തിരുവനന്തപുരം: ഭരണാനുകൂല സംഘടനയടക്കം സമരം തുടരുമ്പോഴും സർക്കാർ തുക അനുവദിക്കാതെ ശമ്പളം നൽകാനാകില്ലെന്ന കടുത്ത നിലപാടിൽ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ്. ഏപ്രിലിലെ രണ്ടാം ഗഡുവാണ് ഇനി നൽകാനുള്ളത്. അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂർത്തിയാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് മാനേജ്മെന്റ് പാലിച്ചില്ലെന്ന് മാത്രമല്ല, ശമ്പളം ഗഡുക്കളാക്കുകയും അതുതന്നെ അനിശ്ചിതത്വത്തിലാവുകയും ചെയ്തതാണ് സി.ഐ.ടി.യുവിനെ ചൊടിപ്പിക്കുന്നത്. പ്രശ്നത്തിലിടപെടാത്ത സർക്കാർ നിലപാടിൽ അമർഷമുണ്ടെങ്കിലും ആരോപണ മുനകൾ മാനേജ്മെന്റിലേക്ക് മാത്രം പരിമിതപ്പെടുത്തിയാണ് സി.ഐ.ടി.യുവിന്റെ പ്രതിഷേധം.
സി.ഐ.ടി.യുവിന് പുറമെ, ഐ.എൻ.ടി.യു.സിയും ബി.എം.എസുമാണ് സംയുക്ത സമരസമിതിയിലുണ്ടായിരുന്നത്. എന്നാൽ, സി.ഐ.ടി.യുവുമായി ഒത്തുചേർന്ന് സമരം നടത്തേണ്ടതില്ലെന്ന ആർ.എസ്.എസ് നിർദേശത്തെ തുടർന്ന് ബി.എം.എസ് സംയുക്ത സമര സമിതിയിൽനിന്ന് പിന്മാറുകയും ഒറ്റക്ക് പണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തു. തൊഴിലാളികൾ കാര്യമായി പിന്തുണക്കാതിരുന്നതോടെ പണിമുടക്ക് പാളി. കൂടുതൽ യാത്രക്കാർ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്ന തിങ്കളാഴ്ച അധികം സർവിസ് നടത്താൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞെന്ന കണക്കും പുറത്തുവന്നു.
സംയുക്ത സമിതിയിൽ സി.ഐ.ടി.യുവിന് പുറമേ, ഐ.എൻ.ടി.യു.സിയാണുള്ളത്. സർക്കാറിനെ പൊതിഞ്ഞ് സി.ഐ.ടി.യു മാനേജ്മെന്റിന് നേരെ മാത്രം വിരൽചൂണ്ടുമ്പോൾ മാനേജ്മെന്റിനെ മറികടന്ന് സർക്കാറിനെതന്നെ കടന്നാക്രമിക്കുകയാണ് ഐ.എൻ.ടി.യു.സി. സംയുക്ത സമിതിയിലേക്ക് എ.ഐ.ടി.യു.സിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. ശമ്പളം കിട്ടാൻ എല്ലാ മാസവും സമരം ചെയ്യാൻ കഴിയുമോ എന്ന ചോദ്യവും തൊഴിലാളികളിൽനിന്നുയരുന്നുണ്ട്.
സര്‍ക്കാര്‍ ധനസഹായമായ 50 കോടി വൈകിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കെ.എസ്.ആര്.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ പ്രതിമാസ സഹായം വാഗ്ദാനം ചെയ്തത്. എന്നാല്‍, എല്ലാമാസവും സര്‍ക്കാര്‍ സഹായം കിട്ടാന്‍ മൂന്നാഴ്ച വൈകും. ഇതോടെ ശമ്പളം ഗഡുക്കളായി നല്‍കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.