പയ്യോളി: ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയുടെ ആദ്യകുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഡിവൈ.എസ്.പി കെ.ജി. സൈമൺ, ക്രൈംബ്രാഞ്ച് എസ്.പി.ആർ. ഹരിദാസ് എന്നിവർ പയ്യോളിയിലെ റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ചുചേർത്ത പ്രത്യേക വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭർത്താവായ റോയ് തോമസിെൻറ (40) വധവുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് കോടതിയിൽ സമർപ്പിക്കാൻ തയാറായിരിക്കുന്നത്. കൊല്ലപ്പെട്ട ദമ്പതികളായ ടോം തോമസിെൻറയും അന്നമ്മയുടെയുടെയും മകനായ റോയ് തോമസ് 2011 സെപ്റ്റംബർ 30ന് കൂടത്തായി പൊന്നാമറ്റം വീട്ടിൽവെച്ച് രാത്രി ഭക്ഷണം കഴിച്ചയുടൻ അവശനിലയിലാവുകയും ആശുപത്രിയിൽവെച്ച് മരണപ്പെടുകയുമായിരുന്നു.
എന്നാൽ, റോയ് തോമസ് ഭക്ഷണം കഴിച്ചിട്ടില്ലായിരുന്നുവെന്നും ഭർത്താവ് ഹൃദയാഘാതംമൂലമാണ് മരണപ്പെട്ടതെന്നുമായിരുന്നു മുഖ്യപ്രതി ജോളിയുടെ ആദ്യമൊഴി.
ഒക്ടോബർ നാലിനായിരുന്നു കോടഞ്ചേരിയിലെ രണ്ട് പള്ളി സെമിത്തേരികളിലെ കല്ലറകൾ തുറന്ന് കൊല്ലപ്പെട്ട ആറ് മൃതദേഹങ്ങളും അന്വേഷണ സംഘം പുറത്തെടുത്ത് പരിശോധിച്ചത്. മൂന്നുമാസക്കാലമായുള്ള അന്വേഷണത്തിൽ പൂർണ തൃപ്തിയാണുള്ളതെന്ന് ഡിവൈ.എസ്.പി കെ.ജി. സൈമൺ വ്യക്തമാക്കി. അന്വേഷണത്തിനിടയിൽ നിരവധി പ്രതിബന്ധങ്ങളുണ്ടായിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളിൽനിന്നുപോലും തുടക്കത്തിൽ നിസ്സഹകരണ സമീപനമായിരുന്നു നേരിടേണ്ടി വന്നത്. കല്ലറ തുറന്നുള്ള പരിശോധനകൾപോലും നീണ്ട ആലോചനകൾക്കുശേഷമാണ് തീരുമാനമെടുത്തത്. അന്വേഷണം സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവിെല്ലന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.