കെ. സുധാകരൻ
കണ്ണൂർ: കണ്ണൂരിൽ സുധാകരന് സീറ്റില്ലെന്ന് റിപ്പോർട്ട്. ഹൈക്കമാൻഡിന്‍റെ പട്ടികയിൽ ടി.ഒ മോഹനൻ തന്നെയെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വിവരം. ടി.ഒ മോഹനന്‍റെ പേര് മാറ്റി സുധാകരന് സീറ്റ് നൽകുമെന്ന് ഹൈക്കമാൻഡ് രമേശ് ചെന്നിത്തലക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അത്തരത്തിൽ ഒരുമാറ്റം ഇല്ലെന്നാണ് വിവരം. എം.പിമാർ മത്സരിക്കേണ്ടെന്ന ഹൈകമാൻഡ് തീരുമാനത്തിനെതിരെ സുധാകരൻ നിലപാട് കടുപ്പിച്ച് രംഗത്തുവന്നത് നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു.
കെ. സുധാകരന്‍റെ സമ്മർദത്തിനു മുന്നിൽ കോൺഗ്രസ് ഹൈകമാൻഡ് കീഴടങ്ങി എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. മുതിർന്ന നേതാക്കളോടടക്കം ഗുഡ് ബൈ പറഞ്ഞ സുധാകരൻ, സ്വതന്ത്രനായി മത്സരിക്കുമെന്നും ഭീഷണി ഉയർത്തി. നിലപാട് പ്രഖ്യാപിക്കാനായി ഉച്ചക്ക് 12ന് വാർത്തസമ്മേളനവും വിളിച്ചുചേർത്തു. മുതിർന്ന നേതാക്കളടക്കം ഇടപെട്ടിട്ടും സുധാകരനെ അനുനയിപ്പിക്കാനായില്ല. ഒടുവിൽ പാർട്ടിയിലെ പൊട്ടിത്തെറി ഒഴിവാക്കാനാണ് സുധാകരന് സീറ്റ് നൽകാനുള്ള തീരുമാനത്തിൽ ഹൈകമാൻഡ് എത്തിയത്. ഇതോടെ സുധാകരൻ വാർത്ത സമ്മേളനം ഒഴിവാക്കി.
എന്നാൽ സീറ്റ് കിട്ടാതാകുന്നതോടെ സുധാകരൻ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. ഇതിനിടെ സുധാകരനെ സ്വാഗതം ചെയ്ത് ബി.ജെ.പി രംഗത്തുവന്നു. സ്ഥാനാർഥി പട്ടികയിൽനിന്ന് തഴഞ്ഞതിൽ കടുത്ത അതൃപ്തിയിലാണ് സുധാകരൻ. സുധാകരന്‍റെ പിടിവാശിയെ തുടർന്നാണ് കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകുന്നത്. ഇന്ന് പുലർച്ചെ വരെ നടത്തിയ ചർച്ചക്കൊടുവിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടെന്ന് കോൺഗ്രസ് ഹൈകമാൻഡ് നിലപാട് കടുപ്പിച്ചത്. കോന്നിയിൽ ആറ്റിങ്ങൽ എം.പിയായ അടൂർ പ്രകാശും മത്സരിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.