പൊലീസ് ആസ്ഥാനത്തെ അതിക്രമം:പ്രതികളെ നാലുമണിക്കൂർ കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിൽ റിമാന്‍ഡിൽ കഴിയുന്ന നാലു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എസ്.യു.സി.ഐ നേതാവ് എസ്. ഷാജര്‍ഖാന്‍, ഭാര്യ എസ്.മിനി, എസ്.യു.സി.ഐ പ്രവർത്തകൻ എസ്. ശ്രീകുമാർ, തോക്കുസ്വാമി എന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവരെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. നാലു മണിക്കൂറത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. ഇതേതുടർന്ന് വൈകീട്ട് നാലുമുതൽ രാത്രി എട്ടുവരെ പൊലീസ് ഇവരെ ചോദ്യം ചെയ്തു. അതേസമയം, വി.എസ്. അച്യുതാനന്ദെൻറ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാനെ പൊലീസ് കസ്റ്റഡിയിൽ വിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
എൽഎൽ.ബി പരീക്ഷ നടക്കുന്നതിനാൽതന്നെ കസ്റ്റഡിയിൽ വിടരുതെന്ന ഷാജഹാെൻറ ആവശ്യം അംഗീകരിച്ച കോടതി അദ്ദേഹത്തെ ജയിലിൽ ഒരുമണിക്കൂർ ചോദ്യം ചെയ്യാൻ അനുവദിച്ചു. അഞ്ച് പ്രതികളെയും 24 മണിക്കൂർ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നായിരുന്നു പൊലീസിെൻറ ആവശ്യം. എന്നാൽ, ഇത് കോടതി നിരാകരിക്കുകയായിരുന്നു. തൃശൂർ പാമ്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണുവിെൻറ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ബുധനാഴ്ച ബന്ധുക്കൾ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനിടെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇവരെയുംകൊണ്ട് പൊലീസ് വാൻ നഗരത്തിൽ ചുറ്റിയടിക്കുകയും രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
പൊലീസ് ആസ്ഥാനത്തെ അതിക്രമത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. എന്നാൽ, പൊലീസിെൻറ വാദങ്ങൾ പ്രതികൾ ചോദ്യം ചെയ്യലിൽ നിഷേധിച്ചു. സാമൂഹികവിഷയങ്ങളിൽ സജീവമായി ഇടപെടുന്ന തങ്ങളെ സർക്കാർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന വാദത്തിൽ ഇവർ ഉറച്ചുനിന്നു. തനിക്ക് ജിഷ്ണു കേസ് സമരവുമായി ഒരു ബന്ധവുമില്ലെന്നും തന്നെ പൊലീസ് കുടുക്കുകയായിരുന്നെന്നും ഹിമവൽ ഭദ്രാനന്ദ മൊഴി നൽകിയതായാണ് വിവരം. അതേസമയം, കേസിൽ പ്രതിചേർക്കപ്പെട്ട അഞ്ചുപേരുടെയും ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും.
ഷാജഹാൻ പരീക്ഷയെഴുതി
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബം പൊലീസ് ആസ്ഥാനത്തിനു മുന്നിൽ നടത്തിയ സമര സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള കെ.എം. ഷാജഹാൻ തിങ്കളാഴ്ച എൽഎൽ.ബി അഞ്ചാം സെമസ്റ്റർ പരീക്ഷയെഴുതി. മജിസ്ട്രേറ്റിെൻറ പ്രത്യേക അനുമതിയോടെയാണ് രാവിലെ 9.30ന് പരീക്ഷക്കെത്തിയത്. ലാവലിൻ കേസിലെ നിലപാടിനോടുള്ള പ്രതികാരമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും നടപടി വ്യക്തി വൈരാഗ്യവും രാഷ്ട്രീയ പകപോക്കലും ഭരണഘടനാ ലംഘനവുമാണെന്ന് ഷാജഹാൻ ആരോപിച്ചു. പൊലീസ് അകമ്പടിയോടെയെത്തിയ അദ്ദേഹത്തിന് ലോ കോളജിലെ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെയും പരീക്ഷയുണ്ട്.
ജാമ്യം ലഭിച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം തുടങ്ങുമെന്ന് ഷാജഹാെൻറ മാതാവ്
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബം പൊലീസ് ആസ്ഥാനത്തിന് മുന്നിൽ നടത്തിയ സമരത്തിെൻറ ഭാഗമായി പൊലീസ് അറസ്റ്റ് ചെയ്ത കെ.എ. ഷാജഹാന് നീതിലഭിച്ചില്ലെങ്കിൽ വീട്ടിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റുമെന്ന് മാതാവ് എൽ. തങ്കമ്മ. ചൊവ്വാഴ്ച കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. മകൻ ജാമ്യംലഭിച്ച് തിരിച്ചെത്തിയാലേ സമരം അവസാനിപ്പിക്കൂവെന്ന് അവർ ‘മാധ്യമ’ത്തോട് പറഞ്ഞു.
കേരളംകണ്ട ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയായ പിണറായി വിജയൻ ഷാജഹാനോട് വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും അവർ പറഞ്ഞു. ജോസഫ് സി. മാത്യുവും വി.എസ്. ശിവകുമാർ എം.എൽ.എയും അവരെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.