നവാസ്
കൊല്ലം: വിദ്യാർഥികൾക്ക് നിരോധിത ലഹരി വസ്തുക്കൾ വിറ്റ കെ.എസ്.ഇ.ബി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തേവലക്കര പുത്തൻസങ്കേതം ചുനക്കാട്ട് വയൽ വീട്ടിൽ നവാസ് (36) ആണ് പിടിയിലായത്. കെ.എസ്.ഇ.ബിയിൽ ലൈൻമാനാണ് നവാസ്. സ്കൂൾ മേഖല കേന്ദ്രീകരിച്ച് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾ നിരോധിത ലഹരിവസ്തുകൾ ഉപയോഗിക്കുന്നതായി പൊലീസിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന.
തേവലക്കര കോയിവിള അയ്യൻകോയിക്കൽ മേഖലയിലെ സ്കൂൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് ഇയാൾ ലഹരി വസ്തുക്കൾ വിറ്റിരുന്നത്. വിദ്യാർഥികളുടെ കൈവശം കണ്ട ലഹരി വസ്തുക്കളെ കുറിച്ച് വിദ്യാഭ്യാസ -സ്ഥാപനാധികാരികളുടെ സഹായത്തോടെ വിവരം ശേഖരിച്ച ഡാൻസാഫ് ടീം നടത്തിയ രഹസ്യ നീക്കത്തിനൊടുവിൽ 120 പാക്കറ്റ് ലഹരിവസ്തുക്കളുമായി പ്രതിയെ പിടികൂടുകയായിരുന്നു.
ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കോട്പാ ആക്ട് പ്രകാരവും തെക്കുംഭാഗം പൊലീസ് കേസെടുത്തു. തെക്കുംഭാഗം എസ്.ഐ സുജാതൻപിള്ള, ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ ആർ. ജയകുമാർ, എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒ സജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.