ചമ്പക്കുളത്തും തകഴിയിലും പാടശേഖരങ്ങളില്‍ മടവീണു

അമ്പലപ്പുഴ: കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ ചമ്പക്കുളത്തും തകഴിയിലും പാടശേഖരങ്ങളിൽ മടവീണു. മറ്റ് പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിൽ. തകഴി പഞ്ചായത്ത് രണ്ടാം വാർഡ് വെള്ളാർകോണം പാടശേഖരവും ചമ്പക്കുളം ചമ്പടി ചക്കങ്കരി പാടശേഖരവുമാണ് മടവീണത്. രണ്ടാം കൃഷി ഇല്ലാതിരുന്ന കുന്നുവൻകോട് പാടശേഖരവുമായുള്ള ഇടബണ്ട് തകർന്നാണ് വെള്ളാർകോണം പാടശേഖരത്തിൽ വെള്ളം ഇരച്ചുകയറിയത്. ശനിയാഴ്ച പുലർച്ച രണ്ടോടെയായിരുന്നു മടവീണത്. കർഷകരും നാട്ടുകാരും ചേർന്ന് പുലർച്ച മുതൽ മടതടയാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാൽ, കുന്നുവൻകോട് പാടശേഖരത്തിലേക്ക് ആറ്റിൽനിന്ന്​ വെള്ളം കയറുന്നതിനാൽ മട തടയാനുള്ള ശ്രമം പരാജയപ്പെട്ടു. തെങ്ങിന്‍റെ മുളയുടെയും കുറ്റികൾ നാട്ടി വൈകീട്ടോടെ മടതടഞ്ഞെങ്കിലും ആറ്റിൽനിന്ന്​ കുന്നുവൻകോട് പാടശേഖരത്തിലേക്ക് വെള്ളം ഇരച്ചുകയറുന്നത് കർഷകരെ ആശങ്കയിലാക്കി. രണ്ടാം വാർഡിലെ 30ഓളം കുടുംബങ്ങൾക്ക് റോഡിലേക്കിറങ്ങാനുള്ള ഏകമാർഗം കൂടിയായിരുന്നു മടവീണ ഇടബണ്ട്. 20 മീറ്ററോളം നീളത്തിലാണ് ബണ്ട് തകർന്നത്. ഇതോടെ പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാക്കി. വിതച്ച് 50 ദിവസമായ നെൽച്ചെടികളാണ് മടവീഴ്ചയിൽ വെള്ളത്തിലായത്. 82 ഏക്കറുള്ള വെള്ളാർകോണം പാടശേഖരത്തിൽ 52 കർഷകരാണുള്ളത്. തൊട്ടടുത്തുള്ള പനവേലി, ഓടമ്പ്ര പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ ചമ്പടി ചക്കങ്കരി പാടശേഖരത്തിൽ വെള്ളിയാഴ്ച രാത്രിയാണ് മടവീഴ്ച ഉണ്ടായത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പാടശേഖരത്തിന്റെ കിഴക്കേ ബണ്ടിൽ വടക്കേമൂലയോടുചേർന്ന ഭാഗം തള്ളിപ്പോകുകയായിരുന്നു. വ്യാഴാഴ്ച രാത്രി പുറംബണ്ടിൽ അള്ള വീണിരുന്നു. കർഷകരുടെ ശ്രമഫലമായി അത് പരിഹരിച്ചു വരുന്നതിനിടെയാണ് മടവീണത്. അടിക്കണ പ്രായമെത്തിയ നെൽച്ചെടികൾ വെള്ളത്തിലായി. ഇവിടെയും മടതടയാനുള്ള ശ്രമം കർഷകർ നടത്തിവരുകയാണ്. (ചിത്രം... തകഴി വെള്ളാർകോണം പാടശേഖരത്തിൽ ബണ്ട് തകർന്ന് വെള്ളം കയറുന്നത് കർഷകർ തടയാനുള്ള ശ്രമത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.