തിരുവനന്തപുരം: െഎ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനെ ചുമതലയില്‍നിന്ന് മാറ്റി. മുഖ്യ അന്വേഷണ ചുമതലയുണ്ടായിരുന്ന തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസി. കമീഷണർ ഷീന്‍ തറയിലിന് പകരം അന്വേഷണ സംഘത്തിലെ ക്രൈംബ്രാഞ്ച് എസ്.പി എ. ഷാനവാസിനാണ് ഇനി മുഖ്യ അന്വേഷണ ചുമതല.
പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥെൻറ മാറ്റം. അന്വേഷണത്തിെൻറ ആദ്യഘട്ടം പൂര്‍ത്തിയായ വേളയിലാണ് ഡിവൈ.എസ്.പി റാങ്കിലെ ഉദ്യോഗസ്ഥനില്‍നിന്ന് ചുമതല എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറുന്നത്. രണ്ട് ദിവസം മുമ്പാണ് ചുമതലമാറ്റം സംബന്ധിച്ചുള്ള നിർദേശം പൊലീസ് തലപ്പത്തുനിന്നുമിറങ്ങിയത്. ചുമതല കൈമാറിയെങ്കിലും പ്രത്യേക അന്വേഷണസംഘത്തില്‍ ഡിവൈ.എസ്.പി ഷീന്‍ തറയില്‍ തുടരും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ് അന്വേഷണ മേല്‍നോട്ടം.
ഇതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശ്രീറാം വെങ്കിട്ടരാമന് നല്കിയ ചികിത്സയുടെ കേസ് ഷീറ്റടക്കമുള്ള രേഖകള്‍ അന്വേഷണസംഘം ആവശ്യപ്പെട്ടു. അപകടശേഷം പ്രാഥമിക ചികിത്സ തേടിയ ശ്രീറാമിന് നിസ്സാര പരിക്കുകള്‍ മാത്രമാണുണ്ടായിരുന്നതെന്ന് കിംസ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരുന്നു. ഇൗ സാഹചര്യത്തിലാണ് മെഡിക്കല്‍ കോളജില്‍നിന്ന് വിശദാംശങ്ങള്‍ തേടുന്നത്. കേസ് ഡയറി സമര്‍പ്പിക്കുന്നതിന് മുമ്പ് ശ്രീറാമിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികിത്സകളും എക്സ്റേ, സ്കാന്‍ റിപ്പോര്‍ട്ടുകളും രക്തപരിശോധന ഫലങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ വിലയിരുത്തി സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.