60 തെരുവുനായ്ക്കൾ ഇനി വളർത്തുനായ്ക്കൾ; 'ദത്ത്' സൗകര്യമൊരുക്കിയത് പീപ്ൾ ഫോർ അനിമൽസ്

ആലപ്പുഴ: ഏറെ വിഷമിച്ചാണ് മുല്ലക്കൽ സ്വദേശിനി അനിത, താൻ പരിപാലിച്ചിരുന്ന മൂന്നുമാസം പ്രായമായ തെരുവുനായ്ക്കുട്ടിയെ പുന്നപ്ര കുറവൻതോട് സ്വദേശി ജോണിനു കൈമാറിയത്. വലിയകുളത്ത് വീട്ടുകാർ ഉപേക്ഷിച്ച വളർത്തുനായ് പ്രസവിച്ചതായിരുന്നു അവനെ. നാലെണ്ണമുണ്ടായിരുന്നു. മറ്റുള്ളവയെ പലർക്കായി കൊടുത്തു. ഇവനെ എടുക്കാൻ ആളെത്തിയപ്പോൾ വണ്ടിതട്ടി കാലൊടിഞ്ഞു കിടക്കുന്നതാണു കണ്ടത്. തുടർന്ന് പരിപാലിച്ച് മിടുക്കനാക്കിയാണ് കൈമാറ്റം. നല്ല പേരിടണമെന്ന നിർദേശിച്ച അനിത ഫോൺ നമ്പറും കൈമാറി. വീടിന് സമീപത്തുനിന്ന് കിട്ടിയ ആറു കുഞ്ഞുനായ്ക്കളുമായാണു തത്തംപള്ളി സ്വദേശി സോഫിയാമ്മ എത്തിയത്. ഇതിൽ നാലെണ്ണത്തെയും പലരായി ഏറ്റെടുത്തു. എറണാകുളത്തുനിന്ന് ബീച്ചിലെത്തിയ കുടുംബമാണ് നായ്കുഞ്ഞുങ്ങളുമായി മടങ്ങിയത്. ആലപ്പുഴ കടപ്പുറത്ത് പീപ്ൾ ഫോർ അനിമൽസ് യൂനിറ്റാണ് 'ദത്തെടുക്കൽ' വേദി ഒരുക്കിയത്. വീട്ടിൽ നായുണ്ടായിട്ടും മറ്റൊന്നിനെ കൂടി എടുക്കാനെത്തിയവരുമുണ്ടായിരുന്നു. കലക്ടർ എ. അലക്സാണ്ടർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. രേഷ്മ രഘുനാഥൻ, ഡോ. വിഷ്ണു സോമൻ തുടങ്ങിയവർ പങ്കെടുത്തു. 77 തെരുവുനായ്ക്കുട്ടികളിൽ 60 എണ്ണത്തിനെയും ആളുകൾ ഏറ്റെടുത്തു. ആളുകൾ അനുകൂലമായി പ്രതികരിക്കുന്നതിനാൽ ഏറ്റെടുക്കൽ ക്യാമ്പ് വ്യാപിപ്പിക്കുന്നത് ആലോചിക്കുമെന്ന് കലക്ടർ പറഞ്ഞു. ജനങ്ങൾക്കു ശല്യമുണ്ടാക്കുന്ന നായ്ക്കളെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പാർപ്പിക്കുന്നതും പരിഗണനയിലുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.