എക്കുമുണ്ട്. ഏറ്റവുമധികം വിജയ പ്രതീക്ഷ പുലർത്തുന്ന യു.ഡി.എഫ് കെ.സി വേണുഗോപാലിനെ വീഴ്ത്താൻ എൻ.ഡി.എ അടവു നയത്തിലേക്ക് തിരിയുമോ എന്ന് ഭയക്കുന്നുണ്ട്. സ്വന്തം അണികളോട് കടുത്ത ത്രികോണ മത്സരമാണെന്നും ശോഭ ഇത്തവണ വിജയിക്കുമെന്നും ആവർത്തിച്ച് പറഞ്ഞ് ആവേശം കൊള്ളിക്കുകയാണ് എൻ.ഡി.എ നേതാക്കൾ. ആലപ്പുഴയിൽ കടുത്ത ത്രികോണ മത്സരമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
ഇത് എൻ.ഡി.എ നേതൃത്വത്തിനും അറിയാം. 2019ലെ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്തതിന്റെ 17.24 ശതമാനം വോട്ടാണ് എൻ.ഡി.എ സ്ഥാനാർഥി കെ.എസ്. രാധാകൃഷ്ണൻ കരസ്ഥമാക്കിയത്. ശബരിമല സ്ത്രീ പ്രവേശന വിവാദം കത്തിയാളിയതും രാധാകൃഷ്ണന് ധീവര സമുദായത്തിൽ നിന്നുണ്ടായ പിന്തുണയുമാണ് അന്ന് 1,87,729 വോട്ട് നേടികൊടുത്തത്. ഇത്തവണ ശോഭ അതിലും ഏറെ വോട്ടുകൾ നേടുമെന്നാണ് എൻ.ഡി.എ അവകാശവാദം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുന്നപ്രയിൽ നടത്തിയ പ്രസംഗത്തിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കെ.സി വേണുഗോപാൽ രംഗത്ത് എത്തി. തീവ്രവാദത്തെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കാറില്ലെന്ന് വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. നൂറുകണക്കിന് സഹോദരീ സഹോദരന്മാരെ പച്ചജീവനോടെ ചുട്ടുകൊന്നും പാവപ്പെട്ട സ്ത്രീകളെ മാനഭംഗപ്പെടുത്തിയും മണിപ്പൂര്‍ കത്തിയമര്‍ന്നപ്പോള്‍, സബ്കാ സാത്ത് സബ്കാ വികാസ് എന്ന് പറയുന്ന പ്രധാനമന്ത്രി അവിടെ സന്ദര്‍ശിക്കാനോ വിഷയത്തിൽ ഒരക്ഷരം മിണ്ടാനോ തയാറാകാത്തത് കെ.സി ചൂണ്ടിക്കാട്ടി. ജാതി നോക്കിയും മതം നോക്കിയുമല്ല, ന്യായം നോക്കിയാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നിലപാട് എടുക്കുക. മണിപ്പൂരിലെ തീവ്രവാദത്തെ സ്പോണ്സര് ചെയ്യുന്ന ആഭ്യന്തരമന്ത്രി അമിത് ഷായാണ് കേരളത്തില്‍ വന്ന് പറയുന്നത്, കോണ്‍ഗ്രസ് തീവ്രവാദത്തോടൊപ്പമാണെന്ന്.
കരിമണല്‍ ഖനനത്തിന് സി.പി.എമ്മിനൊപ്പം കോണ്‍ഗ്രസും കൂട്ടു നില്ക്കുന്നു എന്നുള്ള അമിത്ഷായുടെ വിമര്‍ശനത്തിനും അദ്ദേഹം മറുപടി നല്കി. 10 വര്‍ഷമായി കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പിയാണ്. കേരളത്തിലാവട്ടെ, എല്‍.ഡി.എഫും. എന്നിട്ടും ഈ കള്ളക്കടത്ത് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരാണ് യഥാർഥ പ്രതിയെന്ന് കെ.സി ചോദിക്കുന്നു. ബി.ജെ.പിയുടെ ഭരണം അദാനിക്കും അംബാനിക്കും വേണ്ടിയുള്ളത്. കോണ്‍ഗ്രസ് പ്രകടന പത്രിക രാജ്യത്ത് സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയുള്ളതാണെന്നും അമിത്ഷാക്കുള്ള മറുപടിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.