തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി ബസുകളിൽ ഓൺലൈൻ പണമിടപാട് പരീക്ഷിക്കും. പ്രാരംഭ ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവിസുകളിലും പോയിന്‍റ് ടു പോയിന്‍റ് സർവിസുകളിലും ഡിസംബർ 28 മുതൽ പരീക്ഷണാർഥം ഓൺലൈൻ പണമിടപാട് ആരംഭിക്കും.
ടിക്കറ്റിങ്ങിനായി ഡിജിറ്റൽ പണമിടപാടുകൾ ഉൾപ്പെടുത്തിയും യാത്രക്കാർക്ക് ബസ് സമയ വിവരങ്ങൾ മുൻകൂട്ടി അറിയുന്നതിനും, ബസുകളുടെ ലൈവ് അപ്ഡേറ്റ്സ് അറിയുന്നതിനും 'ചലോ ആപ്ലിക്കേഷൻ' ഉൾപ്പെടുത്തിയുമാണ് പുതിയ ആൻഡ്രോയിഡ് ടിക്കറ്റിങ് മെഷീനുകളുടെ സഹായത്തോടെ ടിക്കറ്റിങ് സംവിധാനം ആരംഭിക്കുന്നത്.
ഓൺലൈൻ പണമിടപാട് നടപ്പാക്കുന്ന ബസുകളിൽ യാത്രക്കാർക്ക് യു.പി.ഐ, ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ, ചലോ ആപ്ലിക്കേഷനിലെ ചലോ പേ & വാലറ്റ് എന്നീ സംവിധാനങ്ങളുപയോഗിച്ചും ടിക്കറ്റ് എടുക്കാനാകും. ബസുകളുടെ ലൈവ് ലൊക്കേഷനും ചലോ ആപ്ലിക്കേഷനിലൂടെ അറിയാൻ സാധിക്കും.
പരീക്ഷണഘട്ടത്തിൽ പോരായ്മകളോ അപാകതകളോ ശ്രദ്ധയിൽപെട്ടാൽ അത് പൂർണമായും പരിഹരിച്ചാകും പദ്ധതി ഔദ്യോഗികമായി നടപ്പാക്കുക. നാല് മാസത്തിനകം കേരളത്തിലെ എല്ലാ കെ.എസ്.ആർ.ടി.സി സർവിസുകളിലും ഈ സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.