പാലം വഴിമുടക്കി; യാത്രാദുരിതത്തിന് നാലാണ്ട്

-അപ്രോച്ച് റോഡിന്‍റെ നിർമാണം എങ്ങുമെത്തിയില്ല കായംകുളം: പാലം ശരിയായെങ്കിലും റോഡ് ഇല്ലാത്തതിനാൽ നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങളുടെ യാത്രാ ദുരിതം തുടരുന്നു. ചാലാപ്പള്ളി പാലത്തിന്റെ തകർച്ചയോടെ തുടങ്ങിയ ദുരിതത്തിന് നാലുവർഷമായിട്ടും പരിഹാരമായില്ല. പാലം തകർന്നപ്പോൾ തുടങ്ങിയ രാഷ്ട്രീയ വിവാദവും തുടരുകയാണ്. പാലം നിർമാണത്തിന് അനുവദിച്ച 50 ലക്ഷത്തിൽനിന്ന് 45 ലക്ഷം രൂപ വകമാറ്റിയത് കഴിഞ്ഞ കൗൺസിൽ കാലത്ത് ഭരണകക്ഷിയിൽതന്നെ ഭിന്നതക്ക് കാരണമായി. ഭരണ-പ്രതിപക്ഷ കൗൺസിലർമാർ ഒരുപോലെ പ്രതിഷേധം ഉയർത്തിയതോടെയാണ് ഫണ്ട് വീണ്ടും നൽകിയത്. നിരന്തര പ്രതിഷേധത്തെ തുടർന്നാണ് തകർന്ന പാലം നഗരസഭ പുനർനിർമിച്ചത്. എന്നാൽ, ഇതോട് ചേർന്നുള്ള അപ്രോച്ച് റോഡിന്‍റെ നിർമാണം പൂർത്തീകരിച്ചില്ല. പാലം തകർന്നതോടെ പടിഞ്ഞാറൻ മേഖലയുമായുള്ള ബന്ധമാണ് മുറിഞ്ഞത്. ഇവർക്ക് കായംകുളത്ത് എത്താൻ കിലോമീറ്ററുകൾ അധികം സഞ്ചരിക്കണം. സർക്കാറിന്‍റെ റീബിൽഡ് കേരള വഴി 35 ലക്ഷം രൂപ റോഡ് നിർമാണത്തിന് അനുവദിച്ച് എന്നു പറയുന്നതല്ലാതെ നിർമാണം നടക്കുന്നില്ല. റോഡിന്‍റെ പരിസരത്തെ പൈപ്പ് ലൈൻ നിരന്തരം പൊട്ടുന്നത് കാരണമുള്ള വെള്ളക്കെട്ടും ഇതുവഴിയുള്ള യാത്രയെ ബാധിക്കുന്നു. പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ വേണ്ടിയാണ് റോഡ് പണി വൈകുന്നതിന് കാരണമായി പറയുന്നത്. മഴ തുടങ്ങിയാൽ റോഡ് വെള്ളക്കെട്ടായി മാറുമെന്നതും പ്രശ്നമാണ്. നിലവിലെ സ്ഥിതി തന്നെ പരിസരവാസികളുടെ ജീവിതത്തെ കൂടുതൽ ദുസ്സഹമാക്കുകയാണ്. വിഷയത്തിന് അടിയന്തര പരിഹാരമായില്ലെങ്കിൽ ജനകീയ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നാണ് വാർഡ്‌ കൗൺസിലർ എ.പി. ഷാജഹാൻ പറഞ്ഞു. ചിത്രം: ചാലാപ്പള്ളി പാലവും തകർന്ന റോഡും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.