ആലപ്പുഴ: മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയും പ്രതിയും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ലിജു ഉമ്മൻ റിമാൻഡിൽ. ഇയാളെ ആലപ്പുഴ ജില്ല ജയിലിലേക്ക് മാറ്റി. മാവേലിക്കര തഴക്കരയില്‍ 29 കിലോ കഞ്ചാവു പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതിയായ പുന്നമൂട് എബനേസര്‍ പുത്തന്‍വീട്ടില്‍ ലിജു ഉമ്മനെ (40) തിങ്കളാഴ്ചയാണ് കൊച്ചിയില്‍ നിന്ന് പൊലിസ് പിടികൂടിയത്.
സ്‌പെഷല്‍ ടീമിനെ നിയോഗിച്ചാണ് പൊലിസ് ലിജു ഉമ്മനെ പിടികൂടിയത്. 2020 ഡിസംബര്‍ 28 ന് മാവേലിക്കര തഴക്കരയിലെ വാടകവീട്ടിൽ സൂക്ഷിച്ച നിലയിലും കാറില്‍നിന്നുമായി 29 കിലോ കഞ്ചാവും നാലരലിറ്റര്‍ ചാരായവും 30 ലിറ്റര്‍ കോടയും 1785 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളും പിടികൂടുകയായിരുന്നു. കായംകുളം ചേരാവള്ളി തയ്യില്‍ തെക്കേതില്‍ നിമ്മിയെ (32) സംഭവ സ്ഥലത്തുനിന്ന് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് കഞ്ചാവ് ലഭിച്ചത് കമ്പത്ത് നിന്നാണെന്നാണ് മൊഴി.
വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ചതിനും ലിജു ഉമ്മനെതിരേ പൊലിസ് കേസെടുത്തു. ഇയാളുടെ ഫോട്ടോ പതിച്ച ആധാര്‍ കാര്‍ഡില്‍ കുടശനാട് മഠത്തില്‍ തറയില്‍ സാബു ജോണ്‍സണ്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കായംകുളം സ്വദേശിയാണ് ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ചു നല്‍കിയതെന്ന് ലിജു ഉമ്മന്‍ മൊഴി നല്‍കിയിട്ടുണ്ട്. മാവേലിക്കര എസ്.ഐ ആയിരുന്ന ജോസ് മാത്യൂവിനെ 2013 ല്‍ കോടതിവളപ്പില്‍ വെച്ചു ബൈക്ക് ഇടിപ്പിച്ചു കൊലപ്പെടുത്താന്‍ശ്രമിച്ച കേസിലും ലിജു പ്രതിയാണ്. കായംകുളം സ്റ്റേഷനില്‍ ലിജുവിനെതിരേ കൊലപാതകം, ബോംബേറ് തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരിൽ 11 കേസ് നിലവിലുണ്ട്.
ആയുധം കൈവശം വെച്ചതിന് കുറത്തികാടും സ്‌ഫോടകവസ്തു ഉപയോഗിച്ച് ആക്രമണം നടത്തിയതിന് തൃക്കുന്നപ്പുഴ സ്റ്റേഷനിലും കേസുണ്ട്. ഈരാറ്റുപേട്ട പൊലീസിലും തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലും ലിജുവിനെതിരെ വധശ്രമത്തിന് കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.