ബന്ധു നിയമനം: മന്ത്രി ജലീൽ കോടിയേരിയെ ഭീഷണിപ്പെടുത്തിയെന്ന് പി.കെ. ഫിറോസ്

കോഴിക്കോട്: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ ്പെടുത്തിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദര പുത്രനെ പഞ്ചായത്ത് വകുപ്പിന് കീഴിലെ ഇൻഫോർമേഷൻ കേരളാ മിഷനിൽ നിയമിച്ചത് ചൂണ്ടിക്കാട്ടിയാ ണ് ജലീൽ ഭീഷണിപ്പെടുത്തിയതെന്നും ഫിറോസ് വെളിപ്പെടുത്തി.

അഭിമുഖത്തിൽ അധികം മാർക്ക് നൽകിയാണ് കോലിയക്കോട് ക ൃഷ്ണൻ നായരുടെ സഹോദര പുത്രനായ ഡി.എസ് നീലകണ്ഠന് നിയമനം നൽകിയിട്ടുള്ളത്. ബന്ധു നിയമനത്തിൽ താൻ പ്രതികൂട്ടിലായാൽ സി.പി.എം അതിൽ കൂടുതൽ പ്രതിരോധത്തിലാകുമെന്ന് മന്ത്രി ജലീൽ കോടിയേരിയെ ധരിപ്പിച്ചു. ഇതേതുടർന്ന് ജലീലിനെ സംരക്ഷിക്കാൻ സി.പി.എം തയാറായതെന്ന് വാർത്താസമ്മേളത്തിൽ ഫിറോസ് ആരോപിച്ചു. നിയമനം സംബന്ധിച്ച മാർക്ക് ലിസ്റ്റുകളുടെയും ഉത്തരവുകളുടെയും ശമ്പള വിവരങ്ങളും അടക്കം വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകൾ ഫിറോസ് പുറത്തുവിട്ടു.

ഡെപ്യൂട്ടി ഡയറക്ടർ (ടെക്നിക്കൽ) എന്ന തസ്തികയിലാണ് ഡി.എസ് നീലകണ്ഠന് നിയമനം നൽകിയത്. എന്നാൽ, രേഖകൾ പ്രകാരം ടെക്നിക്കൽ ഡയറക്ടർ സ്ഥാനത്തേക്കല്ല ഡയറക്ടർ തസ്തികയിലേക്കാണ് ആദ്യം അപേക്ഷ ക്ഷണിച്ചിരുന്നത്. അതേസമയം, സർക്കാർ സർവീസിലുള്ള മുഹമ്മദ് അസീർ എന്ന ആൾ ഡെപ്യൂട്ടേഷനായി അപേക്ഷ നൽകി. എന്നാൽ, മുഹമ്മദ് അസീറിന്‍റെ നിയമിക്കാതെ ഡെപ്യൂട്ടി ഡയറക്ടർ (ടെക്നിക്കൽ) എന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുകയായിരുന്നു. 37 അപേക്ഷയിൽ 10 പേരെ ഒഴിവാക്കി 27 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് 13/07/2017ൽ അഭിമുഖം നടത്തി.

ഈ തസ്തികയിൽ സന്തോഷ് മേലേക്കളത്തിൽ എന്ന അപേക്ഷകനാണ് യോഗ്യതാ മാർക്ക് ഉണ്ടായിരുന്നത്. പിന്നീട് അഭിമുഖ പരീക്ഷയിൽ നീലകണ്ഠന് മൂന്ന് മാർക്ക് അധികം നൽകി അധിക യോഗ്യത ഉണ്ടായിരുന്ന സന്തോഷിനെ ഒഴിവാക്കി ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്തേക്ക് നിയമനം നടത്തി. ഈ നിയമനം ചൂണ്ടിക്കാട്ടി താൻ മന്ത്രിസ്ഥാനം രാജിവെക്കേണ്ട അവസ്ഥയിലെത്തിയാൽ കാര്യങ്ങൾ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുമെന്ന വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കോടിയേരിയെ ജലീൽ ഭീഷണിപ്പെടുത്തി. ഇതേതുടർന്ന് ബന്ധുനിയമന വിവാദ സമയത്ത് സി.പി.എം ജലീലിനെ സംരക്ഷിച്ചതെന്നുമാണ് ഫിറോസ് ആരോപിക്കുന്നത്.

ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നിലവിൽ 80,000 രൂപ വീതം ശമ്പളം ഉള്ളപ്പോൾ നീലകണ്ഠന് ഒരു ലക്ഷം രൂപ ശമ്പളത്തിലാണ് നിയമനം നൽകിയത്. ഇതിന് പുറമെ 10 ശതമാനം ഇക്രിമെന്‍റ് എന്ന പുതിയ വ്യവസ്ഥയും ഉണ്ടാക്കി. ഇൻഫോർമേഷൻ കേരളാ മിഷനിെല മറ്റ് ജീവനക്കാർക്ക് രണ്ട് ശതമാനം ഇക്രിമെന്‍റ് ഉള്ളപ്പോഴാണ് നീലകണ്ഠന് മാത്രം 10 ശതമാനം ഇക്രിമെന്‍റ് അനുവദിച്ചത്.

ധന വകുപ്പിന്‍റെ അനുമതിയില്ലാതെയായിരുന്നു നിയമനം. സാധാരണ സർക്കാർ സ്ഥാപനങ്ങളിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുമ്പോൾ നീലകണ്ഠനെ അഞ്ച് വർഷത്തേക്കാണ് നിയമിച്ചത്. നീലകണ്ഠൻ സി.പി.ഐ നേതാവിന്‍റെ കൂടി ബന്ധുവാണ്. ഇത്തരത്തിൽ എൽ.ഡി.എഫിലെ രണ്ടു പ്രമുഖ പാർട്ടികളുമായി ബന്ധമുള്ള ആളെ നിയമിച്ച് ബ്ലാക്ക് മെയിൽ ചെയ്തെന്നുമാണ് ഫിറോസ് ചൂണ്ടിക്കാട്ടുന്നത്.

Tags:    
News Summary - KT Jaleel PK Firoz Nepotism -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.