കാപ്പിത്തോട് ശുചീകരിക്കണമെന്ന ആവശ്യം ശക്തം

അമ്പലപ്പുഴ: മഴക്കാലക്കെടുതി മുന്നിൽകണ്ട് കാക്കാഴം കാപ്പിത്തോട് ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാപ്പിത്തോട്ടിലെ നീരൊഴുക്ക് നിലച്ചാൽ നിരവധി പ്രദേശങ്ങളാണ് വെള്ളക്കെട്ടിലാവുക. ഇത് മുന്നിൽ കണ്ട് തെളിനീരൊഴുകും നവകേരളം പദ്ധതിയിൽപെടുത്തി തോട് ശുചിയാക്കണമെന്നാണ് ആവശ്യം. തോട് കവിഞ്ഞൊഴുകി വീട്ടുമുറ്റങ്ങളിൽ മലിനജലം കെട്ടിക്കിടന്ന് നിരവധി ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഏറെ ദുരിതത്തിലാകുന്നത് കമ്പിവളപ്പ് പ്രദേശവാസികളാണ്. മലിനജലം ഏറെ താഴ്ന്ന പ്രദേശമായ കമ്പിവളപ്പിലാണ് കെട്ടിക്കിടക്കുക. തോട്ടിൽ മാലിന്യം നിറഞ്ഞത് കൂടാതെ വൃക്ഷത്തലപ്പുകൾ ചാഞ്ഞു കിടപ്പുമുണ്ട്. പാലങ്ങൾ നിർമിക്കാൻ പലയിടങ്ങളിലായി നിർമിച്ച ബണ്ടുകളും നീരൊഴുക്കിന് തടസ്സമാകുകയാണ്. കാക്കാഴം സ്കൂളിന് സമീപത്ത് തോടിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന കേബിളുകളും പൈപ്പുകളും തിരിച്ചടിയാകുന്നു. ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യം അടക്കമുള്ളവ ഇതിൽ കെട്ടിക്കിടക്കുന്നതാണ് പ്രധാന കാരണം. ഇതും നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴ കനത്തതോടെ പ്രദേശത്തെ ഇടത്തോടുൾപ്പെടെ നിറഞ്ഞ് കവിഞ്ഞൊഴുകുകയാണ്. നിരവധി വീടുകളിലും വെള്ളം കയറി. ( കാപ്പിത്തോടി‍ൻെറ നീരൊഴുക്കിന് തടസ്സമായ മാലിന്യം നാട്ടുകാര്‍ നീക്കുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.