കൊച്ചി: പ്രശസ്‌ത സാമ്പത്തിക ശാസ്‌ത്രജ്ഞൻ പ്രൊഫ. കെ.കെ. ജോർജ് (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്‌ച രാത്രി 8.45 ഓടെയാണ് മരിച്ചത്. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-എക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിന്റെ (സി.എസ്.ഇ.എസ്) ചെയർമാനാണ്.
പബ്ലിക്ക് ഫിനാൻസിലും കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലും രാജ്യത്തെ ഏറ്റവും പ്രമുഖ വിദഗ്ധരിൽ ഒരാളായിരുന്നു. "കേരള വികസനമാതൃകയുടെ പരിമിതികൾ" എന്ന അദ്ദേഹത്തിന്റെ പുസ്തകം എറെ ശ്രദ്ധ നേടിയിരുന്നു.
ആലുവ യു.സി. കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം കൊച്ചി സർവകലാശാലയിൽ നിന്നാണ് പി.എച്ച്.ഡി നേടിയത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ അധ്യാപകനായി ജോലി ആരംഭിച്ച പ്രൊഫ. ജോർജ്. എസ്ബി.ഐയിലും തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ് വിസിറ്റിങ് ഫെലോ ആയും പ്രവർത്തിച്ചു. കൊച്ചി സർവകലാശാലയിൽ സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടറായി 2000 ൽ വിരമിച്ചു.
ഭാര്യ: ഷേർളി (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: ജസ്‌റ്റിൻ ജോർജ് (ബിസിനസ്), ജീൻ ജോർജ് (അബൂദബി), ഡോ. ആൻ ജോർജ് (യു.സി കോളേജ് ആലുവ). മരുമക്കൾ: പ്രൊഫ. സുമി (സെന്റ് തോമസ് കോളേജ് കോഴഞ്ചേരി), എബ്രഹാം വർഗീസ് (അബൂദബി), ഡോ. അറിവഴകൻ (സെന്റ് സേവ്യേഴ്‌സ് കോളേജ് പാളയംകോട്ട).
മരണാനന്തര ശുശ്രൂഷ ചടങ്ങുകൾ വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് ആലുവ തോട്ടക്കാട്ടുകരയിലെ ഐശ്വര്യ ലെയിനിലുള്ള സ്വവസതിയിൽ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.