തൊഴിലുറപ്പിലെ നിയന്ത്രണം: വാർഡുകൾ തോറും സമരത്തിന് തൊഴിലാളികൾ

ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയിൽ കടുത്ത നിയന്ത്രണം കൊണ്ടുവന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലാളികൾ സമരം തുടങ്ങുന്നു. ജില്ലയിലെ എല്ലാ പഞ്ചായത്തുവാർഡുകളും കേന്ദ്രീകരിച്ച് ബുധനാഴ്ച വൈകുന്നേരം സമരത്തിന് തുടക്കം കുറിക്കും. അഞ്ചുമണിയോടെ തൊഴിലിടങ്ങളിൽനിന്ന് ഓരോ വാർഡിലെയും ഏതെങ്കിലുമൊരു കേന്ദ്രത്തിൽ കൂട്ടമായെത്തി എൻ.ആർ.ഇ.ജി.വർക്കേഴ്സ് യൂനിയൻ നേതൃത്വത്തിലാണ് സമരം. തൊഴിൽദിനങ്ങൾ വെട്ടിക്കുറക്കുകയും ഒരു പഞ്ചായത്തിൽ 20 ജോലിവരെ മാത്രമേ ഒരേസമയം ഏറ്റെടുക്കാവൂ എന്നുമുള്ള കേന്ദ്രനിബന്ധന ജില്ലയിലെ പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുത്തുന്ന സാഹചര്യത്തിലാണ് സമരത്തിനിറങ്ങുന്നത്. സ്ത്രീകളും പ്രായമായവരുമാണ് കൂടുതലും തൊഴിലുറപ്പുപദ്ധതിയെ ആശ്രയിക്കുന്നത്. ഇവരിൽ പലർക്കും ജോലിയില്ലാതാകുന്നതോടെ ജില്ലയിലെ കാർഷിക-മൃഗസംരക്ഷണമേഖലകളിലേതടക്കം ഒട്ടേറെ പദ്ധതികൾക്കും തിരിച്ചടിയാകും. കൃഷിക്ക് നിലമൊരുക്കൽ, ആട്ടിൻകൂട് നിർമാണം, വളക്കുഴി തയാറാക്കൽ, നിർമാണമേഖലയിലെ ജോലികൾ തുടങ്ങിയവയും മുടങ്ങും. പണിയായുധ വാടകയും തൊഴിലാളി കൊടുക്കണമെന്ന നിബന്ധനയും നടപ്പാക്കുകയാണ്. തൊഴിലുറപ്പുജോലിക്ക് കൊണ്ടുവരുന്ന പണിയായുധങ്ങൾക്ക് വാടകയിനത്തിൽ രണ്ടുമുതൽ അഞ്ചുവരെ രൂപ നൽകിയിരുന്നു. എന്നാൽ, തിങ്കളാഴ്ച മുതൽ അതും നിർത്തലാക്കിയെന്ന് എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂനിയൻ നേതാക്കൾ പറഞ്ഞു. ഇതോടെ വാടകക്കാശ് തൊഴിലാളികളുടെ ചുമലിലായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.