തിരുവനന്തപുരം: വി.ഡി സതീശൻ നടത്തിയ മംഗളൂരു യാത്രയെക്കുറിച്ച് കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ഇടതുമുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻ. ഇക്കാര്യത്തിൽ എൽ.ഡി.എഫ് ആരോപണം ഉന്നയിക്കുകയോ അത് അംഗീകരിക്കുകയോ അതിൽ കക്ഷി ചേരുകയോ ചെയ്തിട്ടില്ലെന്നും വ്യക്തത വരുത്തണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും ടി.പി നിലപാട് മയപ്പെടുത്തി.
മുന്നണി യോഗ ശേഷമാണ് കൺവീനറുടെ വാർത്താസമ്മേളനം പതിവുള്ളതെങ്കിൽ അതിന് വിപരീതമായിട്ടാണ് ചൊവ്വാഴ്ച ടി.പി മാധ്യമങ്ങളെ കണ്ടത്. ഇതിൽ ഒന്നാമതായി ഉന്നയിച്ചതും വി.ഡി സതീശന്റെ മംഗളൂരു യാത്രയാണ്.
കർണാടക കോൺഗ്രസ് എ.ഐ.സി.സിക്ക് പരാതി നൽകിയെന്ന് വാർത്തകളുണ്ടെന്നും ഇത് ശരിയാണോ എന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നുമായിരുന്നു ടി.പിയുടെ ആവശ്യം. ഒരു ചാനലിലെ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. എന്നാൽ, വിശദാംശം ആരാഞ്ഞപ്പോഴാണ് എൽ.ഡി.എഫ് ആരോപണമുന്നയിക്കാനില്ലെന്ന സമീപനത്തിലേക്ക് കൺവീനർ മാറിയത്.
സർക്കാർ വന്നില്ലെങ്കിലും സംഘടനാ ഭാരവാഹികൾ കൊടുക്കുന്ന ലിസ്റ്റ് പ്രകാരം ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഏതു സർക്കാർ തീരുമാനപ്രകാരമാണ് ഇതെന്ന് വ്യക്തമല്ല. സപ്ലൈകോ അരിവില രണ്ട് രൂപ കൂട്ടി. ജനക്ഷേമ നടപടികൾ തുടരാൻ എന്തു പിന്തുണ കൊടുക്കാനും ഇടതുമുന്നണി തയാറാണ്- ടി.പി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.