ഹരിപ്പാട്ട് അപകടം തുടർച്ച; വാഹനം പെട്ടെന്ന് നിർത്തിയാൽ തെന്നിമറിയും

രണ്ടുമാസത്തിനിടെ നൂറോളം അപകടം ഹരിപ്പാട്: ടാർ ചെയ്തതിലെ അപാകത കാരണം ഹരിപ്പാട് ദേശീയപാതയിൽ അപകടം പതിവായി. തെക്കേനട മുതൽ വെട്ടുവേനി ജങ്ഷൻ വരെയാണ് മുമ്പ് അപകടങ്ങളുണ്ടായിരുന്നത്. ഇപ്പോൾ നങ്ങ്യാർകുളങ്ങര കവല ഭാഗത്തും അപകടം പതിവായി. രണ്ടുമാസത്തിനിടെ നൂറോളം അപകടമാണ് ഇവിടെയുണ്ടായത്. ആർ.കെ ജങ്ഷന് തെക്ക് കഴിഞ്ഞദിവസം വാനും പിക്അപ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. പിക്അപ് വാനിന് പിന്നിൽ ടെമ്പോ വാൻ ഇടിക്കുകയായിരുന്നു. മഴയത്ത് തെന്നിയതോടെ വാഹനം നിർത്താൻ കഴിയാതെവന്നതാണ് അപകട കാരണം. ആർ.കെ ജങ്ഷനിൽത്തന്നെ കഴിഞ്ഞദിവസം ഉച്ചയോടെ ഓട്ടോ റോഡിൽനിന്ന് തെന്നിമാറിയിരുന്നു. നങ്ങ്യാർകുളങ്ങര കവലയിൽ അടുത്തിടെ രണ്ടുതവണ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് റോഡരികിലേക്ക് ഇടിച്ചുകയറി. പെട്ടെന്ന് നിർത്തേണ്ടിവരുമ്പോൾ വാഹനം റോഡിൽനിന്ന് തെന്നിമാറുകയാണെന്നാണ് ഡ്രൈവർമാർ പറയുന്നത്. തെക്കേനട മുതൽ കായംകുളം വരെ ദേശീയപാതയിൽ അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. റോഡിന്റെ ഉപരിതലം പൂർണമായി ടാർ ചെയ്താണ് കുഴിയടച്ചത്. കരാറുകാരുടെ ടാർമിശ്രിത പ്ലാന്റിലെ സാങ്കേതികത്തകരാർ കാരണം ആവശ്യമുള്ളതിനെക്കാൾ കൂടുതൽ ടാർ കലർന്ന മെറ്റലാണ് ഇവിടെ ഉപയോഗിച്ചത്. ടാർമിശ്രിതത്തിലെ അപാകം ബന്ധപ്പെട്ടവർ ആദ്യം ശ്രദ്ധിച്ചില്ല. മിനുസമുള്ള ഭാഗങ്ങളിൽ ഒരുപാളി കൂടി ടാർചെയ്യാൻ ഒന്നരമാസം മുമ്പ് തീരുമാനിച്ചെങ്കിലും ടാർ കിട്ടാൻ സാങ്കേതിക തടസ്സമുണ്ടായതിനാൽ ജോലി വൈകുകയാണ്. എന്നാൽ, ടാർ ലഭിച്ചിട്ടുണ്ടെന്നും ദേശീയപാതയുടെ മിനുസം കുറക്കുന്ന ജോലി മഴ മാറിയാലുടൻ തുടങ്ങുമെന്നും പൊതുമരമാത്ത് വകുപ്പ് ദേശീയപാത വിഭാഗം അറിയിച്ചു. തെക്കേനട മുതൽ കെ.എസ്.ആർ.ടി.സി ജങ്ഷൻ വരെ ഒരു പാളി ടാർ ചെയ്തു പ്രശ്നം പരിഹരിക്കാനാണ് ശ്രമം. കെ.എസ്.ആര്‍.ടി.സി റൂട്ടുകള്‍ സ്വകാര്യ മേഖലക്ക് കൈമാറണം -കെ.ബി.ടി.എ ആലപ്പുഴ: 200 കിലോമിറ്ററിൽ താഴെ വരുന്ന കെ.എസ്.ആര്‍.ടി.സി റൂട്ടുകള്‍ ഒരു നിശ്ചിത തുക റോയല്‍റ്റിയായി സ്വീകരിച്ച് സ്വകാര്യ ബസ് മേഖലക്ക് കൈമാറി യാത്രക്ലേശത്തിന് പരിഹാരം കാണണമെന്ന് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (കെ.ബി.ടി.എ) ജില്ല ഭാരവാഹി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് പി.ജെ. കുര്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എം. നാസര്‍, എന്‍. സലിം, ടി.പി. ഷാജിലാല്‍, റിനു സഞ്ചാരി, ബൈജു ദേവിക എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.