കലിയടങ്ങാതെ കടൽ

ആറാട്ടുപുഴ: കടൽ കൂടുതൽ പ്രക്ഷുബ്ധമായതോടെ തീരത്തെ ദുരിതം ഇരട്ടിയായി. നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളും തകർച്ചാഭീഷണിയിലാണ്. തീരദേശ റോഡും പലയിടത്തും കടലെടുക്കാവുന്ന അവസ്ഥയിലാണ്. കരയിലേക്ക് പാഞ്ഞുകയറുന്ന തിരമാലകൾ തീരവാസികൾക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. ആറാട്ടുപുഴ വലിയഴീക്കൽ, പെരുമ്പള്ളി, എം.ഇ.എസ്. ജങ്ഷൻ എന്നീ സ്ഥലങ്ങളിലാണ് വലിയഴീക്കൽ - തൃക്കുന്നപ്പുഴ തീരദേശ റോഡ് അപകട ഭീഷണി നേരിടുന്നത്. റോഡിന് തൊട്ടടുത്ത് വരെ കടൽ എത്തി. യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധനടപടികൾ കൈക്കൊണ്ടില്ലെങ്കിൽ തീരദേശ റോഡ് മുറിയാൻ ഉള്ള സാധ്യതയേറെയാണ്. പലസ്ഥലത്തും റോഡ് മണ്ണിനടിയിലായതോടെ ഗതാഗതം ഭാഗികമായി മുടങ്ങി. വലിയഴീക്കൽ ഭാഗത്ത് നിരവധി വാഹനങ്ങൾ മണ്ണിൽ താഴ്ന്നു. മണ്ണുപര്യവേഷണ വകുപ്പി‍ൻെറ വാഹനം അഗ്നി രക്ഷാസേന എത്തിയാണ് നീക്കിയത്. വലിയഴീക്കൽ പാലം വന്നതോടെ തിരക്കുള്ള സഞ്ചാരപാതയായി തീരദേശ റോഡ് മാറി. വിനോദസഞ്ചാരികൾ അടക്കം നൂറുകണക്കിന് പേരാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. കുറേ ദിവസങ്ങളായി യാത്രക്കാർ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. വലിയഴീക്കൽ പാലത്തിലേക്ക് കയറുന്ന ഭാഗത്താണ് റോഡ് കൂടുതൽ തകർച്ച നേരിടുന്നത്. വലിയഴീക്കൽ പാലത്തി‍ൻെറ ഉദ്ഘാടനവേളയിൽ ഈ പ്രദേശത്തി‍ൻെറ അപകടാവസ്ഥ ബന്ധപ്പെട്ട അധികാരികളെ നാട്ടുകാർ ബോധ്യപ്പെടുത്തിയിരുന്നു. കാലവർഷം അടുത്തെത്തിയിട്ടും താൽക്കാലിക പ്രതിരോധ നടപടികൾ പോലും ബന്ധപ്പെട്ടവർ സ്വീകരിച്ചില്ല. ഇവിടെയുള്ള കച്ചവടസ്ഥാപനങ്ങളും അപകടാവസ്ഥയിലാണ്. ബസ്സ്റ്റാൻഡ്, കാർത്തിക ജങ്ഷൻ ഭാഗങ്ങളിലും കടലാക്രമണം ദുരിതം വിതച്ചു. പ്രക്ഷുബ്ധാവസ്ഥ തുടർന്നാൽ വലിയ നാശങ്ങൾക്കാണ് തീരം സാക്ഷിയാവുക. മണ്ണിൽ താഴ്ന്നു മണ്ണുപര്യവേഷണ വകുപ്പി‍ൻെറ വാഹനം അഗ്നി രക്ഷാസേന എത്തി നീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.