വിദ്യാലയ മുത്തശ്ശിക്ക് ഹൈടെക് മുഖം; മൂന്നുനില കെട്ടിടം ഇന്ന് സമർപ്പിക്കും

മാവേലിക്കര: ഒന്നേകാൽ നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയ മുത്തശ്ശി പുതിയ മുഖവുമായി വിദ്യാർഥികളെ വരവേൽക്കും. മാവേലിക്കര എ.ആർ. രാജരാജവർമ സ്മാരക ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചുകോടി ചെലവഴിച്ച് നിർമിച്ച പുതിയ ബഹുനില മന്ദിരത്തി‍ൻെറ ഉദ്ഘാടനം വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശ്രീചിത്തിര തിരുനാൾ ബാലരാമവർമ 1896ലാണ് മാവേലിക്കരയിലെ പെൺപള്ളിക്കൂടം സ്ഥാപിച്ചത്. 1946ൽ ഹൈസ്കൂളായും 1998ൽ ഹയർ സെക്കൻഡറിയായും ഉയർത്തി. 1993ൽ കേരളപാണിനി എ.ആർ. രാജരാജവർമയുടെ സ്മരണാർഥം സ്കൂളിനെ എ.ആർ. രാജരാജവർമ സ്മാരക ഗേൾസ് ഹൈസ്കൂളായി നാമകരണംചെയ്ത സ്കൂൾ ഇനി പുതിയ മുഖവുമായി വിദ്യാർഥികളെ സ്വീകരിക്കും. കിഫ്ബിയിൽനിന്ന് അഞ്ചുകോടി അനുവദിച്ചിരുന്നു. രണ്ടുകെട്ടിടങ്ങളായി നിർമിക്കാനാണ് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചത്. എന്നാൽ, സ്കൂളി‍ൻെറ തെക്കുഭാഗത്തെ പഴയകെട്ടിടം പൊളിച്ചു നീക്കിക്കിട്ടാൻ സാങ്കേതിക തടസ്സമുണ്ടായതോടെ പുതിയ കെട്ടിടങ്ങളുടെ നിർമാണം അനിശ്ചിതത്വത്തിലായി. തുടർന്ന് അന്നത്തെ എം.എൽ.എ ആർ. രാജേഷി‍ൻെറ ഇടപെടൽ മൂലം പ്രത്യേക അനുമതി വാങ്ങി മൂന്നുനിലകളിലായി ഒരു കെട്ടിടസമുച്ചയം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോത്തെ എം.എൽ.എ എം.എസ്. അരുണ്‍കുമാറി‍ൻെറ ഇടപെടലാണ് പദ്ധതി വേഗത്തിലാക്കിയത്. രണ്ടു വർഷത്തിലധികമെടുത്താണ് മൂന്നുനില മന്ദിരം പൂർത്തീകരിച്ചത്. പഴയ കെട്ടിടങ്ങളിലെ ഇടുങ്ങിയ മുറികളിൽ പ്രവർത്തിച്ചിരുന്ന ക്ലാസ് മുറികൾ പുതിയ അധ്യയനവർഷം മുതൽ ആധുനിക സൗകര്യങ്ങളുള്ള പുതിയ സമുച്ചയത്തിലേക്ക് മാറും. 40 മുറികളാണ് പുതിയ കെട്ടിടത്തിലുള്ളത്. ഒരുനിലയിൽ ഏഴ് എന്ന ക്രമത്തിൽ 27 ശൗചാലയങ്ങളുമുണ്ട്. ഹയർ സെക്കൻഡറിയിൽ 440ഉം യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 650ഉം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ മുപ്പതിലധികം ഡിവിഷനുകളാണുള്ളത്. സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ്, ജൂനിയർ റെഡ്‌ക്രോസ്, ഗൈഡ്‌സ് എന്നിവയുടെ പ്രവർത്തനവും സജീവമാണ്. ജില്ലയിലെ സർക്കാർ സ്കൂളുകളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഏറ്റവുമധികം വിദ്യാർഥിനികൾ പരീക്ഷക്കിരിക്കുന്നുവെന്ന ബഹുമതിയും വർഷങ്ങളായി മാവേലിക്കര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമാണ്. APL mavelikara govt girls school മാവേലിക്കര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ ബഹുനില മന്ദിരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.