കരിങ്കൽ ക്ഷാമം: കടൽ ഭിത്തി നിർമാണം പ്രതിസന്ധിയിൽ; ഭീതിയിൽ തീരദേശം

ആലപ്പുഴ: ജില്ലയിൽ കടൽ ഭിത്തി നിർമാണം കരിങ്കല്ല് കിട്ടാത്തതിന്റെ പേരിൽ പ്രതിസന്ധിയിൽ. കിഫ്ബി ഫണ്ട് 175 കോടി ചെലവഴിച്ച് ഹരിപ്പാട് മണ്ഡലത്തിൽ ആറാട്ടുപുഴ, വട്ടച്ചാൽ, പതിയാങ്കര, നെല്ലാനിക്കൽ തീരത്ത് 4.3 കിലോമീറ്ററിൽ കടൽഭിത്തി നിർമിക്കുന്ന ജോലി കരിങ്കല്ല് കിട്ടാത്തതിനാൽ നിർത്തി. അമ്പലപ്പുഴയിൽ കോമന, കാക്കാഴം, വളഞ്ഞവഴി, പുന്നപ്രവരെ 3.5 കിലോമീറ്ററിലെ ഉൾപ്പെടെ കടൽഭിത്തി നിർമാണം 75 ശതമാനം പൂർത്തിയായപ്പോഴാണ് കരിങ്കൽ ക്ഷാമം നേരിടുന്നത്. ഒറ്റമശ്ശേരിയിൽ 88 കോടി ചെലവഴിച്ച് ഒരു കിലോമീറ്റർ നീളത്തിൽ പുതിയ കടൽ ഭിത്തിയുടെ നിർമാണവും നിലച്ചു. കടൽഭിത്തി നിർമാണത്തിന് ഫണ്ട് ലഭിക്കാത്തതാണ് പതിവായി സംഭവിക്കാറുള്ളത്. ഇപ്പോൾ ഫണ്ടിന് പ്രശ്നമില്ല. നിർമാണം കഴിയുന്ന മുറക്ക് ബില്ല് നൽകിയാൽ അധികം താമസിയാതെ കിഫ്ബിയിൽനിന്ന് ഫണ്ട് ലഭിക്കുന്നുണ്ട്. എന്നാൽ, കരിങ്കല്ല് ലഭ്യമാക്കാൻ നടപടിയില്ല. ഒറ്റമശ്ശേരിയിൽ 88 കോടിയുടെ ജോലികൾ ടെൻഡർ ചെയ്തിരിക്കുകയാണ്. ഈ മാസം തന്നെ നിർമാണം തുടങ്ങാൻ നിശ്ചയിച്ച ഈ പ്രവൃത്തിയിൽ കാട്ടൂർ, പൊള്ളത്തൈ തീരത്തെ കടൽ ഭിത്തി നിർമാണത്തിനും നിർദേശമുണ്ട്. ചെല്ലാനത്ത് തുറമുഖത്തിന്റെയും കടൽഭിത്തിയുടെയും നിർമാണം തുടങ്ങിയതോടെ മലപ്പുറം, പാലക്കാട്, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള കരിങ്കല്ല് ആലപ്പുഴ ജില്ലയിലേക്ക് വരാതെ ചെല്ലാനത്തേക്ക് പോകുന്നുവെന്നാണ് എൻജിനീയറിങ് വിഭാഗം പറയുന്നത്. സമീപ ജില്ലകളിൽ കരിങ്കല്ല് കിട്ടാനുമില്ല. ഗുണ്ടാപ്പിരിവ് കൊടുക്കേണ്ടി വരുന്നതിനാൽ തമിഴ്നാട്ടിൽനിന്നുള്ള കരിങ്കല്ലും വരുന്നില്ല. ഈ നില തുടർന്നാൽ കാലവർഷം ശക്തമാകുമ്പോൾ കടൽ ക്ഷോഭം നേരിടാൻ കരുത്തില്ലാതെ തീരം തകരുമെന്ന ആശങ്കയിലാണ് കുടുംബങ്ങൾ. മന്ത്രിയിടപെട്ടു; എം.ആർ.ഐ സ്‌കാനിങ് നിരക്ക് കുറച്ചു ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജിലെ എം.ആർ.ഐ സ്‌കാനിങ് നിരക്ക് കുറച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിരക്ക് കുറച്ചത്. നിലവിലുള്ള നിരക്കില്‍നിന്ന് ആയിരത്തോളം രൂപയാണ് കുറവ് വരുത്തിയത്. മന്ത്രി ആലപ്പുഴ മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച സമയത്താണ് വിഷയം ശ്രദ്ധയിൽപെട്ടത്. വകുപ്പ് മേധാവികളുടെ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. മറ്റ് മെഡിക്കല്‍ കോളജുകളുടെ നിരക്കുകൂടി കണക്കിലെടുത്ത് കുറവ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് വിവിധ എം.ആർ.ഐ സ്‌കാനിങ് നിരക്കില്‍ കുറവ് വരുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.