കോഴിക്കോട്: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഇന്ന് കോഴിക്കോട്ടെത്തും. നേരത്തെ രാഹുൽ ഗാന്ധിവരുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് രാഹുൽ യാത്ര ഉപേക്ഷിച്ചത്. എന്നാൽ, ഇന്നത്തെ പരിപാടിയിൽ ചില സർപ്രെസുകൾ ഉണ്ടെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.
ഇന്ന് കടപ്പുറത്ത് നടക്കുന്ന പ്രചാരണ റാലിയിൽ ഖാർഗെ മുഖ്യാതിഥിയാവും. റാലിയിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ യു.ഡി.എഫ് പ്രവർത്തകർ റാലിയുടെ ഭാഗമാകും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, മുസ്‍ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
പൊതുസമ്മേളനത്തിനുശേഷം നടക്കുന്ന നേതൃയോഗത്തിൽ കെ.സി. വേണുഗോപാലും കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫും ഉൾപ്പെടെയുള്ള നേതാക്കൾ സംബന്ധിക്കും. പ്രിയങ്കാഗാന്ധി ഉൾപ്പെടെയുള്ള ദേശീയനേതാക്കൾ വരും ദിവസങ്ങളിൽ കേരളത്തിലെത്തും. നെഞ്ചുവേദനയെ തുടർന്നാണ് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി ഗംഗാ റാം ആശുപത്രിയിലാണ് സോണിയ. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.
കേരളം ശരിക്കും തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നുകഴിഞ്ഞു. പത്രിക പിൻവലിക്കാനുള്ള അവസാനദിനം വ്യാഴാഴ്ചയാണ്. അതോടെ, സംസ്ഥാനത്തെ മത്സരചിത്രം വ്യക്തമാകും. നിലവിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് കോഴിക്കോട് ജില്ലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.