കുടിവെള്ള പൈപ്പ് മാറ്റിസ്ഥാപിക്കാൻ നടപടി

-റോഡ് പുനർനിർമാണത്തിന് ആറുകോടിയോളം വാട്ടർ അതോറിറ്റി നൽകും അമ്പലപ്പുഴ: ആലപ്പുഴ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും രൂക്ഷമായ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു. എച്ച്. സലാം എം.എൽ.എ നൽകിയ കത്തിൻെറ അടിസ്ഥാനത്തില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചാണ് പരിഹാരത്തിന് വഴിതെളിഞ്ഞത്. നിരന്തരം പൈപ്പ് പൊട്ടുന്ന തകഴിയിൽ പൈപ്പ് മാറ്റിസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. പൈപ്പ് മാറ്റുമ്പോൾ റോഡിൻെറ പുനർനിർമാണത്തിന് ആവശ്യമായി വരുന്ന ആറുകോടിയോളം രൂപ വാട്ടർ അതോറിറ്റി നൽകും. പൊതുമരാമത്ത് വകുപ്പുമായി ചർച്ചചെയ്ത് ജലനിരപ്പ് കൂടി പരിശോധിച്ചശേഷം പൈപ്പ് മാറ്റേണ്ട സമയം നിശ്ചയിക്കും. നിലവിലുള്ള പമ്പ് ഹൗസുകളിൽ പുതിയ എട്ട് കുഴൽകിണറുകൾ സ്ഥാപിക്കാൻ 72.96 ലക്ഷം രൂപനൽകാനും കൂടുതൽ കുഴൽകിണറുകൾക്കുവേണ്ടി 34 ലക്ഷം രൂപകൂടി അനുവദിക്കാനും തീരുമാനിച്ചു. ജലവിതരണ ലൈനുകളിലെ തടസ്സംനീക്കാൻ നടപടി സ്വീകരിക്കും. ജലജീവൻ, അമൃത് പദ്ധതികളിൽ ഉൾപ്പെടാത്ത ലൈനുകളിലെ പൈപ്പുകൾ മാറ്റുന്നതിന് പ്രത്യേകം പണം അനുവദിക്കാനും തീരുമാനിച്ചു. ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ വാട്ടർ ടാങ്കുകൾ സമയബന്ധിതമായി നിർമിക്കും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർ ടി.എസ്. സുധീർ, സൂപ്രണ്ടിങ് എൻജിനീയർ എ. ഷീജ, എക്സിക്യൂട്ടിവ് എൻജിനീയർമാരായ സി.വി. സുനിൽകുമാർ, ജയരാജ്, എൻ.ആർ. ഹരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.