പാലക്കാട്: കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കിന് വഴി നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് ഞെട്ടിക്കുന്ന സംഭവം.
ബൈക്കിലെത്തിയ കെരാംപാറ സ്വദേശി ഷെഫീഖ് (24) ആണ് കൊല്ലപ്പെട്ടത്. കാളവണ്ടിയിലുണ്ടായിരുന്ന നെൽസൺ, ജെൻസൺ എന്നിവരും സുഹൃത്തുക്കളുമാണ് ആക്രമണം നടത്തിയത്. കാളവണ്ടിയുമായി റോഡിലൂടെ പോകുന്നതിനിടെ പിന്നാലെ എത്തിയ ഷെഫീഖിന് ഇവർ വഴി നൽകിയില്ല. ഇത് ചോദ്യം ചെയ്തതോടെ ഇവർക്കിടയിൽ വാക്കേറ്റമുണ്ടായി. സുഹൃത്തുക്കൾ ഇടപെട്ടാണ് പിടിച്ചുമാറ്റിയത്.
ഇതിനുശേഷം ഇവർ പിരിഞ്ഞുപോയി. എന്നാൽ, വീട്ടിൽപോയി തിരിച്ചുവരുന്നതിനിടെ ഷെഫീഖിനെ വഴിയിൽ തടഞ്ഞുനിർത്തി നെൽസണും ജെൻസണും സുഹൃത്തുക്കളും കുത്തി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷെഫീഖിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിസ്സാരകാര്യത്തിന്‍റെ പേരിലാണ് ഒരു യുവാവിന് ജീവൻ നഷ്ടമായത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളായ നെൽസണെയും ജെൻസണെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.