അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന യുവതിയെ രക്ഷിച്ചു

രക്ഷകനായത് ഉസ്താദ് ചെങ്ങന്നൂർ: തിരുവല്ല- കായംകുളം സംസ്ഥാന പാതയിൽ സ്കൂട്ടർ അപകടത്തിൽപെട്ട് 15 മിനിറ്റോളം റോഡിൽ കിടന്ന യുവതിക്ക് മാന്നാർ പുത്തൻ പള്ളി ജുമാമസ്ജിദിൽ ബാങ്ക് വിളിക്കുന്ന ഉസ്താദ് രക്ഷകനായി. സ്റ്റോർമുക്ക് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ കുട്ടംപേരൂർ വെളുമ്പയ്യത്ത് വീട്ടിൽ ലതീഷ് കുമാറിന്റെ ഭാര്യ ധന്യ സുധർമനെയാണ് (36) രക്ഷിച്ചത്. ബുധനാഴ്ച പുലർച്ച 5.30നായിരുന്നു അപകടം. തോംസൺ ബേക്കറിയിൽ ജോലിചെയ്യുന്ന ധന്യ പുലർച്ച അവിടേക്ക് സ്‌കൂട്ടറിൽ പോകുമ്പോൾ എതിർദിശയിൽ വന്ന തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറി തട്ടുകയായിരുന്നു. ഉസ്താദ് കൊല്ലം ചവറ കൊട്ടുകാട് സ്വദേശി അബ്ദുൽകരീമിന്‍റെ സമയോചിത ഇടപെടലാണ് റോഡിൽ മഴയത്ത് കിടന്ന ധന്യക്ക് രക്ഷയായത്. മറ്റുവാഹനങ്ങൾ ഈ സമയത്ത് ഇതുവഴി കടന്നുപോകാതിരുന്നതും തുണയായി. പ്രഭാതനമസ്കാരം കഴിഞ്ഞിറങ്ങിയപ്പോഴാണ് യുവതി റോഡിൽ കിടക്കുന്നത് ഉസ്താദിന്റെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് റോഡിന്‍റെ നടുവിൽകയറിനിന്ന് ഇരുവശത്തുനിന്നും വന്ന വാഹനങ്ങൾ തടഞ്ഞുനിർത്തിയശേഷം മറ്റുള്ളവരുമായിചേർന്ന് കടത്തിണ്ണയിലേക്ക് മാറ്റി. അപകടസ്ഥലത്തുനിന്ന് ലഭിച്ച യുവതിയുടെ ഫോൺ ഉപയോഗിച്ച് ഭർത്താവിനെ വിവരമറിയിച്ചു. നാലുപറയിൽ ഹക്കീം, കൊച്ചെഴത്ത് ഹക്കിം എന്നിവർ ചേർന്ന് ഓട്ടോയിൽ പരുമലയിലെയും പിന്നീട് തിരുവല്ലയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. പൊലീസ് പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഇട്ടിച്ചിട്ട്പോയ ലോറിയുടെ വിവരങ്ങൾ ശേഖരിക്കാൻ നടപടിയാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.