ഇ.ഡി വിരുദ്ധ പ്രതിഷേധത്തിനിടെ കാർ തകർത്ത സംഭവം: ഉപജീവനംമുട്ടി ഡ്രൈവർ; ഒടുവിൽ പെയിന്റിങ് ജോലിക്ക്!

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ സി.പി.എം പ്രവർത്തകർ തല്ലിത്തകർത്ത ടാക്സി കാർ ഉടമക്ക് നീതിയും സഹായവും ലഭിക്കാതെ ദുരിതം തുടരുന്നു. ശ്രീകാര്യം സ്വദേശി ആർ. ശ്യാംരാജിന്റെ കാറാണ് മേയ് 27-ന് നടന്ന പ്രതിഷേധത്തിനിടെ ആക്രമിക്കപ്പെട്ടത്. വാഹനം നന്നാക്കാൻ ലക്ഷങ്ങൾ വേണ്ടിവന്നതോടെ, ഉപജീവനമാർഗം നഷ്ടപ്പെട്ട ശ്യാംരാജ് ഇപ്പോൾ മറ്റ് ജോലികൾ ചെയ്താണ് കുടുംബം പുലർത്തുന്നത്.

സംഭവം നടന്ന് ഒന്നര മാസം പിന്നിട്ടിട്ടും നൽകിയ വാക്കുപാലിക്കാൻ സി.പി.എം നേതൃത്വം തയ്യാറായില്ലെന്ന് ശ്യാംരാജ് പറയുന്നു. സി.ഐ.ടി.യു ഓട്ടോ ടാക്സി യൂനിയൻ യൂണിറ്റ് പ്രസിഡന്റ് കൂടിയായ ശ്യാംരാജിന് അർഹമായ സഹായം നൽകുമെന്ന് അന്ന് സി.പി.എം ജില്ല ആക്ടിങ് സെക്രട്ടറിയായിരുന്ന എ.എ. റഹീം എം.പി ഉറപ്പുനൽകിയിരുന്നു.

ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഡ്രൈവറുടെ ആശങ്കകൾ പരിഹരിക്കുമെന്നും അദ്ദേഹം അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, സംഭവ ദിവസം ഏതാനും നേതാക്കൾ ഫോണിൽ ബന്ധപ്പെട്ടതൊഴിച്ചാൽ, ഇതുവരെ ഒരുതരത്തിലുള്ള സഹായവും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിനുമുന്നിൽ വെച്ചാണ് സി.പി.എം പ്രവർത്തകർ കാർ ആക്രമിച്ചത്. അറ്റകുറ്റപ്പണിക്കായി 1.85 ലക്ഷം രൂപയാണ് വർക്ക്ഷോപ്പിൽ അടക്കേണ്ടത്. ഈ തുക കണ്ടെത്താനാകാത്തതിനാൽ കാർ ഇപ്പോഴും വർക്ക്ഷോപ്പിലാണ്. വാഹനം വായ്പയെടുത്ത് വാങ്ങിയതായിരുന്നു.

ആക്രമണത്തെ തുടർന്ന് തൊഴിൽ മുടങ്ങിയതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ വാഹനം ജപ്തി ഭീഷണിയിലുമാണ്. ഇതിനിടെ, ഉപജീവനത്തിനായി ഇപ്പോൾ ശ്യാംരാജ് പെയിന്റിങ് ജോലിക്ക് പോകുകയാണ്. കാറിന്റെ ചില്ല് തെറിച്ചുവീണ് സംഭവദിവസം ശ്യാംരാജിന്റെ കണ്ണിന് പരിക്കേറ്റിരുന്നു. വാഹനത്തിന്റെ ഫിറ്റ്നസ് അവസാനിച്ചതിന് തൊട്ടടുത്ത ദിവസമായിരുന്നു ആക്രമണമെന്നതിനാൽ ഇൻഷുറൻസ് പരിരക്ഷയും ലഭിച്ചില്ല.

പ്രതിഷേധം അക്രമത്തിലേക്ക്

മേയ് 27-ന് നടന്ന പ്രതിഷേധത്തിനിടെ രണ്ട് കാറുകൾക്ക് നേരെ സി.പി.എം പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതിൽ ശ്യാംരാജിന്റെ വാഹനമാണ് വലിയ തോതിൽ തകർത്തത്. മൂന്ന് വനിതകൾ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നത്. ആദ്യം മുട്ടയെറിഞ്ഞ പ്രവർത്തകർ പിന്നീട് ഇഷ്ടികയും കരിങ്കല്ലും ഉപയോഗിച്ച് കാറിന്റെ ചില്ലുകൾ തകർക്കുകയായിരുന്നു. വാഹനത്തിന്റെ മറ്റ് ഭാഗങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.

Tags:    
News Summary - Taxi driver loses livelihood after ED protest attack; forced to take up painting job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.