ചേർത്തല: പാചകവാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾക്ക് ശേഷം ധാരണയായി. പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഡ്രില്ലിങ് നടത്തും മുമ്പ് വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ, പി.ഡബ്ല്യു.ഡി, നഗരസഭ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ സംയുക്ത പരിശോധന നടത്തും. അതിന് ശേഷം മാത്രമേ അടുത്തയാഴ്ച മുതലുള്ള പ്രവൃത്തി ആരംഭിക്കൂവെന്ന് യോഗത്തിൽ ധാരണായായി. മുൻകരുതലെടുക്കാനും ഗെയിലിന് വേണ്ടി പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ഏജൻസിയായി എ.ജി.പിക്ക് യോഗം നിർദേശം നൽകി. നഗരത്തിൽ പൈപ്പ് ലൈൻ ഇടുന്ന പ്രവൃത്തി ആരംഭിച്ച ശേഷം പലയിടത്തും ജല അതോറിറ്റി പൈപ്പ് ലൈൻ, ബി.എസ്.എൻ.എൽ കേബിൾ തുടങ്ങിയവക്ക് കേടുപാടുകൾ പറ്റിയെന്നും ദിവസങ്ങളോളം കുടിവെള്ളം മുടങ്ങിയെന്നും വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് നഗരസഭ ചെയർപേഴ്സൻ ഷെർളി ഭാർഗവന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഓരോ വകുപ്പും പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അവർക്കുണ്ടായ ബുദ്ധിമുട്ടുകൾ യോഗത്തിൽ വിശദീകരിച്ചു. കുടിവെള്ളം പോലെ തന്നെ പ്രധാനമാണ് പാചകവാതകമെന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവൃത്തി നടത്തിയിരുന്നെങ്കിൽ പരാതികൾ പരമാവധി ഒഴിവാക്കാമായിരുന്നുവെന്നും ചെയർപേഴ്സൻ പറഞ്ഞു. നഗരസഭ വൈസ് ചെയമാൻ ടി.എസ്. അജയകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സ്മിത സന്തോഷ്, ജി. രഞ്ജിത്ത്, ലിസി ടോമി, ഏലിക്കുട്ടി ജോൺ, കൗൺസിലർ പി. ഉണ്ണികൃഷ്ണൻ, നഗരസഭ സെക്രട്ടറി ടി.കെ. സുജിത്, സാബു, പി. ഷാജിമോൻ (ജല അതോറിറ്റി), പി.എ. ആഷ (കെ.എസ്.ഇ.ബി), പ്രദീപ് (ബി.എസ്.എൻ.എൽ), നഗരസഭ ഉദ്യോഗസ്ഥരായ ജോർജി അലക്സ്, റോഷ് കുമാർ, ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന എ.ജി.പി കമ്പനിയുടെ പ്രതിനിധികളായ സനൂപ്, വിഷ്ണു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.