ഓപ്പറേഷൻ തൂഫാന്റെ പേരില്‍ കൊച്ചിയില്‍ ഒരു യോഗവും വിളിച്ചിട്ടില്ല, ചുമതല പൊലീസിനെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ പേരില്‍ കൊച്ചിയില്‍ ഒരു യോഗവും വിളിച്ചിട്ടില്ലെന്നും തൂഫാന്റെ ചുമതല പൊലീസിനാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് കെ. സുധാകരൻ വിളിച്ച യോഗത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കെ. സുധാകരൻ വിളിച്ച യോഗത്തെ തള്ളി ആഭ്യന്തരമന്ത്രി. പദ്ധതിയുമായി ബന്ധപ്പെട്ട് യോഗം വിളിക്കാനുള്ള ചുമതല പൊലീസിനാണെന്നും മന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ തൂഫാന്റെ പേരില്‍ കൊച്ചിയില്‍ കെ. സുധാകരന്‍ വിളിച്ച യോഗം ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരലായിരുന്നുവെന്ന വിമര്‍ശനത്തിനും വിവാദത്തിനും പിന്നാലെയാണ് രമേശ് ചെന്നിത്തല പ്രതികരണം നടത്തിയത്. കൊച്ചിയില്‍ അത്തരത്തില്‍ ഒരു യോഗവും വിളിച്ചിട്ടില്ല, അതിൽ ആരെല്ലാം പങ്കെടുത്തുവെന്ന് അറിയില്ലെന്നും പറഞ്ഞ ആഭ്യന്തരമന്ത്രി, പൊലീസിനല്ലാതെ മറ്റാര്‍ക്കും അത്തരം ചുമതല നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി. കൊച്ചിയില്‍ തൂഫാന്റെ പേരില്‍ ഒരു യോഗവും വിളിച്ചിട്ടില്ല. ചില മാധ്യമ വാര്‍ത്തകളില്‍ പറയുന്ന യോഗത്തെക്കുറിച്ച് ഞാൻ അറിഞ്ഞിട്ടില്ല. തൂഫാൻ യോഗങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരാണ് വിളിച്ചുചേര്‍ക്കുന്നത്. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനമായ ഓപ്പറേഷന്‍ തൂഫാനെ തകര്‍ക്കാൻ ആരു വിചാരിച്ചാലും സാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

അതിനിടെ, ലഹരിക്കെതിരെ പോരാടാൻ കെ. സുധാകരൻ വിളിച്ച യോഗത്തിൽ പങ്കെടുത്ത കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസയെ വധശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരിയിലെ ബാറില്‍ മദ്യപിക്കുന്നതിനിടെ വയോധികനുമായുള്ള തര്‍ക്കം മര്‍ദനത്തിലേക്ക് എത്തുകയായിരുന്നു. ഷിബുവിനൊപ്പം സംഭവത്തിലേര്‍പ്പെട്ട ഇയാളുടെ സുഹൃത്തുക്കളും പിടിയിലായി. കെ. സുധാകരൻ വിളിച്ച യോഗത്തിൽ പങ്കെടുത്ത് ശ്രദ്ധ നേടിയതിന് പിന്നാലെയാണ് മട്ടാഞ്ചേരിയിലെ സംഭവം.

അതേസമയം, സംസ്ഥാന പൊലീസ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ കൂടുതൽ കാര്യക്ഷമതയോടെ മുന്നോട്ട് പോകുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാന്റെ സ്‌പെഷ്യൽ ഓഫിസറായി നിയോഗിച്ച ഐ.ജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും കർശന നടപടികളാണ് തുടരുന്നത്. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ ബ്രാഞ്ചിൽ ഇന്റലിജൻസ് ടീമിനേയും നിയോഗിച്ചു. ലഹരിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിച്ചാൽ പൊലീസിനെയോ ബന്ധപ്പെട്ടവരെയോ വിവരമറിയിക്കണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ജൂൺ രണ്ടിന് ശേഷം 728 കേസുകളിലായി 795 പേരെ അറസ്റ്റ് ചെയ്തു. 625 ഗ്രാം എം.ഡി.എം.എയും 48.49 കിലോഗ്രാം കഞ്ചാവുമടക്കം 60 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇതുവരെ പിടികൂടിയത്. അന്താരാഷ്ട്ര ലഹരി മാഫിയയുടെ രണ്ട് പ്രധാന കണ്ണികളെയും ഇതിലൂടെ പിടികൂടാനായെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പന്തളം പൊലീസ് ഒരു നൈജീരിയൻ പൗരനേയും പെരിനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒരു വിദേശ വനിതയേയും പിടികൂടി. ഡൽഹിയിൽനിന്നും ബെംഗളൂരുവിൽനിന്നുമാണ് ഇവരെ പിടികൂടിയത്. ഓപ്പറേഷനിൽ ഇത് പ്രധാനപ്പെട്ട നേട്ടമാണെന്നും ചെന്നിത്തല പറഞ്ഞു.

സ്കൂൾ പരിസരത്ത് പുകയില ഉത്പന്നങ്ങളുടെ വിപണനം അവസാനിപ്പിക്കണം. ഇതൊരു മുന്നറിയിപ്പാണെന്നും വിദ്യാർഥികളെ ചുറ്റിപ്പറ്റിയാണ് മയക്കുമരുന്ന് ശൃംഖല വളരുന്നതെന്നും രമേശ് ചെന്നിത്തല ഓർമിപ്പിച്ചു. 84 പൊലീസ് ഡിവിഷനുകളിൽ 16 അംഗങ്ങളുള്ള നാല് ടീമുകൾ രൂപീകരിച്ചു. ഇവർ പകലും രാത്രിയിലുമായി ലഹരിമരുന്നുകളുടെ ഉറവിടങ്ങൾ കണ്ടെത്താനുള്ള പ്രവർത്തനം നടത്തും. സമൂഹത്തിന്റെ വിവിധ തുറകളിൽനിന്ന് ഓപ്പറേഷന് പിന്തുണ ലഭിക്കുന്നുണ്ട്. സാമൂഹിക പ്രവർത്തകരും മത-സാമുദായിക സംഘടനകളും പിന്തുണച്ച് രംഗത്തുണ്ടെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - No meeting called in Kochi for Operation Toofan, Home Minister says police in charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.