പേര് ജില്ല ആശുപത്രി; രാത്രി എല്ലാത്തിനും ഒരു ഡോക്ടർ

മാവേലിക്കര: പേര് ജില്ല ആശുപത്രിയെന്ന്, പക്ഷേ റഫറൽ ആശുപത്രിയുടെ ദുരിതമാണ് ഇവിടെ ചികിത്സ തേടി വരുന്നവർ അനുഭവിക്കേണ്ടി വരുന്നത്. രാത്രി അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. മണിക്കൂറുകളോളം കാത്തുനിന്ന ശേഷം സാധാരണക്കാരിൽ പലരും സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്ന സ്ഥിതിയുമാണ്. രാത്രി ഒരു ഡോക്ടർ മാത്രം ഉള്ളതിനാൽ നിസ്സാര കാര്യങ്ങൾക്കു പോലും രോഗികളെ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നു. രാത്രി രോഗികൾ ഡോക്ടറെ കാണാൻ നിൽക്കുമ്പോൾ മെഡിക്കൽ പരിശോധനക്കും മറ്റും പൊലീസോ ജയിൽ അധികൃതരോ പ്രതികളെ എത്തിച്ചാൽ കാത്തുനിൽപ് നീളും. വാഹനാപകടങ്ങളിൽ പരിക്കേറ്റ് അത്യാസന്ന നിലയിൽ എത്തുന്നവരെ ശുശ്രൂഷിക്കാനും ഈ ഡോക്ടർ മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ട രോഗിക്ക് അരമണിക്കൂർ കാത്തുനിൽക്കേണ്ടി വന്നതായും പരാതിയുണ്ട്. ഇത്തരം സംഭവങ്ങളിൽ ഇ.സി.ജി റിപ്പോർട്ടുമായി ഡോക്ടറെ കാണാനെത്തുന്നവരും സെക്യൂരിറ്റിയും തമ്മിൽ വാക്തർക്കം പതിവാണ്. രാത്രി ഡ്യൂട്ടിക്ക് ഒരു ഡോക്ടറെ കൂടി നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.