തിരുവനന്തപുരം: ഹൈകോടതിയുടെ അന്ത്യശാസനത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി 3861 താൽക്കാ ലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായാ ണ് യൂനിറ്റുകൾക്ക് പിരിച്ചുവിടൽ ഉത്തരവ് കൈമാറിയത്. ഇതോടൊപ്പം പി.എസ്.സിയുടെ അ ൈഡ്വസ് ലഭിച്ചവരെ നിയമിക്കാനും നടപടി തുടങ്ങി. ഇത്രയധികം ജീവനക്കാർ ഒറ്റയടിക്ക് ഒഴിഞ്ഞുപോകുന്നത് മൂലം പ്രതിദിനം ശരാശരി 1500 ഷെഡ്യൂളുകളെങ്കിലും മുടങ്ങുമെന്നാണ് പ്രാഥമിക നിഗമനം. അഡ്വൈസ് ലഭിച്ചവരിൽ എത്രപേർ ജോലിക്കെത്തുമെന്നതിലും വ്യക്തതയില്ല. ഉത്തരവ് കിട്ടി 45 ദിവസത്തിനകം ചേരണമെന്നാണ് വ്യവസ്ഥ. രണ്ടാഴ്ച പരിശീലനം നൽകിയേ പുതിയ കണ്ടക്ടർമാരെ നിയോഗിക്കാനുമാകൂ. ഫലത്തിൽ ഒന്നരമാസത്തോളം കണ്ടക്ടർ ക്ഷാമം രൂക്ഷമാവും.
സർവിസുകൾ റദ്ദാക്കൽ ഒഴിവാക്കാൻ മാനേജ്മെൻറ് ക്രമീകരണങ്ങൾ തുടങ്ങി. മലബാറിലും മധ്യ കേരളത്തിലുമാണ് താൽക്കാലിക ജീവനക്കാർ കൂടുതലും ഉണ്ടായിരുന്നത്. അധിക ഡ്യൂട്ടിക്ക് സ്ഥിരജീവനക്കാരെ പ്രേരിപ്പിക്കാൻ പ്രതിഫലം വർധിപ്പിച്ചിട്ടുണ്ട്. അധിക ഡ്യൂട്ടിക്ക് അടിസ്ഥാന ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും തുല്യമായ തുക നല്‍കും. മുമ്പ് താൽക്കാലിക ജീവനക്കാര്‍ക്ക് നല്കുന്ന 480 രൂപയാണ് അധിക ഡ്യൂട്ടിക്ക് നല്‍കിയിരുന്നത്. ആൾ ക്ഷാമം കുറക്കാൻ കണ്ടക്ടര്‍ ലൈസന്‍സുള്ള മെക്കാനിക്കല്‍ ജീവനക്കാരെ ബസില്‍ നിയോഗിച്ചു തുടങ്ങി. അനാവശ്യ അവധി നിയന്ത്രിക്കുന്നതിന് കണ്ടക്ടർമാരുടെ അവധി അനുവദിക്കൽ ചീഫ് ഒാഫിസിലേക്ക് മാറ്റി. കണ്ടക്ടര്‍ ലൈസന്‍സുള്ള ഡ്രൈവര്‍മാരെയും കണ്ടക്ടറായി നിയോഗിക്കും.
5,000 ബസുകൾക്കായി 9,000 സ്ഥിരം കണ്ടക്ടര്‍മാരാണുള്ളത്. ഇവരെ പുനഃക്രമീകരിക്കാനാണ് മാനേജ്മെൻറ് തീരുമാനം. ഏറ്റവും കൂടുതൽ താൽക്കാലികക്കാരുണ്ടായിരുന്നത് എറണാകുളം ജില്ലയിലാണ്. 500 പേർ. അതേ സമയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ളവരാണ് സ്ഥിരംജീവനക്കാരിൽ ഏറെയും. ഇവരെ നിശ്ചിത കാലത്തേക്ക് ബാച്ചുകളായി തിരിച്ച് കണ്ടക്ടർമാർ കുറവുള്ള ജില്ലകളിലേക്ക് നിയോഗിക്കും. പി.എസ്.സി പട്ടികയിൽ 4,070 പേരുണ്ട്. അതിനിടെ, പി.എസ്.സി അഡ്വൈസ് മെമ്മോ നൽകിയ 500 പേർക്ക് കെ.എസ്.ആർ.ടി.സി ഇന്നലെ നിയമന ഉത്തരവ് നൽകി.
കെ.എസ്.ആർ.ടി.സിക്ക് കോടതിയുടെ വിമർശനം
കൊച്ചി: യോഗ്യതയില്ലാത്ത എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ട് പി.എസ്.സി ശിപാർശ ചെയ്തവരെ നിയമിച്ചതായ സത്യവാങ്മൂലം കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ചൊവ്വാഴ്ച സമർപ്പിക്കണമെന്ന് ഹൈകോടതി. എംപാനലുകാരെ ഒഴിവാക്കി റിപ്പോർട്ട് നൽകാൻ നിർദേശിച്ചിരുന്നത് തിങ്കളാഴ്ചയാണ്. ഉത്തരവ് നടപ്പാക്കാൻ രണ്ടുമാസ സാവകാശം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നൽകിയ ഉപഹരജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അപ്പീൽ പരിഗണനക്ക് വന്നപ്പോൾ എംപാനൽ കണ്ടക്ടർമാർക്ക് നോട്ടീസ് നൽകിയെന്നും ഹൈകോടതി ഉത്തരവ് നടപ്പാക്കിത്തുടങ്ങിയെന്നും അഭിഭാഷകൻ അറിയിച്ചു. ഇതേതുടർന്ന് ഉത്തരവ് നടപ്പാക്കാൻ കോടതിക്ക് അറിയാമെന്ന് ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് ആർ. നാരായണ പിഷാരടി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി.
120 ദിവസം വീതം ജോലി ചെയ്ത് പത്തുവർഷം സർവിസ് പൂർത്തിയാക്കാത്ത എംപാനൽ കണ്ടക്ടർമാരെ ഒരാഴ്ചക്കുള്ളിൽ പിരിച്ചുവിടാൻ ഡിസംബർ ആറിനാണ് ഹൈകോടതി ഉത്തരവിട്ടത്. പി.എസ്.സി മുഖേന നിയമനം ലഭിച്ച ഉദ്യോഗാർഥികളുടെ അപ്പീൽ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പി.എസ്.സി റാങ്ക് പട്ടികയിൽ ഇടംനേടി രണ്ടുവർഷമായി നിയമനം കാത്തിരിക്കുന്നവരാണ് ഹരജിക്കാർ. പി.എസ്.സി ശിപാർശ നൽകിയ 4051പേരിൽ ജോലിക്ക് ഹാജരാകാൻ തയാറുള്ളവരെ നിയമിക്കണം.
എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേനയും രാഷ്ട്രീയ താൽപര്യത്തോടെയും മറ്റും നടത്തിയ താൽക്കാലിക നിയമനങ്ങളാണ് എംപാനലുകാരുടേത്. ഉത്തരവ് നടപ്പാക്കുകയാണ് വേണ്ടത്. അധികാരികൾക്കെതിരെ നീങ്ങാൻ മടിയില്ലെന്നും കോടതിയുടെ തൂലികക്ക് മറ്റെന്തിനേക്കാളും ശക്തിയുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പി.എസ്.സി റാങ്ക് ലിസ്റ്റിൽനിന്ന് നിയമന ശിപാർശ ലഭിച്ചിട്ടും എംപാനൽ കണ്ടക്ടർമാർ ജോലിചെയ്യുന്ന കാരണത്താൽ നിയമനം നിഷേധിക്കുന്നെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സിക്കെതിരെ പാലക്കാട് കഞ്ചിക്കോട് സ്വദേശി ആൻറണി സ്റ്റെജോ ഉൾപ്പെടെ നൽകിയ ഹരജി നേരത്തേ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. തുടർന്നാണ് അപ്പീൽ നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.