തുറവൂരിന് വേണം, മിനി സിവിൽ സ്റ്റേഷൻ

-തുറവൂരിലും പരിസരങ്ങളിലുമായി പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ ഒരിടത്തേക്ക് മാറ്റാൻ കഴിയും തുറവൂർ: തുറവൂരിന്‍റെ വികസനക്കുതിപ്പിന് പിൻബലമേകാൻ മിനി സിവിൽ സ്റ്റേഷൻ വേണമെന്ന ആവശ്യം വീണ്ടുമുയരുന്നു. അരൂർ നിയോജക മണ്ഡലത്തിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിൽ ആക്കിയാൽ താലൂക്കിന്‍റെ വടക്കൻ മേഖലയിലെ ജനങ്ങളുടെ പകുതി ബുദ്ധിമുട്ട് ഒഴിവായിക്കിട്ടുമെന്നതാണ് ആശ്വാസം. സർക്കാർ ഓഫിസുകളിൽനിന്നും പ്രത്യേകിച്ച് താലൂക്ക് ഓഫിസിൽനിന്നും ലഭിക്കേണ്ട സേവനങ്ങൾക്ക് അരൂരിൽനിന്ന് പോകുന്ന വ്യക്തിക്ക് കുറഞ്ഞത് 50 രൂപ മുടക്കിയാലേ നിലവിൽ ചേർത്തല മിനി സിവിൽ സ്റ്റേഷനിൽ എത്താനാകു. ഇതേപ്രശ്നം തന്നെയാണ് പള്ളിത്തോട്ടിലും, അരൂക്കുറ്റിയിലും ഉള്ള ജനങ്ങൾക്കും. എന്നാൽ, അരൂർ നിയോജക മണ്ഡലത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും എളുപ്പം എത്തിച്ചേരാൻ കഴിയുന്ന തുറവൂരിൽ മിനി സിവിൽ സ്റ്റേഷൻ വന്നാൽ തുറവൂരിലും പരിസര പ്രദേശങ്ങളിലുമായി ചിതറിക്കിടക്കുന്ന നിരവധി സർക്കാർ ഓഫിസുകൾ ഒറ്റ കേന്ദ്രത്തിലേക്ക് മാറ്റാൻ കഴിയും. സബ്ട്രഷറി, വാട്ടർ അതോറിറ്റിയുടെ പ്രാദേശിക കേന്ദ്രം, കയർത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‍റെ സബ്ഓഫിസ്, സബ് രജിസ്ട്രാർ ഓഫിസ്, കരിനിലവികസന ഏജൻസി ഓഫിസ്, എ.ഇ.ഒ ഓഫിസ്, കൃഷി അസി. ഡയറക്ടർ ഓഫിസ്, റവന്യൂ വിദ്യാഭ്യാസ വകുപ്പുകളുടെ കീഴിൽ വരുന്ന ഓഫിസുകൾ തുടങ്ങിയവയാണ് ഒരു കെട്ടിട സമുച്ചയത്തിലേക്ക് മാറ്റാൻ കഴിയും. കൂടാതെ ആയിരക്കണക്കിന് വ്യാപാര സ്ഥാപനങ്ങളും മറ്റ് വ്യവസായ ശാലകളും പ്രവർത്തിക്കുന്ന വ്യവസായ കേന്ദ്രമായ ഇവിടെ അളവു-തൂക്ക ഓഫിസ് വേണമെന്ന ആവശ്യവും ശക്തമാണ്. ഇപ്പോൾ ത്രാസുകളും മറ്റും മുദ്ര വെക്കാൻ ചേർത്തലയിൽ പോകേണ്ട അവസ്ഥയാണ്. അതുപോലെ ജനങ്ങൾ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്, ലേബർ ഓഫിസിന്‍റെ പ്രാദേശിക കേന്ദ്രവും. ഇതെല്ലാം നാനാഭാഗങ്ങളിൽനിന്നും എത്തിച്ചേരാൻ കഴിയുന്ന തുറവൂരിൽ കേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ ചേർത്തല വരെ പോകാൻ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് വലിയ ആശ്വാസമാകും. അതിനാൽ തുറവൂർ കേന്ദ്രമായി മിനി സിവിൽ സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.