മന്ത്രി സജി ചെറിയാനും കെ.ഐ.ഡി.സി ഉദ്യോഗസ്ഥരും നിർദിഷ്ട പൂമല ഇക്കോ പദ്ധതിപ്രദേശം സന്ദർശിക്കുന്നു

ചെങ്ങന്നൂർ പൂമലച്ചാൽ ഇക്കോ ടൂറിസം പദ്ധതിക്ക് അനുമതി

ചെങ്ങന്നൂർ: മണ്ഡലത്തിലെ ആദ്യ ടൂറിസം പദ്ധതിയെന്ന നിലയിൽ പതിറ്റാണ്ടുകളായി കാത്തിരുന്ന പദ്ധതിക്ക് മൂന്നരക്കോടിയുടെ ഭരണാനുമതി. ആല ഗ്രാമപഞ്ചാത്തിലെ രണ്ട്, മൂന്ന്, വാർഡുകളിലായി ഉൾപ്പെടുന്ന ജലാശയവും പരിസരവുമുൾപ്പെടെ 23 ഏക്കറിലാണ് ഇക്കോടൂറിസം പദ്ധതി.ഇതോടൊപ്പം പൂമലച്ചാലിന്‍റെ സംരക്ഷണത്തിന് അടിത്തട്ടിൽ അടിഞ്ഞുകിടക്കുന്ന പായലും ചളിയും നീക്കംചെയ്ത് കുളത്തിന്റെ സംഭരണശേഷി കൂട്ടാനും ചിറയുടെ പാർശ്വങ്ങൾ മനോഹരമാക്കാനും ലക്ഷ്യമിട്ട് 13.30കോടിയുടെ ഡി.പി.ആർ മന്ത്രി സജി ചെറിയാൻ ഭരണാനുമതിക്കായി സമർപ്പിച്ചിരുന്നു.

കഴിഞ്ഞ ജനുവരി 23ന് ചേര്‍ന്ന വകുപ്പ്തല വര്‍ക്കിങ് ഗ്രൂപ് യോഗം വിശദമായി പരിശോധിച്ച് കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് തയാറാക്കിയ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നതിന് 3,42,60,000 രൂപയുടെ ഭരണാനുമതി നല്‍കി. പ്രവർത്തനങ്ങളുടെ ഭാഗമായി ചാലിന്‍റെ നാലുവശവും സംരക്ഷണഭിത്തി കെട്ടുന്ന ജോലികളാരംഭിക്കും. ഇതിനുപിന്നാലെ ചാലിന്റെ നവീകരണവും നടക്കും.

ഇരുവശത്തും 250 മീറ്റർ വീതം നടപ്പാത നാലുവശത്തും സ്റ്റീൽ ബാരിക്കേഡ്, വശങ്ങളിൽ 10പേർക്ക് വീതം ഇരിക്കാവുന്ന 10ഷെൽട്ടറുകൾ, ഫുഡ് കോർട്ട് എന്നിവ നിർമിക്കും. പെഡൽബോട്ടുകൾക്ക് സഞ്ചരിക്കാനായി ചാലിന് ആഴംകൂട്ടും. ഡെക്ക്, പാത്ത്‌വേ, ടിക്കറ്റ് കൗണ്ടര്‍, ടോയ്‌ലറ്റ്, പാര്‍ക്കിങ്, പ്ലംബിങ് - ഇലക്ട്രിക്കല്‍ ജോലി, ജലസംഭരണി, ലാന്‍ഡ് സ്‌കേപ്പിങ്, ഇലക്ട്രിഫിക്കേഷൻ ആൻഡ് ഫിറ്റിങ്, ഫെന്‍സിങ്, വാട്ടര്‍ ഫൗണ്ടന്‍ ആൻഡ് പെഡല്‍ ബോട്ട് എന്നീ ഘടകങ്ങളോടെ പദ്ധതി വികസിപ്പിക്കും.

മന്ത്രി സജി ചെറിയാനോടൊപ്പം, ആല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. മുരളീധരൻ പിള്ള, വൈസ് പ്രസിഡന്‍റ് എൽസി വർഗീസ്, എം. ശശികുമാർ, കെ.ഐ.ഡി.സി ചീഫ് എൻജിനീയർ ടെറൻസ് ആന്‍റണി, ഡെപ്യൂട്ടി ജനറൽ മാനേജർ ഹരൻ ബാബു എന്നിവരും പൂമല ടൂറിസം പദ്ധതി പ്രദേശം സന്ദർശിച്ചു.

Tags:    
News Summary - Chengannur Pumalachal Eco Tourism Project approved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.