ട്രെയിനിൽ മദ്യം കടത്തിയ യുവതികൾ പിടിയിൽ; കുറഞ്ഞ വിലയുള്ള കർണാടക മദ്യം നാട്ടിൽ വിൽക്കുന്നത് കുപ്പിക്ക് 3000 വരെ ഈടാക്കി

കായംകുളം: ലോക്ഡൗൺ കാല വിൽപ്പന ലക്ഷ്യമാക്കി തീവണ്ടിയിൽ മദ്യം കടത്തിയ രണ്ട് യുവതികൾ റെയിൽവേ പൊലീസിന്‍റെ പിടിയിലായി. തിരുവനന്തപുരം സ്വദേശികളായ ദീപി (33), ഷീജ (23) എന്നിവരാണ് കർണാടക നിർമിത വിദേശ മദ്യവുമായി പിടിയിലായത്.

ബംഗളരുവിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള െഎലൻറ് എക്സ്പ്രസിലായിരുന്നു ഇവരുടെ യാത്ര. സംശയത്തെ തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് 750 മി. ലിറ്ററിന്‍റെ നാല് തരത്തിലുള്ള 62 കുപ്പി മദ്യശേഖരം കണ്ടെത്തിയത്. കുറഞ്ഞ വിലയിൽ കർണാടകയിൽ നിന്നും വാങ്ങുന്ന മദ്യം കുപ്പിക്ക് 2,500 രൂപ മുതൽ 3,000 രൂപ വരെ നിരക്കിലാണ് വിറ്റഴിച്ചിരുന്നത്.

സ്ത്രീകളെ ഉപയോഗിച്ച് മദ്യകടത്ത് നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. ഇവർക്കായി അന്വേഷണം ഉൗർജിതപ്പെടുത്തിയിട്ടുണ്ട്. എസ്.െഎ അരുൺ നാരായൺ, എ.എസ്.െഎ ദിലീപ്, സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ ശാലിനി കേശവൻ, മുരളീധരൻപിള്ള, സീൻകുമാർ, സിവിൽ പൊലീസ് ഒാഫീസർമാരായ ജോബി, ജോർജ്, ബിലു എന്നിവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.