മലപ്പുറം: വരാനിരിക്കുന്ന യു.ഡി.എഫ് മന്ത്രിസഭയിൽ മുസ്‌ലിം ലീഗ് ചോദിക്കാതെ തന്നെ അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇതുവരെ പാർട്ടി ഒന്നും ചോദിച്ചുവാങ്ങിയിട്ടില്ല. ലീഗിന് അർഹമായത് അനുവദിച്ചുതരാൻ മുന്നണി നേതൃത്വം എപ്പോഴും തയ്യാറായിട്ടുണ്ട്. മുസ്‌ലിം ലീഗിനെ മനസിലാക്കാനും പാർട്ടിയുടെ ആവശ്യങ്ങൾ ഉൾക്കൊള്ളാനും യു.ഡി.എഫ് നേതൃത്വത്തിന് എല്ലായ്‌പ്പോഴും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് 27 സീറ്റുകളിൽ 22 എണ്ണത്തിലും വിജയിക്കാൻ ലീഗിന് സാധിച്ചു. കൂത്തുപറമ്പ്, കണ്ണൂർ തുടങ്ങിയ മണ്ഡലങ്ങളിൽ നേരിയ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. യു.ഡി.എഫിന് ലഭിച്ച 102 സീറ്റുകൾ ജനങ്ങൾക്ക് മുന്നണിയിലുള്ള വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. മലപ്പുറം ജില്ലയിൽ മുഴുവൻ സീറ്റുകളും നേടാൻ സാധിച്ചതും, പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയതും ലീഗിന്റെ കരുത്ത് തെളിയിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എം നയിക്കുന്ന മാർക്സിസ്റ്റ് പാർട്ടി ഇനിയൊരിക്കലും തിരിച്ചുവരാനാവാത്ത വിധത്തിലുള്ള പരാജയത്തിലേക്കാണ് നീങ്ങിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തെ ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാണ്. ജനകീയ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടാതിരുന്നതുമാണ് ഈ പതനത്തിന് പ്രധാന കാരണം. ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്ക് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയും മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവർ ഉന്നയിച്ച വർഗീയ ആരോപണങ്ങൾക്കുള്ള കനത്ത മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് തങ്ങൾ വ്യക്തമാക്കി. കേരളത്തിലെ മതേതര സ്വഭാവം തകർക്കാൻ ശ്രമിച്ചവർക്കുള്ള ജനകീയ പ്രതികരണമാണിത്.യുവാക്കളെയും സ്ത്രീകളെയും മുൻനിർത്തിയുള്ള ലീഗിന്റെ പ്രവർത്തനങ്ങൾ ഫലം കണ്ടിട്ടുണ്ടെന്നും, വരും കാലങ്ങളിൽ പുതിയ ഊർജ്ജത്തോടെ യു.ഡി.എഫ് സർക്കാർ കേരളത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.