താറാവുകൾ ചത്ത സംഭവം: രണ്ടാഴ്ച കഴിഞ്ഞിട്ടും പരിശോധനഫലം വന്നില്ല

 അമ്പലപ്പുഴ: താറാവുകൾ കൂട്ടമായി ചത്തൊടുങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും അന്തിമ പരിശോധനഫലം പുറത്തുവിടാത്തതിനാൽ താറാവുകർഷകർ ദുരിതത്തിൽ. പുറക്കാട്, കരുമാടി ഭാഗങ്ങളിലാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ പതിനായിരത്തിലധികം താറാവുകൾ ചത്തത്. ഇേതതുടർന്ന് തിരുവല്ല മഞ്ഞാടിയിൽനിന്ന് ഉദ്യോഗസ്ഥരെത്തി ചത്ത താറാവുകളുടെയും രോഗ ലക്ഷണമുള്ളവയുടെയും സാംപിൾ ശേഖരിച്ചിരുന്നു. ഇവ ഭോപാലിലെ ലാബിൽ പരിശോധനക്ക് അയച്ചിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, രണ്ടാഴ്ച പിന്നിട്ടിട്ടും പരിശോധനഫലം ലഭിക്കാത്തതിനാൽ താറാവുകൾ ചത്തതിന് കാരണം പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുമില്ല. മുൻ വർഷങ്ങളിൽ മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഭോപാലിൽനിന്ന് പരിശോധനഫലം ലഭിച്ചതിനെത്തുടർന്ന് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയും ഇതിനെതിരെ പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇത്തവണ താറാവുകൾ ചത്തതിൻെറ കാരണം പക്ഷിപ്പനിയാണെന്ന് സർക്കാറും മൃഗസംരക്ഷണ വകുപ്പും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, മുൻ വർഷത്തെപോലെതന്നെ പക്ഷിപ്പനി ലക്ഷണങ്ങളോടെയാണ് താറാവുകൾ ചത്തുവീഴുന്നത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് താറാവുകളെ വളർത്തുന്ന മറ്റ് കർഷകരുടെ സമ്മർദമാണ് പരിശോധനഫലം പുറത്തുവിടാതിരിക്കാൻ കാരണമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. പക്ഷിപ്പനിയാണെന്ന സ്ഥിരീകരണമുണ്ടായാൽ ക്രിസ്മസ് വിപണിയെ ഇത് ബാധിക്കും. പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചാൽ കർഷകർക്ക് നഷ്ടപരിഹാരവും സർക്കാർ നൽകേണ്ടിവരും. ഇതൊഴിവാക്കാനാണ് പരിശോധനഫലം വൈകിപ്പിക്കുന്നതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.