തുറക്കാൻ ദിവസങ്ങൾ; 'ഫിറ്റ്നസി'നായി വിദ്യാലയങ്ങൾ നവീകരണ തിരക്കിൽ

ആലപ്പുഴ: പുതിയ അധ്യയനവർഷത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സ്കൂളുകളിൽ നവീകരണ പ്രവർത്തനങ്ങൾ തകൃതി. ഇനിയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതും പരിശോധനക്ക് അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്ന സ്കൂളുകളുമുണ്ട് ഇക്കൂട്ടത്തിൽ. 31ന് മുമ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ പ്രവർത്തനാനുമതി കിട്ടൂ. കുട്ടനാട്, ആലപ്പുഴ വിദ്യാഭ്യാസ ജില്ലകളിലെ മുഴുവൻ ഹൈസ്കൂളുകളിലും പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. സ്കൂൾ തുറക്കലിനോട് അനുബന്ധിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങളും ഇവിടെയെല്ലാം നടന്നു. മാവേലിക്കരയിലെ 72 സ്കൂളിൽ മൂന്നെണ്ണത്തിനു മാത്രമാണ് ഇതുവരെ ഫിറ്റ്നസ് ലഭിച്ചത്. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ 48 സ്കൂളും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇതുവരെ ഹാജരാക്കിയിട്ടില്ല. തുറവൂർ, വെളിയനാട്, കായംകുളം, മാവേലിക്കര, ആലപ്പുഴ, അമ്പലപ്പുഴ എന്നീ ഉപജില്ലകളിലെ എല്ലാ എൽ.പി-യു.പി വിദ്യാലയങ്ങൾക്കും ഫിറ്റ്നസ് കിട്ടി. തലവടി, മങ്കൊമ്പ് എന്നിവിടങ്ങളിൽ ഓരോ സ്കൂളിനും ഹരിപ്പാട് ഉപജില്ലയിലെ രണ്ട് സ്കൂളിനും ഫിറ്റ്നസ് ലഭിക്കാനുണ്ട്. ചെങ്ങന്നൂർ ഉപജില്ലയിലെ 58 സ്കൂളിലെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല. ചേർത്തലയിലെ 53ൽ ആറ് സ്കൂളിന്‍റെ ഫിറ്റ്നസ് മാത്രമാണ് ഇതുവരെ ലഭിച്ചത്. പൊതുവിദ്യാലയങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും കിണറുകളും കുടിവെള്ള ടാങ്കുകളും വൃത്തിയാക്കണമെന്നും ഇഴജന്തുക്കൾക്ക് തങ്ങാൻ കഴിയുന്ന പൊത്തുകൾ അടക്കണമെന്നും നിർദേശമുണ്ട്. ആലപ്പുഴ, കുട്ടനാട് വിദ്യാഭ്യാസ ജില്ലകളിലെ എല്ല ഹൈസ്കൂളുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ 10 സ്കൂൾ പൂർണമായും 38 സ്കൂൾ ഭാഗികമായും ശുചീകരിച്ചിട്ടുണ്ട്. ചേർത്തലയിൽ 25 ഹൈസ്കൂളുകളിൽ പൊത്തുകളില്ലെന്ന് പരിശോധനയിൽ ഉറപ്പാക്കി. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ 64 സ്കൂളുകളിലെ ടാങ്കുകൾ വൃത്തിയാക്കി. എല്ല സ്കൂളുകളിലും നടത്തിയ പരിശോധനയിൽ ഒമ്പതിടത്ത് പൊത്തുകൾ കണ്ടെത്തി അവ അടക്കാൻ നിർദേശിച്ചു. അമ്പലപ്പുഴ, ആലപ്പുഴ ഉപജില്ലകളിലെ മുഴുവൻ സ്കൂളുകളിലും ശുചീകരണം നടത്തി. മറ്റ് ഉപജില്ലകളിലെ സ്കൂളുകളിൽ ശുചീകരണം ഈ ആഴ്ച പൂർത്തിയാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പൊത്തുകളും പരിശോധിക്കുന്നുണ്ട്. ഇവയും ഈ ആഴ്ച പൂർത്തിയാക്കും. ജില്ലയിൽ ഒന്ന് മുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ ആദ്യഘട്ട വിതരണം പൂർത്തിയായി. ഏഴ് ലക്ഷത്തോളം പുസ്തകങ്ങൾ വിതരണം ചെയ്തു. ഒന്നാം വാല്യം രണ്ട് ഘട്ടങ്ങളിലായി 13.5 ലക്ഷം പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടിയിരുന്നത്. ഏഴാം ക്ലാസിലെ നാല് പുസ്തകങ്ങൾ ഉൾപ്പെടെ രണ്ടാം ഘട്ടത്തിൽ വിതരണം ചെയ്യാൻ ഉള്ളതിൽ 1.25 ലക്ഷം പുസ്തകങ്ങൾ എത്തിച്ചേർന്നു. ഏഴാം സ്റ്റാൻഡേഡിലെ പാഠപുസ്തകങ്ങൾ മിക്കയിടത്തും 50 ശതമാനം മാത്രമാണ് എത്തിയിട്ടുള്ളത്. കുട്ടനാട് മേഖലയിൽ മാത്രമാണ് പുസ്തക വിതരണം പിന്നിൽ. പുസ്തക വിതരണത്തിന് നടപടി തുടങ്ങിയപ്പോൾ കാറ്റും മഴയും ശക്തമായതാണ് വിതരണം തടസ്സപ്പെടാൻ ഇടയാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.