തിരുവനന്തപുരം: ചാരക്കേസിൽ കെ. കരുണാകരനെ കേരളത്തിലെ കോൺഗ്രസ് നേതാക്കളാരും ചതിച്ചിട്ടില്ലെന്നും രാജി ഗ്രൂപ്പിസത്തിെൻറ ഭാഗമായിരുന്നില്ലെന്നും കെ. മുരളീധരൻ എം.എൽ.എ. പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു ചതിച്ചെന്നാണ് കരുണാകരൻ തന്നോട് പറഞ്ഞിട്ടുള്ളത്. കേരളത്തിലെ നേതാക്കൾക്കുള്ള പങ്കുസംബന്ധിച്ച് പത്മജയോട് അദ്ദേഹം പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ലെന്ന് പ്രസ് ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു. കരുണാകരനെതിരെ വിരൽചൂണ്ടിയ നേതാക്കളിൽ ആരെങ്കിലും പശ്ചാത്തപിക്കുന്നുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ പ്രായശ്ചിത്തമെന്നും മുരളീധരൻ പറഞ്ഞു.
ചാരക്കേസിെൻറ തുടക്കത്തിൽ കരുണാകരൻ രാജിവെക്കണമെന്ന് കോൺഗ്രസോ ഘടകകക്ഷികളോ ആവശ്യപ്പെട്ടിട്ടില്ല. ശൈലി മാറ്റണമെന്ന അഭിപ്രായമായിരുന്നു അവർക്ക്. പിന്നീട് സി.എം.പിയും എൻ.ഡി.പിയും ഒഴികെയുള്ള ഘടകകക്ഷികൾ രാജി ആവശ്യപ്പെട്ടു. കരുണാകരനെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്നും അദ്ദേഹത്തിന് താൽപര്യമുള്ളയാളെ മുഖ്യമന്ത്രിയാക്കണമെന്നും ഇവർ ആവശ്യപ്പെടുകയും ചെയ്തു.
1995 ഫെബ്രുവരിയിൽ താൻ നരസിംഹറാവുവിനെ കണ്ടപ്പോൾ, ഭൂരിപക്ഷം ഉള്ളിടത്തോളം കരുണാകരൻ രാജിവെക്കേണ്ട ആവശ്യമില്ലെന്നാണ് പറഞ്ഞത്. എന്നാൽ, മാർച്ച് 15ന് ജി.കെ. മൂപ്പനാർ വഴി റാവു അച്ഛൻറ രാജി ആവശ്യപ്പെടുകയും അത് അറിയിക്കാൻ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. പാർലമെൻറിലെ ടെലിഫോൺ ബൂത്തിൽ നിന്ന് അച്ഛനോട് ഈ വിവരം പറയുമ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ‘റാവു ചതിച്ചു’ എന്നാണ് -മുരളീധരൻ പറഞ്ഞു. ബാബരി മസ്ജിദ് തകർത്തതിനെ തുടർന്നുണ്ടായ കരുണാകരെൻറ പരാമർശമാണ് ഇരുവരും തമ്മിലുള്ള അകൽച്ചക്ക് കാരണം.
തെളിവില്ലാതെ നേതാക്കൾക്കെതിരെ മൈതാനപ്രസംഗം നടത്തിയിട്ട് കാര്യമില്ല. ഗ്രൂപ്പും അടിയൊഴുക്കുകളും ഞങ്ങൾക്കിടയിലെ സ്നേഹത്തിെൻറ ഭാഗമാണ്. ചാരക്കേസുമായി ബന്ധപ്പെട്ട വിവാദം താങ്ങാനുള്ള ശേഷി നിലവിൽ പാർട്ടിക്കില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വൻ വിജയം കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. അതിനിടെ ഇത്തരം വിവാദങ്ങളിലേക്ക് പാർട്ടിയെ താനായിട്ട് വലിച്ചിഴക്കില്ലെന്നും മുരളി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.