ആദ്യമായി പ്രവർത്തന ലാഭം നേടി കൊച്ചിമെട്രോ; വികസനക്കുതിപ്പിന് ഊർജം പകരുമെന്ന് മുഖ്യമന്ത്രി

കൊച്ചി: 2017 ജൂണിൽ സർവീസ് ആരംഭിച്ച കൊച്ചി മെട്രോ ആദ്യമായി പ്രവർത്തന ലാഭം നേടി. 2022-23 സാമ്പത്തിക വർഷത്തിൽ 5.35 കോടിയാണ് പ്രവർത്തന ലാഭം. കോവിഡ് കാലത്തെ പ്രതിസന്ധികളെയും മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവും വരവും ആസ്പദമാക്കിയാണ് പ്രവര്‍ത്തനലാഭം കണക്കാക്കുന്നത്.

2020-21 സാമ്പത്തിക വർഷം 54.32 കോടി രൂപയായിരുന്നു വരുമാനം. അത് 2022-23 സാമ്പത്തിക വർഷത്തിലെത്തിയപ്പോൾ 134.04 കോടി രൂപയായി വർധിച്ചു. മുൻവർഷത്തേക്കാൾ 145 ശതമാനമാണ് അധിക വരുമാനം.

കൊച്ചി മെട്രോ ആരംഭിച്ച 2017 ജൂണിൽ 59894 ആളുകളാണ് മെട്രോയിൽ യാത്ര ചെയ്തത്. 2017 ആഗസ്റ്റ് മാസം അത് 32603 ആയി കുറഞ്ഞെങ്കിലും ഡിസംബറിൽ എണ്ണം 52254 ആയി ഉയർന്നു. 2018ൽ യാത്രക്കാരുടെ എണ്ണം 40,000ന് മുകളിൽ പോയില്ല. എന്നാൽ 2019 ഒക്ടോബറിനും ഡിസംബറിനുമിടയിൽ 60,000ലേറെ പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു.

അതേസമയം, കോവിഡ് കാലമായ 2021 മേയിൽ യാത്രക്കാരുടെ എണ്ണം 5300 ആയി കുറഞ്ഞിരുന്നു. കോവിഡിന് ശേഷം 2021 ജൂലൈയിൽ യാത്രക്കാരുടെ എണ്ണം 12,000 ആയി ഉയർന്നു. പിന്നീട് കെഎംആർഎല്ലിലെ വിവിധ വിഭാഗങ്ങളുടെ തുടർച്ചയായ പരിശ്രമം കൊണ്ടും വിവിധ പ്രചരണ പരിപാടികളിലൂടെയും ഓഫറുകളിലൂടെയും യാത്രക്കാരെ കൊച്ചി മെട്രോയിലേക്കെത്തിക്കാൻ സാധിച്ചു. 2022 സെപ്തംബറിനും നവംബറിനുമിടക്ക് യാത്രക്കാരുടെ ശരാശരി യാത്രക്കാരുടെ എണ്ണം 75,000 കടന്നു. 2023 ജനുവരിയിൽ ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടക്കുകയും പിന്നീട് ഒരു ലക്ഷത്തിലധികം യാത്രക്കാരിലേക്കെത്തി.

2020-21 കാലത്ത് 12.90 കോടി രൂപയായിരുന്ന ഫെയർ ബോക്സ് വരുമാനം 2022-23 സാമ്പത്തിക വർഷത്തിൽ 75.49 കോടി രൂപയിലേക്കുയർന്നു. 2020-21 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 485 ശതമാനം വർദ്ധനവാണിത്. നോൺ ഫെയർ ബോക്സ് വരുമാനം 2020-21 സാമ്പത്തിക വർഷം 41.42 കോടി രൂപയിൽ നിന്ന് 2022-23 വർഷത്തിൽ 58.55 കോടി രൂപയായി ഉയർന്നു. അതായത് ഫെയർ ബോക്സ്, നോൺ ഫെയർ ബോക്സ് വരുമാനങ്ങൾ കൂട്ടുമ്പോൾ 2020-21 വർഷത്തിലെ പ്രവർത്തന വരുമാനം 54.32 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടി രൂപയായി ഉയർന്നു.

2022-23 വർഷത്തിൽ കൊച്ചി മെട്രോയുടെ രണ്ട് സ്റ്റേഷനുകൾ കൂടി പ്രവർത്തനം ആരംഭിച്ചെങ്കിലും 2020-21 വർഷത്തേക്കാൾ ഏകദേശം 15 ശതമാനം വർധനവ് മാത്രമാണ് പ്രവർത്തന ചെലവിൽ വന്നത്. വിവിധ ചെലവ് ചുരുക്കൽ നടപടികളിലൂടെയാണ് ഇത് സാധ്യമായത്. 2020-21 സാമ്പത്തിക വർഷത്തിൽ 56.56 കോടി രൂപയിൽ നിന്ന് 2021-2022 ൽ പ്രവർത്തന നഷ്ടം 34.94 കോടി രൂപയിലേക്ക് കുറയ്ക്കാൻ കെഎംആർഎല്ലിന് സാധിച്ചിരുന്നു. തുടർച്ചയായ പരിശ്രമത്തിലൂടെ നഷ്ടം ഇല്ലാതാക്കാനും ആദ്യമായി 5.35 കോടി രൂപ പ്രവർത്തന ലാഭം നേടാനും 2022-23 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോയ്ക്ക് സാധ്യമായി.

പ്രവർത്തനമാരംഭിച്ച് കുറഞ്ഞ കാലയളവിൽ പ്രവർത്തന ലാഭം എന്ന ഈ നേട്ടം കെഎംആർഎല്ലിന്റെ തുടർച്ചയായ പരിശ്രമങ്ങളുടെ ഫലമാണ് എന്ന് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റ പറഞ്ഞു. ഈ നേട്ടത്തിൽ കെഎംആർഎല്ലിനെ ബോർഡ് അംഗങ്ങളും അഭിനന്ദിച്ചു.

വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രികർക്കുമായുള്ള വിവിധ സ്കീമുകൾ ഏർപ്പെടുത്തിയതും സെൽഫ് ടിക്കറ്റിംഗ് മഷീനുകൾ സ്ഥാപിച്ചതും യാത്രക്കാരെ ആകർഷിക്കാൻ സോഷ്യൽ മീഡിയയിലൂടെ നടത്തിയ ക്യാംപെയിനുകളും വിജയം കണ്ടു. യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കുന്നത് വഴിയും കൂടുതൽ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാൻ സാധിച്ചു.

സംസ്ഥാന സർക്കാരാണ് ലോണുകളും മറ്റ് നികുതികളും അടയ്ക്കുന്നത്. ഫെയർ ബോക്സ്, നോൺ ഫെയർ ബോക്സ് റവന്യു വർധിപ്പിക്കുക വഴി കൂടുതൽ ലാഭം നേടി ലോണുകളുടെ തിരിച്ചടവിന് സർക്കാരിനെ സഹായിക്കുവാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്.

ഡിസംബർ-ജനുവരി മാസത്തിൽ തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുകയും കൊച്ചി മെട്രോ രണ്ടാം ഘട്ടം കൂടി പ്രാവർത്തികമാകുകയും ചെയ്യുമ്പോൾ ഫെയർ ബോക്സ്, നോൺ ഫെയർ ബോക്സ് റവന്യുവിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നത് ഉറപ്പാണെന്നും കെഎംആർഎൽ അധികൃതർ അറിയിച്ചു.

ഏതൊരു നാടിന്റെയും വികസനക്കുതിപ്പിന് ഊർജം പകരുന്ന നേട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്യാധുനിക പശ്ചാത്തല സൗകര്യങ്ങൾ ഏതൊരു വികസിത സമൂഹത്തിനും അനിവാര്യമായ കാര്യമാണ്.കാര്യക്ഷമവും വികസിതവുമായ പൊതുഗതാഗത സംവിധാനങ്ങളൊരുക്കാനും സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചുവരുന്നു. കേരളത്തിന്റെ അഭിമാന സംരംഭമായ കൊച്ചി മെട്രോ പ്രവർത്തന ലാഭം കൈവരിച്ചിരിക്കുന്നുവെന്നത് ഈ വികസനക്കുതിപ്പിന് ശക്തി പകരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Kochi Metro is in huge profit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.