കോട്ടയം: കോട്ടയത്ത് മരുന്ന് മൊത്ത വിതരണ സ്ഥാപനം കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും പ്രായപൂർത്തിയാകാത്തവർ മോഷ്ടിച്ചത് ആഡംബര ജീവിതത്തിനെന്ന് റിപ്പോർട്ട്. മോഷ്ടിച്ച പണം ഉപയോഗിച്ച് സംഘം കോട്ടയത്തെ പ്രശസ്ത വ്യാപാര സ്ഥാപനത്തിൽ നിന്നും മ്യൂസിക് സിസ്റ്റവും മീൻ ചൂണ്ടയും അടക്കമുള്ളവ വാങ്ങിക്കുകയും ബാക്കി പണം വീടിന്റെ പാരപ്പറ്റിൽ ഒളിപ്പിക്കുകയുമായിരുന്നു. ഇവിടെ നിന്നാണ് ഗാന്ധിനഗർ പൊലീസ് പണം കണ്ടെത്തിയത്.
കോട്ടയം ചുങ്കം ഭാഗത്തുള്ള മരുന്ന് മൊത്ത വിതരണ സ്ഥാപനം കുത്തിത്തുറന്ന് 2,34,000 രൂപയും വിലകൂടിയ മൂന്നു മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നു പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ചുങ്കത്ത് പ്രവർത്തിക്കുന്ന മെഡ് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ വാതിൽ കുത്തി തുറന്ന് അകത്തുകയറിയാണ് അലമാരിയിൽ സൂക്ഷിച്ച പണവും മൊബൈൽ ഫോണും മോഷ്ടിച്ച് കടന്നു കളഞ്ഞത്.
അവധി ദിനമായ ഞായറാഴ്ചയായിരുന്നു മൂന്നംഗ സംഘം മോഷണം നടത്തിയത്. തിങ്കളാഴ്ച സ്ഥാപനം തുറക്കാനായി ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണം തുടങ്ങി 24 മണിക്കൂറിനുള്ളിലാണ് മോഷ്ടാക്കളെ പിടികൂടി പണവും മൊബൈൽ ഫോണും പൊലീസ് കണ്ടെത്തിയത്.
ഗാന്ധിനഗർ എസ്.ഐ അനുരാജ് എം.എച്ച്, രഞ്ജിത്ത് ടി.ആർ, അനൂപ് പി.ടി, പ്രദീഷ് കെ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. മോഷണം നടത്തിയവർ പ്രായപൂർത്തിയാകാത്തവരായതിനാൽ ബാലനീതി നിയ പ്രകാരമുളള നടപടികളാണ് സ്വീകരിച്ചത്. വെള്ളിയാഴ്ച ഇവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.