അനിൽ അക്കര
തൃശൂർ: അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവെച്ച് മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അതിന്റെ ചുമതലകൾ വളരെ വിപുലമായതിനാൽ രണ്ട് പ്രധാന സ്ഥാനങ്ങൾ ഒരേസമയം കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്തിൽ പുതിയ നേതാക്കൾക്ക് അവസരം ലഭിക്കണമെന്ന പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അനിൽ അക്കരയുടെ രാജി.
ജൂൺ 30നാണ് അനിൽ അക്കര ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞത്. പാർട്ടി തീരുമാനിച്ച പുതിയ ധാരണ പ്രകാരം, അടുത്ത രണ്ട് വർഷം ഇരുപതാം വാർഡ് മെമ്പർ പി.ജെ. സണ്ണി അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റാകും. ശേഷിക്കുന്ന കാലയളവിൽ ഒൻപതാം വാർഡ് മെമ്പറായ ടി.ഡി വിൽസൺ ആയിരിക്കും പ്രസിഡന്റ് പദവി വഹിക്കുക. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും അടാട്ട് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡായ സംസ്കൃതം കോളജ് വാർഡിലെ ജനപ്രതിനിധിയായി അനിൽ അക്കര തുടരും.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പകരം ഗ്രാമപഞ്ചായത്ത് അസോസിയേഷൻ നേതൃത്വത്തിൽ പ്രവർത്തിക്കാനാണ് താൻ താല്പര്യപ്പെട്ടിരുന്നതെന്നും, ആ വിശ്വാസം ഉൾക്കൊണ്ടാണ് പാർട്ടി തന്നെ അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുത്തതെന്നും രാജി വിശദീകരിച്ചുകൊണ്ടുള്ള കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ഒരാളുടെ അവസരം മറ്റൊരാൾ തടസപ്പെടുത്തരുതെന്ന അന്തരിച്ച നേതാവ് പി.ടി. തോമസിന്റെ പാഠം അദ്ദേഹം തന്റെ കുറിപ്പിൽ സ്മരിച്ചു. താൻ പ്രസിഡന്റായി തുടർന്നിരുന്നെങ്കിൽ മറ്റ് രണ്ട് സഹപ്രവർത്തകർക്ക് ആ അവസരം ലഭിക്കാൻ വീണ്ടും വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് എന്നതും മെമ്പർ എന്നതും തനിക്ക് സ്ഥാനങ്ങൾ മാത്രമാണെന്നും, ജനങ്ങളോടൊപ്പം കൂടുതൽ സജീവമായി നാടിന്റെ വികസനത്തിനായി താൻ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.