കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 11 സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാത്ത ജയം. കണ്ണൂരില്‍ ഒമ്പത് എൽ.ഡി.എഫ് സ്ഥാനാര്‍ഥികളും കാസര്‍കോട് ഒരു മുസ്ലിം ലീഗ് സ്ഥാനാർഥിയും സി.പി.എം സ്ഥാനാർഥിയുമാണ് തെരഞ്ഞെടുപ്പിന് മുന്‍പേ ജയമുറപ്പിച്ചത്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ, കണ്ണൂരിൽ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഒൻപത് ഇടത്ത് എതിരാളികളില്ലാതെ എൽ.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചു.
എതിര്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കാനില്ലാതിരുന്നത് കാരണം കണ്ണൂരില്‍ ഇന്നലെ ആറ് സ്ഥാനാര്‍ഥികള്‍ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് മൂന്ന് സ്ഥാനാര്‍ഥികള്‍ കൂടി എതിരില്ലാതെ കണ്ണൂരില്‍ വിജയിച്ചത്. രണ്ട് യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളുകയും ഒരിടത്ത് സ്ഥാനാര്‍ഥി പത്രിക പിന്‍വലിക്കുകയും ചെയ്തതിനാലാണ് കണ്ണൂരില്‍ ഇടതുസ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചത്. കണ്ണപുരം മൂന്നാം വാര്‍ഡിലെ ഷെറി ഫ്രാന്‍സിസാണ് പത്രിക പിന്‍വലിച്ചത്. മറ്റ് രണ്ട് സ്ഥാനാര്‍ഥികളുടെ പത്രിക വരണാധികാരി തള്ളുകയും ചെയ്തിരുന്നു.
ആന്തൂരിൽ സ്ഥാനാർഥികളെ സി.പി.എം ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോകുകയും ചെയ്തെന്നാണ് കോൺഗ്രസ് പരാതി. സി.പി.എമ്മിന്റെ ഗുണ്ടായിസമാണ് ഇവിടെ നടന്നതെന്നും വരണാധികാരിക്ക് മുമ്പില്‍ വെച്ച് ഒപ്പിട്ടിട്ടും എൽ.ഡി.എഫിന്റെ ഗുണ്ടായിസം കാരണമാണ് അത് വ്യാജ ഒപ്പായി മാറിയതെന്നുമെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തി. കലക്ടർ സി.പി.എമ്മിനെ സഹായിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപണം. സ്ഥാനാർത്ഥികളെ സി.പി.എം ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോകുകയും ചെയ്തെന്ന് കണ്ണൂർ ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ്ജ് ആരോപിച്ചു.
സൂക്ഷ്മപരിശോധനക്ക് ശേഷം കാസര്‍കോട് ഇന്ന് രണ്ട് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കാസര്‍കോട് ഒരു മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയും ഒരു സി.പി.എം സ്ഥാനാര്‍ഥിയുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മംഗല്‍പാടി പഞ്ചായത്തിലെ മണിമുണ്ട വാര്‍ഡിലെ എൽ.ഡി.എഫ് സിറ്റിങ് സീറ്റിലാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
എറണാകുളം ജില്ലാ പഞ്ചായത്തിൽ കടമക്കുടി ഡിവിഷനിലും കല്പറ്റ നഗരസഭയിലും യു.ഡി.എഫ് സ്ഥാനാർഥികളുടെ പത്രികകൾ തള്ളി. കോൺഗ്രസിന്റെ ട്രാൻസ് വുമൺ സ്ഥാനാർത്ഥികളായ അമേയ പ്രസാദിൻറേയും അരുണിമ കുറുപ്പിൻറെയും പത്രികകൾ സ്വീകരിച്ചു.
എറണാകുളം ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന് വൻ തിരിച്ചടി നേരിട്ടു. ജയം ഉറപ്പിച്ച കടമക്കുടി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഇപ്പോഴത്തെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എൽസി ജോർജിന്‍റെ പത്രിക തള്ളി. ഡിവിഷന് പുറത്തുള്ള വ്യക്തികൾ പേര് നിർദ്ദേശിച്ചതാണ് കാരണം. ഇവിടെ യു.ഡി.എഫിന് ഡമ്മി സ്ഥാനാർഥി ഇല്ല. ഇതോടെ മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലായി.
കൽപറ്റ നഗരസഭയിൽ അധ്യക്ഷ സ്ഥാനാർഥിയായ യു.ഡി.എഫിന്‍റെ കെ.ജി രവീന്ദ്രൻറെ പത്രിക തള്ളി. പിഴ അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളിലെ അവ്യക്തതയാണ് പത്രിക തള്ളാൻ കാരണമായത്. ഇവിടെ ഡമ്മി സ്ഥാനാർത്ഥി പ്രഭാകരന്‍റെ പത്രിക സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.