ചേര്‍ത്തല ഓട്ടോകാസ്റ്റ് ഇഷ്ടിക നിര്‍മാണത്തിലേക്ക്

ചേര്‍ത്തല: സംസ്ഥാന പൊതുമേഖല സ്ഥാപനമായ ചേര്‍ത്തല ഓട്ടോകാസ്റ്റ് കെട്ടിട നിര്‍മാണത്തിനുള്ള ഇഷ്ടികനിര്‍മാണ രംഗത്തേക്ക്. ഇരുമ്പുരുക്ക് കാസ്റ്റിങ് നിര്‍മാണരംഗത്ത് രാജ്യത്തുതന്നെ ശ്രദ്ധേയ പ്രവര്‍ത്തനം നടത്തുന്ന ഓട്ടോകാസ്റ്റ് പരിസ്ഥിതിസൗഹൃദ ഇഷ്ടികകളാണ് വിപണിയിലെത്തിക്കുന്നത്. ഫാക്ടറിയില്‍ ഉല്‍പാദനത്തിന് ഉപയോഗിച്ച് മാലിന്യമായി പുറംതള്ളുന്ന സിലിക്കമണലില്‍നിന്നാണ് ഇഷ്ടിക നിര്‍മിക്കുന്നത്. കേന്ദ്രത്തിനുകീഴിലെ ഗവേഷണ സ്ഥാപനമായ സി.എസ്.ഐ.ആര്‍, എന്‍.ഐ.ഐ.എസ്.ടിയുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് നിര്‍മാണമെന്ന് ഓട്ടോകാസ്റ്റ് ചെയര്‍മാന്‍ അലക്‌സ് കണ്ണമല, മാനേജിങ് ഡയറക്ടര്‍ വി.കെ. പ്രവിരാജ്, ജനറല്‍ കണ്‍വീനര്‍ എസ്. രാധാകൃഷ്ണന്‍, സീനിയര്‍ മാനേജര്‍ പി. വരദരാജന്‍ എന്നിവര്‍ അറിയിച്ചു. നിലവില്‍ ഒന്നര ലക്ഷം ഇഷ്ടിക നിര്‍മിക്കാനുള്ള മണല്‍ ഇപ്പോള്‍ പരിസരത്തുണ്ട്. പ്രതിദിനം 1000 മുതല്‍ 4000വരെ ഇഷ്ടികകള്‍ നിര്‍മിക്കാവുന്ന തരത്തിലെ പ്ലാന്റാണ് ഇതിന് സജ്ജമാക്കിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വഴിയുള്ള എല്ലാവര്‍ക്കും വീടെന്ന പദ്ധതിക്ക് പ്രയോജനപ്പെടുത്തുന്ന രീതിയില്‍ വിപണിയൊരുക്കാനാണ് തീരുമാനം. സംസ്ഥാന സര്‍ക്കാറിന്റെ 100ദിന പദ്ധതികളുടെ ഭാഗമായാണ് പുതിയ പദ്ധതി. പ്രവര്‍ത്തനോദ്ഘാടനം ഒമ്പതിന് വൈകീട്ട് 5.30ന് ഫാക്ടറിയില്‍ വ്യവസായമന്ത്രി പി. രാജീവ് നിര്‍വഹിക്കും. പി.പി. ചിത്തരഞ്ജന്‍ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എ. മുഹമ്മദ് ഹനീഷ് ഉല്‍പന്ന അവതരണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.