കോട്ടക്കൽ കിണർ ദുരന്തം: രക്തം മരവിക്കുന്ന രക്ഷാപ്രവർത്തനം വിവരിച്ച് ഫയർഫോഴ്സ് ഓഫിസർ

മലപ്പുറം: കഴിഞ്ഞ ദിവസം കോട്ടക്കൽ ചങ്കുവെട്ടിയിൽ കിണറിടിഞ്ഞ് മണ്ണിനടിയിലായ തൊഴിലാളികളെ പുറത്തെടുത്തതിന്റ രക്തംമരവിപ്പിക്കുന്ന അനുഭവം വിവരിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ. ജീവൻ പണയംവെച്ചുള്ള പരിശ്രമത്തിനൊടുവിലാണ് കിണറ്റിൽനിന്ന് രണ്ട് തൊഴിലാളികളെ പുറത്തെടുത്തത്. എന്നിട്ടും ഒരാളുടെ ജീവൻ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

2002 മേയ് 11 വടകര വെള്ളിക്കുളങ്ങരയിൽ ഇതിന് സമാനമായ ദുരന്തത്തിൽ രക്ഷക്കെത്തിയ മൂന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരടക്കം അഞ്ചു​​പേർ മരണപ്പെട്ടിരുന്നു. ഇതിന്റെ നടുക്കുന്ന ഓർമകൾ കോട്ടക്കൽ രക്ഷാപ്രവർത്തനത്തിനി​ടെ മനസ്സിൽ ഇരമ്പിയെത്തിയതായി മലപ്പുറം സ്റ്റേഷൻ ഓഫിസർ ഇ.കെ. അബ്ദുൾസലീം പറയുന്നു.

കോട്ടക്കലിൽ കുടുങ്ങിക്കിടക്കുന്ന ആളുടെ ആർത്തനാദം കിണറ്റിൽ നിന്ന് പുറത്തേക്ക് കേൾക്കുമ്പോഴും വീണ്ടും മണ്ണ് ഇടിഞ്ഞു വീഴുന്നത് രക്ഷകരെ പരിഭ്രാന്തിയിലാക്കിയിരുന്നു. ഇത് വകവെക്കാതെ മലപ്പുറം ഫയർഫോഴ്സിലെ സീനിയർ ഓഫിസർ പ്രതീഷും തിരൂരിലെ ഓഫിസർ രഘുരാജും രക്ഷാദൗത്യത്തിന് തയ്യാറാവുകയും, കിണറ്റിലകപ്പെട്ട തൊഴിലാളി അഹദിനെ മരണത്തിന്റെ പിടിയിൽനിന്ന് പുറത്തെടുക്കുകയുമായിരുന്നു.

തിരൂരിലെ ഫയർ & റസ്ക്യു ഓഫീസർ രഘുരാജും മലപ്പുറം നിലയത്തിലെ സീനിയർ ഫയർ & റസ്ക്യു ഓഫീസർ പ്രതീഷും 

കോട്ടക്കലിൽ അറുപത് അടിയോളം താഴ്ചയുള്ള കിണറിലായിരുന്നു അപകടം. ഏതാണ്ട് 35 അടി ആഴത്തിൽ നിന്ന് മണ്ണ് ഒന്നാകെ ഇടിഞ്ഞ് വീണു. ഒരാൾ പൂർണമായും മണ്ണിനടിയിലും മറ്റേയാളുടെ മുഖം മാത്രം പുറത്ത് കാണുന്ന രീതിയിലുമായിരുന്നു. സേന എത്തും മുമ്പേ തമിഴ് നാട്ടുകാരനായ പരശുരാമൻ എന്നയാൾ കിണറ്റിൽ ഇറങ്ങി മുഖത്ത് നിന്ന് മണ്ണുനീക്കിയതാണ് ഒരാൾക്ക് രക്ഷയായത്. മണ്ണിടിച്ചിൽ തുടർന്നപ്പോൾ പരശുരാമൻ തിരികെ കയറി.

കിണറ്റിനടുത്തുള്ള കാൽ പെരുമാറ്റം പോലും വീണ്ടും മണ്ണ് ഇടിഞ്ഞു വീഴാൻ കാരണമായിക്കൊണ്ടിരുന്നു. കുടുങ്ങിക്കിടക്കുന്ന ആളുടെ ആർത്തനാദം കിണറ്റിൽ നിന്ന് പുറത്തേക്ക് കേൾക്കാം. വാർത്ത അറിഞ്ഞെത്തിയ നൂറുകണക്കിന് ആളുകൾ പരിസരത്ത് കൂട്ടം കൂടി നിൽപ്പുണ്ട്. രക്ഷാപ്രവർത്തിന് സഹായ വാഗ്ദാനവുമായെത്തിയവരും കാഴ്ചക്കാരുമുണ്ട് കൂട്ടത്തിൽ.

ഇത്തരം അപകടം നടന്ന സ്ഥലത്ത് കാഴ്ചക്കാരായെത്തുന്ന ആൾക്കൂട്ടവും അപകടമുണ്ടാക്കുമെന്നത് വടകര ദുരന്തത്തിലെ അനുഭവ പാഠമാണ്. അന്ന് ആ പ്രദേശത്ത് കാഴ്ചക്കാരുടെ ബാഹുല്യം കൂടികിണർ ഒന്നടങ്കം ഇടിഞ്ഞു താഴാൻ കാരണമായി എന്നും റിപ്പോർട്ടുകളുണ്ടായിരുന്നുവെന്ന് സലീം ഓർത്തെടുത്തു.

സലീമിന്റെ വാക്കുകളിൽനിന്ന്:

ജീവൻ പണയപ്പെടുത്തി ആരെങ്കിലും കിണറ്റിലിറങ്ങാതെ രക്ഷാപ്രവർത്തനം സാധ്യമല്ല. കിണറ്റിനുള്ളിൽ നിന്ന് അകപ്പെട്ട് കിടക്കുന്ന അഹദിന്റെകരച്ചിലും ഇടയ്ക്ക് മൺകട്ടകൾ അടർന്നു വീഴുന്ന ശബ്ദവും കേൾക്കുന്നുണ്ട്. സമയം പറന്നു പോകുന്ന പോലെ. ഒരു രക്ഷാപ്രവർത്തനപാഠവും പ്രയോഗത്തിലെത്തിക്കാൻ സാധ്യമല്ലാത്ത അവസ്ഥ.

മലപ്പുറം നിലയത്തിലെ സീനിയർ ഫയർ & റസ്ക്യു ഓഫീസർ പ്രതീഷും തിരൂരിലെ ഫയർ & റസ്ക്യു ഓഫീസർ രഘുരാജും ജീവൻ പണയം വെച്ചുള്ള ആ രക്ഷാദൗത്യത്തിന് തയ്യാറായി. ഫുൾ ബോഡി ഹാർണസ് അണിയിച്ച് ലൈഫ് ലൈൻ കെട്ടി കിണർ പണിക്കാർ തന്നെ മണ്ണ് വലിക്കാൻ കെട്ടിയ തണ്ടിന് മുകളിലൂടെ കിണറ്റിലേക്ക് തൂക്കിയിറക്കുക. അതായിരുന്നു മാർഗ്ഗം. പടവിൽ ചവിട്ടിയിറങ്ങിയാൽ വീണ്ടും മണ്ണിടിഞ്ഞ് വീഴും. ഒരാൾ കണ്ണിമ വെട്ടാതെ വീക്ഷിക്കുക. നിർദ്ദേശങ്ങൾ നൽകുക. മണ്ണിടിച്ചിലിന്റെ വല്ല ലക്ഷണവും കണ്ടാൽ രണ്ട് പേരേയും വലിച്ചു കയറ്റാൻ സേനാംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും മറ്റ് സന്നദ്ധ പ്രവർത്തകരും നാട്ടുകാരും കയറിനറ്റം പിടിച്ച് നിർദ്ദേശങ്ങൾക്കായി കാതുകൂർപ്പിച്ചു നിന്നു.

മനസ്സിൽ വീണ്ടും രാജന്റേയും അജിത്തിന്റേയും ജാഫറിന്റേ രൂപം തെളിഞ്ഞു വരുന്നു. കിണറ്റിനടിയിൽ ഒരാൾ ജീവന് വേണ്ടി പിടയുന്നു. രണ്ട് സഹപ്രവർത്തകർ അപകടകരമായ ദൗത്യത്തിനിറങ്ങുകയാണ്.

എന്തെങ്കിലും അപകടം മണത്താൽ തിരിച്ച് കയറാൻ ലാഡറും ഇറക്കി വെച്ചു. പ്രതീഷും രഘുരാജും താഴെ എത്തി. മണ്ണിടിഞ്ഞ് അകത്തേക്ക് രൂപപ്പെട്ട ഗർത്തത്തിന്റെ ഭീകരത കണ്ട് മുകളിലുള്ള നാട്ടുകാരെ മുഴുവൻ മാറ്റാൻ പ്രതീഷ് ഇടക്ക് വിളിച്ച് പറയുന്നുണ്ട്. നനവുളളചീടി മണ്ണ് സിമന്റ് പോലെ സെറ്റായിക്കിടക്കുന്ന കാരണം മണ്ണു മാറ്റിയുള്ള രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായി. മൺവെട്ടി കൊണ്ട് മണ്ണെടുക്കാനുള്ള ശ്രമം പോലും വീണ്ടും മണ്ണിടിയാൻ കാരണമാകുന്നുണ്ട് എന്ന് ബോധ്യപ്പെട്ടതോടെ ചെറിയ ബക്കറ്റ് ഉപയോഗിച്ച് മണ്ണ് അൽപ്പാൽപ്പം മാന്തിയെടുത്ത് അഹദിനെ എങ്ങനെയെങ്കിലും പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി.

അഹദ് തന്നെ രണ്ട് കൈകൾ ഉപയോഗിച്ചും ചുറ്റുമുള്ള മണ്ണ് മാന്തിക്കൊണ്ടിരിക്കുന്ന കാഴ്ച നെഞ്ചിടിപ്പോടെ നോക്കി നിന്നു. ആൾ പൂർണ്ണ ബോധത്തിലാണ് എന്നത് ഏറെ ആശ്വാസമുണ്ടാക്കി. മണ്ണിനടിയിലുള്ള അലി അക്ബർ തന്റെ കാലിനടുത്ത് തന്നെ ഉണ്ടെന്നും അഹദ് സൂചന നൽകി. സമയം നീണ്ടു പോകുകയാണ്. എത്ര ശ്രമിച്ചിട്ടും എല്ലൊടിഞ്ഞ കാൽ പുറത്തെടുക്കാനാവുന്നില്ല. ഇടക്ക് ഒന്ന് രണ്ട് വട്ടം വീണ്ടും മണ്ണിടിഞ്ഞു വീണു. രക്ഷാപ്രവർത്തനം വൈകുന്നതോടെ അക്ഷമരായി നാട്ടുകാർ പല പുതിയ നിർദേശങ്ങളുമായി വരുന്നുണ്ട്.

തൊട്ടടുത്ത കുഴൽ കിണറിൽനിന്ന് വെള്ളം കിനിഞ്ഞിറക്കുന്നതും പ്രശ്നമാവുകയാണ്. എത്ര സമയമെടുത്താലും ജീവനോടെ ഉള്ള ആളെ സുരക്ഷിതമായി പുറത്തെത്തിക്കണം.

രക്ഷാപ്രവർത്തകരുടെ ജീവനും ശ്രദ്ധിക്കേണ്ടതുണ്ട്. അത് വരെ നാട്ടുകാരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കില്ല എന്ന് ജില്ലാ ഫയർ ഓഫീസർ എസ്.എൽ ദിലീപ് സർ നാട്ടുകാരോട് ഉറപ്പിച്ചു പറഞ്ഞു. കിണർ പണിക്കാരായ രണ്ട് നാട്ടുകാരും പിന്നീട് സഹായത്തിന് കിണറ്റിലിറങ്ങി. വീണ്ടും സമയത്തിന്റെ വിലയറിയുന്ന നിമിഷങ്ങൾ.

ഒന്ന് രണ്ട് വട്ടം കയറുകൊണ്ട് കെട്ടിവലിച്ച് അഹദിനെ ഉയർത്താനുള്ള ശ്രമം നടത്തി നോക്കി. പൊട്ടിയ കാൽവേദനിച്ച്‌ അഹദ് കരയാൻ തുടങ്ങിയപ്പോൾ ആ ശ്രമം ഉപേക്ഷിച്ചു. ഇടക്ക് പ്രതീഷും രഘുവും തിരിച്ച് കയറി മലപ്പുറം നിലയത്തിലെ നിഷാന്തും അഫ്സലും തിരൂരിലെ സജിത്തും നാരായണൻ കുട്ടിയും പകരം കിണറ്റിലിറങ്ങി രക്ഷാദൗത്യം തുടർന്നു. ഏതാണ്ട് ഒന്നര മണിയോടെ മൂന്ന് മണിക്കൂർ നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിന് ഫലം കണ്ടു. മണ്ണു നീക്കി അഹദിനെ കിണറ്റിന് പുറത്തെത്തിച്ചു.

പിന്നീട് കിണർ ജോലികൾ ചെയ്ത് പരിചയമുള്ള നാട്ടുകാരുടെ സഹായത്തോടെ നീക്കുന്ന മണ്ണ് കൊട്ടയിൽ പുറത്തേക്കെടുത്ത് അലി അക്ബറിനെ കണ്ടെത്താനുളള ശ്രമമാരംഭിച്ചു. ഓരോ തവണ മൺ വെട്ടി കൊണ്ട് കിളക്കുമ്പോല്യം മണ്ണ് ഇടിഞ്ഞു വീഴുന്നുണ്ട്. നേരത്തേ അഹദ് കിണറ്റിലുള സമയത്ത് മണ്ണ് ഉപകരണങ്ങളുപയോഗിച്ച് മാറ്റാതിരുന്നതിന്റെ കാരണം നാട്ടുകാർക്ക് ബോധ്യം വന്നു. ചുറ്റും കൂടി നിൽക്കുന്നവരുടെ ഉത്കണ്ഠ മനസ്സിലാവുന്നു.. അവരും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനാണ് നിർദ്ദേശങ്ങളുമായി വരുന്നത്. പക്ഷേ സുരക്ഷിതമായ രക്ഷാപ്രവർത്തനത്തിന് ചിലപ്പോൾ സമയമെടുക്കും. അപകടാവസ്ഥ വർദ്ധിപ്പിക്കുന്ന പ്രവർത്തികൾ ചെയ്യരുതെന്നതാണ് രക്ഷാപ്രവർത്തനത്തിന്റെ പ്രാഥമിക പാഠം.

നാട്ടുകാർ രണ്ട് പേർ കൂടി ഹാർണസും ഹെൽമറ്റും ധരിച്ച് കിണറ്റിലിറങ്ങി മണ്ണ് മാറ്റാൻ സഹായിച്ചു ഇടക്ക് ഒരു ഇതര സംസ്ഥാനക്കാരനായ തൊഴിലാളിയും കിണറ്റിലിറങ്ങി.. ഏതാണ്ട് മൂന്നര മണിക്ക് അക്ബർ അലിയെയും പുറത്തെടുത്തെങ്കിലും ആൾ മരണപ്പെട്ടിരുന്നു.

കുറിപ്പിന്റെ പൂർണരൂപം:

ആറു മണിക്കൂറിനിടയിൽ നൂറു വട്ടം രാജനും ജാഫറും അജിത്തും മുന്നിൽ തെളിഞ്ഞു വന്നു....

ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഒരു മെയ് പതിനൊന്നിന് വൈകീട്ട് മുക്കം നിലയത്തിൽനിന്ന് കഴിഞ്ഞവർഷം റിട്ടയർ ചെയ്ത അസി. സ്റ്റേഷൻ ഓഫിസർ വിജയനുമൊത്ത് വടകരയിലേക്ക് ഒരു ബൈക്ക് യാത്ര നടത്തിയത് ഓർമ്മയിലെത്തുന്നു. എത്ര വേഗത്തിൽ ഒരു ബൈക്ക് ഓടിക്കാമോ അത്ര വേഗത്തിലായിരുന്നു ആ യാത്ര. വടകര വെള്ളിക്കുളങ്ങരയിൽ നിർമ്മാണത്തിനിടെ

കിണർ ഇടിഞ്ഞ് അഞ്ച് പേർ അകപ്പെട്ട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ വീണ്ടും മണ്ണിടിഞ്ഞ് മൂന്ന് അഗ്നിശമന സേനാംഗങ്ങളും അകപ്പെട്ടതറിഞ്ഞായിരുന്നു ആ മരണപ്പാച്ചിൽ.

വിജയൻ അന്ന് വടകര സ്റ്റേഷൻ ലാവണമായി വർക്കിംഗ് അറേഞ്ച്മെന്റിൽ മീഞ്ചന്തയിൽ ജോലി ചെയ്യുകയാണ്. രാജൻ വിജയന്റെ ബാച്ചുകാരൻ, ജാഫറും അജിത്തും എനിക്കും പരിചയമുള്ളവർ.. ആദ്യം അകപ്പെട്ട മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തിയ ശേഷം രണ്ട് പേരെ കൂടി രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ കിണർ ഒന്നായി ഇടിഞ്ഞു താഴ്ന്ന് അഞ്ചു പേരും ഒന്നിച്ച് മണ്ണിനടിയിലായത്.

അന്ന് അവിടെ ചെന്നപ്പോൾ കണ്ട മനസ്സ് മരവിക്കുന്ന കാഴ്ചകൾ ഓരോന്നായി ഇന്നലെ കോട്ടക്കലിനടുത്ത് ചങ്കുവെട്ടി ഖുർബാനിയിൽ കിണർ നിർമ്മാണത്തിനിടയിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ അകപ്പെട്ട സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് ചെന്നപ്പോൾ പല തവണ ഒരു ചലചിത്രത്തിലെ രംഗം പോലെ മനസ്സിൽ കടന്നുവന്നു കൊണ്ടിരുന്നു.

മലപ്പുറം ഫയർ സ്റ്റേഷൻ ഓഫിസർ ഇ.കെ. അബ്ദുൾസലീം

ഏതാണ്ട് ഒൻപതരയോടടുത്ത സമയത്താണ്, സംഭവം മലപ്പുറം നിലയത്തിൽ അറിയുന്നത്. ഞങ്ങളെത്തുന്നതിനെ ഏതാനും മിനുട്ടുകൾക്ക് മുമ്പേ തിരൂരിൽ നിന്നും സ്റ്റേഷൻ ഓഫിസർ പി.കെ പ്രമോദിന്റെ നേതൃത്വത്തിൽ സേന സംഭവസ്ഥലത്ത് എത്തിയിരുന്നു.

അറുപത് അടിയോളം താഴ്ചയുള്ള കിണർ, ഏതാണ്ട് മുപ്പത്തിയഞ്ച് അടി ആഴത്തിൽ നിന്ന് മണ്ണ് ഒന്നാകെ ഇടിഞ്ഞ് വീണ് ഒരാൾ പൂർണമായും മണ്ണിനടിയിലാണ്. മറ്റേയാളുടെ മുഖം മാത്രം പുറത്ത് കാണുന്ന രീതിയിലാണ്. സേന എത്തും മുമ്പേ തമിഴ് നാട്ടുകാരനായ പരശുരാമൻ എന്നയാൾ കിണറ്റിൽ ഇറങ്ങി മുഖത്ത് നിന്ന് മണ്ണുനീക്കിയതാണ് ഒരാൾക്ക് രക്ഷയായത്. മണ്ണിടിച്ചിൽ തുടർന്നപ്പോൾ പരശുരാമൻ തിരികെ കയറുകയായിരുന്നു.

കിണറ്റിനടുത്തുള്ള കാൽ പെരുമാറ്റം പോലും വീണ്ടും മണ്ണ് ഇടിഞ്ഞു വീഴാൻ കാരണമായിക്കൊണ്ടിരിക്കുന്നു. കുടുങ്ങിക്കിടക്കുന്ന ആളുടെ ആർത്തനാദം കിണറ്റിൽ നിന്ന് പുറത്തേക്ക് കേൾക്കാം. വാർത്ത അറിഞ്ഞെത്തിയ നൂറുകണക്കിന് ആളുകൾ പരിസരത്ത് കൂട്ടം കൂടി നിൽപ്പുണ്ട്. രക്ഷാപ്രവർത്തിന് സഹായ വാഗ്ദാനവുമായെത്തിയവരും കാഴ്ചക്കാരുമുണ്ട് കൂട്ടത്തിൽ.

ഇത്തരം അപകടം നടന്ന സ്ഥലത്ത് കാഴ്ചക്കാരായെത്തുന്നആൾക്കൂട്ടവും അപകടമുണ്ടാക്കുമെന്നത് വടകര ദുരന്തത്തിലെ അനുഭവ പാഠമാണ്. അന്ന് ആ പ്രദേശത്ത് കാഴ്ചക്കാരുടെ ബാഹുല്യം കൂടികിണർ ഒന്നടങ്കം ഇടിഞ്ഞു താഴാൻ കാരണമായി എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ജീവൻ പണയപ്പെടുത്തി ആരെങ്കിലും കിണറ്റിലിറങ്ങാതെ രക്ഷാപ്രവർത്തനം സാധ്യമല്ല. കിണറ്റിനുള്ളിൽ നിന്ന് അകപ്പെട്ട് കിടക്കുന്ന അഹദിന്റെകരച്ചിലും ഇടയ്ക്ക് മൺകട്ടകൾ അടർന്നു വീഴുന്ന ശബ്ദവും കേൾക്കുന്നുണ്ട്. സമയം പറന്നു പോകുന്ന പോലെ. ഒരു രക്ഷാപ്രവർത്തനപാഠവും പ്രയോഗത്തിലെത്തിക്കാൻ സാധ്യമല്ലാത്ത അവസ്ഥ.

മലപ്പുറം നിലയത്തിലെ സീനിയർ ഫയർ & റസ്ക്യു ഓഫീസർ പ്രതീഷും തിരൂരിലെ ഫയർ & റസ്ക്യു ഓഫീസർ രഘുരാജും ജീവൻ പണയം വെച്ചുള്ള ആ രക്ഷാദൗത്യത്തിന് തയ്യാറായി. ഫുൾ ബോഡി ഹാർണസ് അണിയിച്ച് ലൈഫ് ലൈൻ കെട്ടി കിണർ പണിക്കാർ തന്നെ മണ്ണ് വലിക്കാൻ കെട്ടിയ തണ്ടിന് മുകളിലൂടെ കിണറ്റിലേക്ക് തൂക്കിയിറക്കുക. അതായിരുന്നു മാർഗ്ഗം. പടവിൽ ചവിട്ടിയിറങ്ങിയാൽ വീണ്ടും മണ്ണിടിഞ്ഞ് വീഴും. ഒരാൾ കണ്ണിമ വെട്ടാതെ വീക്ഷിക്കുക. നിർദ്ദേശങ്ങൾ നൽകുക. മണ്ണിടിച്ചിലിന്റെ വല്ല ലക്ഷണവും കണ്ടാൽ രണ്ട് പേരേയും വലിച്ചു കയറ്റാൻ സേനാംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും മറ്റ് സന്നദ്ധ പ്രവർത്തകരും നാട്ടുകാരും കയറിനറ്റം പിടിച്ച് നിർദ്ദേശങ്ങൾക്കായി കാതുകൂർപ്പിച്ചു നിന്നു.

മനസ്സിൽ വീണ്ടും രാജന്റേയും അജിത്തിന്റേയും ജാഫറിന്റേ രൂപം തെളിഞ്ഞു വരുന്നു. കിണറ്റിനടിയിൽ ഒരാൾ ജീവന് വേണ്ടി പിടയുന്നു. രണ്ട് സഹപ്രവർത്തകർ അപകടകരമായ ദൗത്യത്തിനിറങ്ങുകയാണ്.

എന്തെങ്കിലും അപകടം മണത്താൻ തിരിച്ച് കയറാൻ ലാഡറും ഇറക്കി വെച്ചു. പ്രതീഷും രഘുരാജും താഴെ എത്തി. മണ്ണിടിഞ്ഞ് അകത്തേക്ക് രൂപപ്പെട്ട ഗർത്തത്തിന്റെ ഭീകരത കണ്ട് മുകളിലുള്ള നാട്ടുകാരെ മുഴുവൻ മാറ്റാൻ പ്രതീഷ് ഇടക്ക് വിളിച്ച് പറയുന്നുണ്ട്. നനവുളളചീടി മണ്ണ് സിമന്റ് പോലെ സെറ്റായിക്കിടക്കുന്ന കാരണം മണ്ണു മാറ്റിയുള്ള രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായി. മൺവെട്ടി കൊണ്ട് മണ്ണെടുക്കാനുള്ള ശ്രമം പോലും വീണ്ടും മണ്ണിടിയാൻ കാരണമാകുന്നുണ്ട് എന്ന് ബോധ്യപ്പെട്ടതോടെ ചെറിയ ബക്കറ്റ് ഉപയോഗിച്ച് മണ്ണ് അൽപ്പാൽപ്പം മാന്തിയെടുത്ത് അഹദിനെ എങ്ങനെയെങ്കിലും പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി.

അഹദ് തന്നെ രണ്ട് കൈകൾ ഉപയോഗിച്ചും ചുറ്റുമുള്ള മണ്ണ് മാന്തിക്കൊണ്ടിരിക്കുന്ന കാഴ്ച നെഞ്ചിടിപ്പോടെ നോക്കി നിന്നു. ആൾ പൂർണ്ണ ബോധത്തിലാണ് എന്നത് ഏറെ ആശ്വാസമുണ്ടാക്കി. മണ്ണിനടിയിലുള്ള അലി അക്ബർ തന്റെ കാലിനടുത്ത് തന്നെ ഉണ്ടെന്നും അഹദ് സൂചന നൽകി. സമയം നീണ്ടു പോകുകയാണ്. എത്ര ശ്രമിച്ചിട്ടും എല്ലൊടിഞ്ഞ കാൽ പുറത്തെടുക്കാനാവുന്നില്ല. ഇടക്ക് ഒന്ന് രണ്ട് വട്ടം വീണ്ടും മണ്ണിടിഞ്ഞു വീണു. രക്ഷാപ്രവർത്തനം വൈകുന്നതോടെ അക്ഷമരായി നാട്ടുകാർ പല പുതിയ നിർദേശങ്ങളുമായി വരുന്നുണ്ട്.

തൊട്ടടുത്ത കുഴൽ കിണറിൽനിന്ന് വെള്ളം കിനിഞ്ഞിറക്കുന്നതും പ്രശ്നമാവുകയാണ്. എത്ര സമയമെടുത്താലും ജീവനോടെ ഉള്ള ആളെ സുരക്ഷിതമായി പുറത്തെത്തിക്കണം.

രക്ഷാപ്രവർത്തകരുടെ ജീവനും ശ്രദ്ധിക്കേണ്ടതുണ്ട്. അത് വരെ നാട്ടുകാരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കില്ല എന്ന് ജില്ലാ ഫയർ ഓഫീസർ എസ്.എൽ ദിലീപ് സർ നാട്ടുകാരോട് ഉറപ്പിച്ചു പറഞ്ഞു. കിണർ പണിക്കാരായ രണ്ട് നാട്ടുകാരും പിന്നീട് സഹായത്തിന് കിണറ്റിലിറങ്ങി. വീണ്ടും സമയത്തിന്റെ വിലയറിയുന്ന നിമിഷങ്ങൾ.

ഒന്ന് രണ്ട് വട്ടം കയറുകൊണ്ട് കെട്ടിവലിച്ച് അഹദിനെ ഉയർത്താനുള്ള ശ്രമം നടത്തി നോക്കി. പൊട്ടിയ കാൽവേദനിച്ച്‌ അഹദ് കരയാൻ തുടങ്ങിയപ്പോൾ ആ ശ്രമം ഉപേക്ഷിച്ചു. ഇടക്ക് പ്രതീഷും രഘുവും തിരിച്ച് കയറി മലപ്പുറം നിലയത്തിലെ നിഷാന്തും അഫ്സലും തിരൂരിലെ സജിത്തും നാരായണൻ കുട്ടിയും പകരം കിണറ്റിലിറങ്ങി രക്ഷാദൗത്യം തുടർന്നു. ഏതാണ്ട് ഒന്നര മണിയോടെ മൂന്ന് മണിക്കൂർ നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിന് ഫലം കണ്ടു. മണ്ണു നീക്കി അഹദിനെ കിണറ്റിന് പുറത്തെത്തിച്ചു.

പിന്നീട് കിണർ ജോലികൾ ചെയ്ത് പരിചയമുള്ള നാട്ടുകാരുടെ സഹായത്തോടെ നീക്കുന്ന മണ്ണ് കൊട്ടയിൽ പുറത്തേക്കെടുത്ത് അലി അക്ബറിനെ കണ്ടെത്താനുളള ശ്രമമാരംഭിച്ചു. ഓരോ തവണ മൺ വെട്ടി കൊണ്ട് കിളക്കുമ്പോല്യം മണ്ണ് ഇടിഞ്ഞു വീഴുന്നുണ്ട്. നേരത്തേ അഹദ് കിണറ്റിലുള സമയത്ത് മണ്ണ് ഉപകരണങ്ങളുപയോഗിച്ച് മാറ്റാതിരുന്നതിന്റെ കാരണം നാട്ടുകാർക്ക് ബോധ്യം വന്നു. ചുറ്റും കൂടി നിൽക്കുന്നവരുടെ ഉത്കണ്ഠ മനസ്സിലാവുന്നു.. അവരും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനാണ് നിർദ്ദേശങ്ങളുമായി വരുന്നത്. പക്ഷേ സുരക്ഷിതമായ രക്ഷാപ്രവർത്തനത്തിന് ചിലപ്പോൾ സമയമെടുക്കും. അപകടാവസ്ഥ വർദ്ധിപ്പിക്കുന്ന പ്രവർത്തികൾ ചെയ്യരുതെന്നതാണ് രക്ഷാപ്രവർത്തനത്തിന്റെ പ്രാഥമിക പാഠം.

നാട്ടുകാർ രണ്ട് പേർ കൂടി ഹാർണസും ഹെൽമറ്റും ധരിച്ച് കിണറ്റിലിറങ്ങി മണ്ണ് മാറ്റാൻ സഹായിച്ചു ഇടക്ക് ഒരു ഇതര സംസ്ഥാനക്കാരനായ തൊഴിലാളിയും കിണറ്റിലിറങ്ങി.. ഏതാണ്ട് മൂന്നര മണിക്ക് അക്ബർ അലിയെയും പുറത്തെടുത്തെങ്കിലും ആൾ മരണപ്പെട്ടിരുന്നു.

നൂറു കണക്കിന് പേരുടെ ഒറ്റ മനസ്സോടെയുള്ള ആറു മണിക്കൂർ നീണ്ടു നിന്ന രക്ഷാപ്രവർത്തനം. ഒരു ജീവനെങ്കിലും രക്ഷിക്കാനായതിൽ ആരോടൊക്കെ നന്ദി പറയണമെന്നറിയില്ല. സർവീസ് ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ രക്ഷാദൗത്യങ്ങളിൽ ഒന്ന്. ഓരോവട്ടം മൺകട്ടകൾ അടർന്ന് വീഴുമ്പോഴും വടകര വെള്ളിക്കുളങ്ങരയിലെ 2002 മെയ് പതിനൊന്നിലെ ആ സായാഹ്നം ഓർമ്മയിൽ തെളിയുന്നുണ്ടായിരുന്നു....

ഇ.കെ. അബ്ദുൾസലിം.

സ്റ്റേഷൻ ഓഫിസർ,

മലപ്പുറം

Tags:    
News Summary - Kottakkal well tragedy: Fire officer recounts blood curdling rescue operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.