അപ്പർ കുട്ടനാട്ടിൽ കർഷകർക്ക് കണ്ണീർ

ചെങ്ങന്നൂർ: മഴയിൽ കുതിർന്ന അപ്പർ കുട്ടനാട്ടിലെ കർഷകർക്ക് കണ്ണീർ. വർഷത്തിൽ ഒരു കൃഷി മാത്രം ചെയ്യാൻ കഴിയുന്നതാണ് മാന്നാർ -ചെന്നിത്തല മേഖലയിലെ പുഞ്ചപ്പാടശേഖരങ്ങൾ. രണ്ടു പഞ്ചായത്തിലുമായി 4000ത്തിലധികം ഏക്കറാണ് കൃഷിനിലം. പ്രളയകാലം മുതൽ ഒന്നരമാസം വരെ വൈകിയാണ് പുഞ്ചകൃഷിയിറക്കുന്നത്. ഇതിനൊപ്പം കാലാവസ്ഥ വ്യതിയാനത്തിൽ ദുരിതങ്ങളും കഷ്ടതകളും വർധിച്ചു. കൊയ്ത്ത് യന്ത്രത്തിന്‍റെ കൂലി നിശ്ചയിച്ചിരുന്നെങ്കിലും അധികം കൂലി കൊടുക്കാതെ കൃഷിയിടങ്ങളിലെ വിളവ് കൊയ്തെടുക്കാൻ കഴിഞ്ഞില്ല. സർക്കാർ കോടികൾ മുടക്കി വാങ്ങിയ കൊയ്ത്ത് യന്ത്രവും മറ്റ് കാർഷിക യന്ത്രങ്ങളും തുരുമ്പെടുത്ത് നശിച്ചു. കൊയ്ത നെല്ല് ശേഖരിക്കുന്ന ഏജൻസിയെ ഏൽപിക്കുന്നതിനാൽ ദുരിതം ഏറെയാണ്. അനുവദിച്ച ഉണക്കിൽ മഴക്ക് മുമ്പ് കൊയ്ത് സൂക്ഷിച്ച നെല്ല് സമയത്തിന് സർക്കാർ സംഭരിക്കാത്തതിന്‍റെ ശിക്ഷയും കർഷകന് മാത്രം. മഴ കാരണം മൂടിയിട്ട നെല്ല് തുറക്കാൻ പോലും സാധ്യമല്ലാത്ത സാഹചര്യത്തിലാണ് മില്ലിന്‍റെ ഏജന്‍റുമാർ ഉണക്ക് നോക്കാൻ മെഷീനുമായി എത്തി കർഷകരെ മാനസികമായി പീഡിപ്പിക്കുന്നത്. പ്രകൃതിയോടും കീടങ്ങളോടും പടവെട്ടി ഉൽപാദിപ്പിച്ച നെല്ല് വിൽക്കണമെങ്കിൽ ക്വിന്‍റലിന് അവർ പറയുന്ന തൂക്കം നെല്ല് അധികം (കിഴിവ്) നൽകണം. ചുമട്ടുകൂലി കർഷകൻ നൽകേണ്ടതായ അനീതിയും കർഷകൻ സഹിക്കണം. ക്വിന്‍റലിന് 150 രൂപ മിനിമം ദൂരത്തിന് ചുമട്ടുകൂലി അംഗീകരിച്ചെങ്കിലും കർഷകർ അതിലേറെ നൽകണ്ടതായി വരും. ക്വിന്‍റലിന് 12 രൂപയാണ് സർക്കാർ കർഷകർക്ക് നെല്ല് വിലയോടൊപ്പം ചുമട്ടുകൂലിയായി വകവെച്ചു നൽകുക. മില്ലുകാർ നെല്ല് സംഭരിച്ച് ആഴ്ചകൾ കഴിഞ്ഞ് പി.ആർ.എസ് എഴുതി കിട്ടിയാൽ നെല്ല് വില കിട്ടാൻ ബാങ്കുകളുടെ കനിവ് തേടിപ്പോകലാണ് കർഷകന്‍റെ അടുത്ത കടമ്പ. അഞ്ച് മാസം കർഷകൻ സഹിക്കേണ്ടി വരുന്ന പ്രയത്നവും കഷ്ടപ്പാടും അവഗണനയും വർധിക്കുന്നു. APL nellu വെള്ളം കയറി പാകമായ നെല്ല് കൊയ്തെടുക്കാനാവാത്ത ചെന്നിത്തല പത്താം ബ്ലോക്ക് പാടശേഖരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.