വാരനാട് ബാങ്ക് തെരഞ്ഞെടുപ്പ്: സി.പി.ഐ ബഹിഷ്കരിച്ചു; സി.പി.എം എതിരില്ലാതെ വിജയിച്ചു

ചേര്‍ത്തല: വാരനാട് സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സി.പി.ഐ ബഹിഷ്കരിച്ചു. സീറ്റ് വിഭജനത്തില്‍ സി.പി.എം മുന്നണിമര്യാദ ലംഘിച്ചെന്നാരോപിച്ചാണ് സി.പി.ഐ നാമനിർദേശ പത്രികകള്‍ പിന്‍വലിച്ചത്. കോണ്‍ഗ്രസും ബി.ജെ.പിയും മത്സരത്തിനില്ലാത്ത സാഹചര്യത്തില്‍ ഇതോടെ 13 സ്ഥാനങ്ങളിലും സി.പി.എം പ്രതിനിധികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. സി.പി.എമ്മിന്റെ ചേര്‍ത്തല, കഞ്ഞിക്കുഴി ഏരിയ പരിധിയിലും സി.പി.ഐയുടെയും ചേര്‍ത്തല, ചേര്‍ത്തല തെക്ക് മണ്ഡലം കമ്മിറ്റികളുടെ പരിധിയിലുമാണ് ബാങ്ക്. സീറ്റു വര്‍ധനക്കായി സി.പി.ഐ ആവശ്യം ഉയര്‍ത്തിയിരുന്നെങ്കിലും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സി.പി.ഐ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. കേരള കോണ്‍ഗ്രസും സീറ്റാവശ്യം ഉയര്‍ത്തി പത്രിക നല്‍കിയിരുന്നു. ഇവരും പിന്‍വലിച്ചു. നിലവില്‍ സി.പി.ഐക്ക് രണ്ടു സീറ്റാണ് നല്‍കിയത്. മൂന്നാക്കണമെന്നായിരുന്നു ആവശ്യം. ഇതു പ്രകാരം മൂന്നു പ്രതിനിധികള്‍ നോമിനേഷന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, മുന്‍കാലങ്ങളിലെ നില തുടരാനായിരുന്നു സി.പി.എം തീരുമാനം. മുന്നണിമര്യാദ പ്രകാരം അനുഭാവപൂർവമായ നിലപാടാണ് സി.പി.എം സ്വീകരിച്ചതെന്ന് പാര്‍ട്ടി കഞ്ഞിക്കുഴി ഏരിയ സെന്റര്‍ അംഗം എ.കെ. പ്രസന്നന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.