തിരുവനന്തപുരം: കെ.പി.സി.സി കലാ-സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ ചെയര്‍മാനായി സി.ആര്‍. മഹേഷ് എം.എല്‍.എ ചുമതലയേറ്റു. കെ.പി.സി.സി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ ആയിരുന്നു ചുമതല ഏറ്റെടുത്തത്. സംസ്‌കാര സാഹിതി കണ്‍വീനര്‍ ആലപ്പി അഷറഫ്, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എം. ലിജു, ആര്യാടന്‍ ഷൗക്കത്ത്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സംസ്‌കാര സാഹിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമായി സംഘടനയുടെ താഴെതട്ടിലേക്ക് വ്യാപിപ്പിക്കുമെന്ന് സി.ആര്‍. മഹേഷ് പറഞ്ഞു. സാഹിതി തീയേറ്റേഴ്‌സിന്റെ തിരിച്ചുവരവിന്റെ ഭാഗമായി ആരംഭിച്ച 'മുച്ചീട്ടുകാരന്റെ മകള്‍' എന്ന നാടകം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നൂറോളം വേദികളില്‍ ഇതിനോടകം നാടകം കളിച്ചു. 250പരം ബുക്കിങ്ങുകളാണ് നിലവില്‍ പുതുതായി ലഭിച്ചിരിക്കുന്നത്.
ആരാധനാലയങ്ങള്‍, പൊതുവേദികള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇടവേളകള്‍ ഇല്ലാതെയാണ് ബുക്കിങ് ലഭിക്കുന്നത്. നാടകത്തിനും സാഹിതി തീയറ്റേഴ്‌സിനും കേരളീയ പൊതുസമൂഹത്തില്‍ ലഭിച്ച സ്വീകാര്യതയുടെ കൂടി തെളിവാണിത്. സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ വിമര്‍ശന വിധേയമാക്കേണ്ട വിഷയങ്ങളെ സര്‍ഗാത്മക ഭാവനയോടു കൂടി കേരളീയ പൊതു സമൂഹത്തില്‍ അവതരിപ്പിക്കുന്നതിനുള്ള ഉദ്യമം കൂടി സംസ്‌കാര സാഹിതി ഏറ്റെടുക്കുമെന്നും സി.ആര്‍. മഹേഷ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.