കൊച്ചി: യാത്രക്കാരെ വലക്കുന്ന വിധം മിന്നൽ പണിമുടക്ക് നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരായ നടപടി സംബന്ധിച്ച് ഒരു മാസത്തിനകം മാനേജിങ് ഡയറക്ടർ തീരുമാനമെടുക്കണമെന്ന് ഹൈകോടതി. ഒക്ടോബർ 16ലെ മിന്നൽ പണിമുടക്കുമായി ബന്ധപ്പെട്ട് നേതാക്കൾക്കും ജീവനക്കാർക്കുമെതിരെ നടപടിയെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പാലായിലെ സെൻറർ ഫോർ കൺസ്യൂമർ എജുക്കേഷൻ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളുടെ നടത്തിപ്പ് കരാർ കുടുംബശ്രീ മിഷന് നൽകിയതിനെതിരെ ജോയൻറ് കൗൺസിൽ ഒാഫ് ട്രേഡ് യൂനിയൻസിെൻറ നേതൃത്വത്തിലാണ് നാലു മണിക്കൂറോളം മിന്നൽ മണിമുടക്ക് നടത്തിയത്. പൊതുജനങ്ങൾക്ക് മേലുള്ള അവകാശ ലംഘനമാണ് ഇൗ നടപടിയെന്ന് ഹരജിയിൽ പറഞ്ഞു. വ്യവസായ തർക്ക പരിഹാര നിയമത്തിെൻറ ലംഘനത്തിന് നീതീകരണമില്ല. മുമ്പും വകുപ്പുമായി ബന്ധപ്പെട്ട സുപ്രധാനമല്ലാത്ത പല കാര്യങ്ങളും സ്ഥാപനത്തിന് പുറത്ത് നടത്തിപ്പിന് നൽകിയിട്ടുള്ളതാണ്.
അന്നൊന്നുമില്ലാത്ത പ്രതിഷേധമാണ് ഇപ്പോഴുണ്ടായത്. റിസർവേഷൻ കൗണ്ടറുകളിൽ ജോലി ചെയ്യുന്നവരിലേറെയും യൂനിയനുകളുടെ തലപ്പത്തുള്ളവരായതിനാലാണ് ഇൗ പ്രതിഷേധം. അതിനാൽ, റിസർവേഷൻ കൗണ്ടർ കുടുംബശ്രീക്ക് കൈമാറുന്നതിനെതിരായ സമരം നീതീകരണമില്ലാത്തതാണെന്നും നടപടി വേണമെന്നുമാണ് ഹരജിയിലെ ആവശ്യം.
ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെങ്കിൽ സർക്കാർ അനുമതി വേണമെന്ന് വ്യക്തമാക്കി കെ.എസ്.ആർ.ടി.സി സത്യവാങ്മൂലം നൽകിയിരുന്നു. 1.51 കോടിയുടെ വരുമാന നഷ്ടമാണ് കോർപറേഷന് സമരം മൂലമുണ്ടായതെന്നും കെ.എസ്.ആർ.ടി.സി ഡെപ്യൂട്ടി ലോ ഒാഫിസർ പി.എൻ. ഹെന നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.