കോലഞ്ചേരി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾക്കുള്ള നഷ്ടപരിഹാര തുക കൈമാറാൻ കാലതാമസം വരുത്തിയതിനെ തുടർന്ന് ഇൻഷുറൻസ് കമ്പനിയുടെ അക്കൗണ്ട് കോടതി ജപ്തി ചെയ്തു. മുംബൈയിലെ ഇൻഷുറൻസ് കമ്പനിയുടെ അക്കൗണ്ടാണ് പെരുമ്പാവൂർ മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണൽ ജപ്തി ചെയ്തത്.
2007 ലാണ് പുത്തൻകുരിശ് വെങ്കിട സ്വദേശിയായ പി.എ. വിജയന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. 2013 ഡിസംബറിൽ ഹരജിക്കാരന് അനുകൂലവിധി ലഭിച്ചെങ്കിലും വിധിക്കെതിരെ ഹരജിക്കാരൻ തന്നെ ഹൈകോടതിയിൽ അപ്പീൽ പോയി. 2019 മാർച്ചിൽ ഈ അപ്പീൽ അംഗീകരിച്ച് കോടതി ഹരജിക്കാരന് അധിക തുക അനുവദിക്കുകയും ചെയ്തു.
തുക ലഭിക്കാൻ വിവിധ ഓഫിസുകളിൽ കയറിയിറങ്ങിയെങ്കിലും ലഭിച്ചില്ല. ഇതേ തുടർന്നാണ് വീണ്ടും പെരുമ്പാവൂർ എം.എ.സി.ടി കോടതിയെ സമീപിച്ചത്. പലതവണ ഇൻഷുറൻസ് കമ്പനിക്ക് കോടതി നോട്ടീസ് നൽകിയെങ്കിലും മാനിക്കാൻ തയാറായില്ല. തുടർന്നാണ് കമ്പനിയുടെ പ്രധാന അക്കൗണ്ട് ജപ്തി ചെയ്യാൻ ഉത്തരവിട്ടത്.
ഇൻഷുറൻസ് കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഇതോടെ അവതാളത്തിലായി. 4,60,213 രൂപ രണ്ടാഴ്ച മുമ്പ് കെട്ടിവെച്ചു. ഹരജിക്കാരന് വേണ്ടി അഡ്വ: സി.ആർ. വിനോദ് കുമാർ ഹാജരായി. കേസ് അന്തിമ വിധിക്കായി അടുത്ത മാസം പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.